ADVERTISEMENT

അമൂല്യമായ പുരാവസ്തുക്കൾ പലപ്പോഴും കണ്ടെത്തപ്പെടാറുണ്ട്. ഇക്കൂട്ടത്തിൽ കപ്പൽതകർച്ചകളുടെ ശേഷിപ്പുകളും ഉൾപ്പെടും.കണ്ടെത്തിയ കപ്പൽതകർച്ചകളിൽ വളരെ പ്രശസ്തമാണ് 2008ൽ കണ്ടെത്തിയ ഒരു പോർച്ചുഗീസ് കപ്പൽ. തെക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ നമീബ് മരുഭൂമിയിലാണ് ഇതു കണ്ടെത്തിയത്. ഇവിടെ വജ്രഖനനത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾക്കിടെയാണ് കപ്പൽ കണ്ടെത്തിയത്. 1533 മാർച്ച് ഏഴിന് പോർച്ചുഗലിലെ ലിസ്ബനിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടതാണ് ഈ കപ്പൽ.ഇതിന്റെ തകർച്ചയിൽ നിന്ന് രണ്ടായിരത്തോളം സ്വർണനാണയങ്ങളും ചെമ്പുകട്ടകളുമൊക്കെ കണ്ടെത്തിയിരുന്നു.

ഭൂമിയിലെ ഏറ്റവും പഴക്കമുള്ള മരുഭൂമിയെന്ന് കരുതപ്പെടുന്ന നമീബ് മരുഭൂമിയുടെ പഴക്കം 5.5 കോടി വർഷം വരും. ഇവിടെ കപ്പലപകടങ്ങൾ നേരത്തെ കണ്ടെത്തിയിട്ടുണ്ട്.തെക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ അറ്റ്ലാന്റിക് തീരത്തോട് ചേർന്നാണ് നമീബ് മരുഭൂമി സ്ഥിതി ചെയ്യുന്നത്. ലോകത്തെ ഏറ്റവും ഊഷരമായ മേഖലകളിലൊന്നാണ് ഇത്.

3 രാജ്യങ്ങളിലായി 81000 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിലാണ് ഇതു സ്ഥിതി െചയ്യുന്നത്. തദ്ദേശീയമായ നാമ ഭാഷയിൽ നമീബ് എന്ന വാക്കിന്റെ അർഥം ഒന്നുമില്ല എന്നതാണ്. വേനൽക്കാലത്ത് 45 ഡിഗ്രി വരെ ചൂട് ഉയരുന്ന ഇവിടെ രാത്രിയിൽ വെള്ളം ഐസാകുന്ന തണുപ്പ് ഉടലെടുക്കും.ജീവയോഗ്യമല്ലാത്ത കടുത്ത സാഹചര്യങ്ങളാണ് ഇവിടെ സ്ഥിതി െചയ്യുന്നത്.എങ്കിലും ഓറിക്സ്, സ്പ്രിങ്ബോക്, ചീറ്റ, കഴുതപ്പുലി, സീബ്ര, ഒട്ടകപ്പക്ഷികൾ തുടങ്ങിയ ചില ജീവികൾ ഇവിടെ അധിവസിക്കുന്നുണ്ട്.

നമീബ് മരുഭൂമിയുടെ 500 കിലോമീറ്ററോളം തീരഭാഗം സ്കെലിട്ടൻ കോസ്റ്റ് എന്ന പേരിലാണ് അറിയപ്പെടന്നത്. ഇവിടെ സ്രാവുകളുടെ ധാരാളം അസ്ഥികൂടങ്ങളും ആയിരക്കണക്കിനു തകർന്ന കപ്പലുകളും കാണാം. കടുത്ത മഞ്ഞ് പ്രദേശത്ത് ഉടലെടുക്കുന്നതിനാലാണ് ഇവിടെ കപ്പലപകടത്തിനു കാരണമായത്.

ചൊവ്വാഗ്രഹത്തെ അനുസ്മരിപ്പിക്കുന്ന പ്രകൃതിയാണ് നമീബ് മരുഭൂമിയിൽ. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന മണൽക്കാട്. എന്നാൽ ഇതിനിടയിലും കൗതുകകരവും ദുരൂഹവുമായ ഒരു കാര്യം മരുഭൂമിയിൽ കാണാം. വൃത്താകൃതിയിലുള്ള ചില വിചിത്രഘടനകളാണ് ഇത്. ഇവയിൽ വട്ടംചുറ്റി പുല്ല് വളർന്നു നിൽക്കും.ഫെയറി റിങ്സ് എന്നറിയപ്പെടുന്ന ഈ ഘടനകൾ തദ്ദേശീയരായ ഹിംബ സമൂഹത്തിന്റെ വിശ്വാസപ്രകാരം അവരുടെ ദൈവമായ മുകുരുവിന്റെ കാലടികളാണ്.

ചിലരിത് അന്യഗ്രഹജീവികളുടെ പണിയാണെന്നാണു വിശ്വസിക്കുന്നത്. ഏതായാലും വ്യക്തമായ ഒരുത്തരം ഈ ഘടനകളെക്കുറിച്ചില്ല. പല വിശദീകരണങ്ങളും ഇതെക്കുറിച്ച് ഉയർന്നിരുന്നു. ചിതലുകളാണ് ഇവയ്ക്ക് കാരണമെന്നുൾപ്പെടെ. എന്നാൽ വ്യക്തമായ വിശദീകരണം ഇനിയും ലഭിച്ചിട്ടില്ല.

English Summary:

Long-Lost Ship Found in the Desert Laden With Gold

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com