ADVERTISEMENT

വാത്സല്യത്തോടെ അമ്മ നോക്കുമ്പോൾ ചന്ദാമാമയുടെ മുറ്റത്ത് ഒരു കുട്ടി കളിച്ചുഉല്ലസിക്കുന്നത് പോലെ തോന്നുന്നു. അല്ലേ? എന്നു ചോദിച്ചിരിക്കുന്നത് ഇസ്രോ തന്നെയാണ്.വഴിതെറ്റാതെ ചന്ദാമാമയില്‍ തത്തിനടക്കുന്ന റോവർ കുഞ്ഞന്റെ വിഡിയോ വിക്രം ലാൻഡര്‍ പകർത്തിയദൃശ്യങ്ങൾ ഇസ്രോ പങ്കുവച്ചു.സുരക്ഷിതമായ പാത തേടിയാണ് റോവറിന്റെ ഈ കറക്കം.

ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറിൽനിന്നു പുറത്തിറങ്ങി സഞ്ചാരം നടത്തുന്ന പ്രഗ്യാൻ റോവർ വിക്രം ലാൻഡറിന്റെ ചിത്രവും കഴിഞ്ഞ ദിവസം പകർത്തിയിരുന്നു. ചന്ദ്രനിൽ പ്രയാണം തുടരുന്നതിനിടെയാണു ബുധനാഴ്ച രാവിലെ പ്രഗ്യാൻ റോവർ വിക്രമിനെ പകർത്തിയത്. കഴിഞ്ഞ ദിവസം ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിധ്യം ചന്ദ്രയാൻ 3 ദൗത്യം സ്ഥിരീകരിച്ചിരുന്നു. 

പ്രഗ്യാൻ റോവറിലുള്ള ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്‌പെക്‌ട്രോസ്‌കോപ് (ലിബ്സ്) എന്ന ശാസ്ത്രീയ ഉപകരണമാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. അലുമിനിയം, കാൽസ്യം, ക്രോമിയം, ഇരുമ്പ്, ടൈറ്റാനിയം, സിലിക്കൺ, മഗ്നീഷ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിരുന്നു. ചന്ദ്രോപരിതലത്തിലെ മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. 

‘ലിബ്സി’നു പുറമെ ആൽഫ പാർട്ടിക്കിൾ എക്സറേ സ്‌പെട്രോമീറ്റർ (എപിഎക്സ്എസ്) എന്ന ശാസ്ത്രീയ ഉപകരണവും റോവറിലുണ്ട്. ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയുമാണ് എപിഎക്സ്എസ് പരിശോധിക്കുക. ഈ ഉപകരണങ്ങള്‍ കഴിഞ്ഞ ദിവസം മുതലാണ് പ്രവർത്തനം തുടങ്ങിയത്.സ്വയം വിലയിരുത്തിയതും റോവറിൽനിന്നുള്ളതുമായ വിവരങ്ങൾ വിക്രം ലാൻഡർ റേഡിയോ തരംഗങ്ങൾ മുഖേന ബെംഗളുരു ബയലാലുവിലെ ഡീപ് സ്‍‌പേസ് നെറ്റ്‌വർക്ക് ആന്റിനകളിലേക്കാണു കൈമാറുന്നത്. 

നേരിട്ട് വിവരം കൈമാറാൻ വിക്രമിന് ശേഷിയുണ്ട്. തുടർന്ന് ബെംഗളുരുവിലെ ഇസ്ട്രാക് കൺട്രോൾ സ്റ്റേഷൻ വിശകലനം ചെയ്യും. ഈ ആശയവിനിമയത്തിന് തടസ്സം നേരിട്ടാൽ ചന്ദ്രയാൻ–2 ഓർബിറ്റർ ഉപയോഗിച്ചും ആശയവിനിമയത്തിനു സൗകര്യമുണ്ട്. നാസയുടെയും യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെയും വിവധ കേന്ദ്രങ്ങളും ഇതിനായി ഐഎസ്ആർഒയെ സഹായിക്കുന്നുണ്ട്.

English Summary: Chandrayaan 3 Mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com