ADVERTISEMENT

ഒരിക്കൽ എത്ര ഗ്രഹങ്ങളുണ്ടെന്നു ചോദിച്ചാൽ '9' എന്നായിരുന്നു ആളുകളുടെ ഉത്തരം. ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂൺ, പ്ലൂട്ടോ. കുറേക്കാലം ഈ സ്ഥിതി തുടർന്നെങ്കിലും ഒടുവിൽ ശാസ്ത്രജ്ഞർ തീരുമാനിച്ചു. പ്ലൂട്ടോ ഒരു ഗ്രഹമല്ല, ഒരു ഛിന്നഗ്രഹം മാത്രമാണ്. അങ്ങനെ നമ്മുടെ പ്ലൂട്ടോ ഗ്രഹപ്പട്ടികയിൽ നിന്നു പുറത്താക്കപ്പെട്ടു. പാവം പ്ലൂട്ടോ അല്ലേ?

pluto-1 - 1
Image Credit: Canva AI

അടുത്തെയിടെ പ്ലൂട്ടോയുമായി ബന്ധപ്പെട്ട് ഒരു പുതിയ സംഭവവികാസം ഉണ്ടായിരിക്കുകയാണ്. യുഎസ് സംസ്ഥാനമായ അരിസോന തങ്ങളുടെ ഔദ്യോഗിക ഗ്രഹമായി പ്ലൂട്ടോയെ തിരഞ്ഞെടുത്തു,ഈ സംഭവം വീണ്ടും പ്ലൂട്ടോയുടെ ഗ്രഹപദവി സംബന്ധിച്ച ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.

പ്ലൂട്ടോയെ കണ്ടെത്തുന്നതിനു മുൻപ് തന്നെ അവിടെ അങ്ങനെയൊരു വസ്തു ഉണ്ടാകാനുള്ള സാധ്യത ശാസ്ത്രജ്ഞർ മനസ്സിലാക്കിയിരുന്നു. യുറാനസ് എന്ന ഗ്രഹത്തിന്‌റെ ഭ്രമണപഥ ഘടന വിലയിരുത്തിയാണ് ഇതു മനസ്സിലാക്കിയത്. ന്യൂട്ടോണിയൻ തത്വങ്ങൾ അനുസരിച്ചുള്ള ഭ്രമണപഥ ഘടനയല്ല യുറാനസിനുള്ളത്. അതെന്തുകൊണ്ടാണെന്നുള്ള അന്വേഷണം പ്ലൂട്ടോ പോലുള്ള ഒരു ബഹിരാകാശ വസ്തു സ്ഥിതി ചെയ്യാനുള്ള സാധ്യത നൽകി.

1846ൽ ജ്യോതിശ്ശാസ്ത്രജ്ഞനും ഗണിതജ്ഞനുമായ അർബൻ ലെ വെറിയർ ഇങ്ങനെയൊരു വസ്തു കണ്ടെത്തിയതായി പറഞ്ഞു. എന്നാൽ യഥാർഥത്തിൽ, ഇത് അതുവരെ മറഞ്ഞുകിടന്ന നെപ്ട്യൂണായിരുന്നു.മറ്റൊരു യുഎസ് ജ്യോതിശ്ശാസ്ത്രജ്ഞനായ പെർസിവൽ ലോവൽ, നെപ്റ്റിയൂൺ മാത്രമല്ല ഉള്ളതെന്നും മറ്റേതോ ഒരു വസ്തു അതിനപ്പുറം മറഞ്ഞിരിക്കുന്നെന്നും പ്രഖ്യാപിച്ചു.ശ്രമങ്ങൾ തുടർന്നു ഒടുവിൽ 1930ൽ പ്ലൂട്ടോ കണ്ടെത്തപ്പെട്ടു. 

pluto-2 - 1
Image Credit: Canva

ക്ലൈഡ് ടോംബാഗ് എന്ന അമേരിക്കൻ ജ്യോതിശ്ശാസ്ത്രജ്ഞൻ ലോവൽ ഒബ്‌സർവേറ്ററിയുടെ നിരീക്ഷണകേന്ദ്രത്തിൽ വച്ചാണ് ഇതു സാധിച്ചത്. വെനീഷ്യ ബർണി ഫെയർ എന്ന 11 വയസ്സുകാരിയാണ് പ്ലൂട്ടോയ്ക്ക് ആ പേര് നൽകിയത്.പ്ലൂട്ടോയ്ക്ക് പണ്ട്തന്നെ ഗ്രഹപദവി ഒന്നു നഷ്ടപ്പെട്ടിരുന്നു. എന്നാൽ പിന്നീട് തിരിച്ചുകിട്ടി. 2006ൽ ആണ് വീണ്ടും രാജ്യാന്തര ആസ്‌ട്രോണമിക്കൽ സംഘടന പ്ലൂട്ടോയെ ഗ്രഹത്തറവാട്ടിൽ നിന്നു പുറത്താക്കിയത്.

ഗ്രഹങ്ങൾക്ക് നൽകിയ നിർവചനങ്ങൾ പ്ലൂട്ടോ പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഈ നീക്കം. എന്നാൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഔദ്യോഗിക ഗ്രഹമായി തെരഞ്ഞെടുക്കുന്നതിൽ അരിസോനയ്ക്കും ന്യായങ്ങളുണ്ട്. പ്ലൂട്ടോ കണ്ടെത്തപ്പെട്ടത് അരിസോന സംസ്ഥാനത്താണ് എന്നുള്ളതാണ് ഇതിനുള്ള പ്രേരണയായി സംസ്ഥാനം പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com