ADVERTISEMENT

വലിയൊരു ദൗത്യവുമായി പോയ സ്റ്റാർലൈനർ ക്രൂ മൊഡ്യൂൾ, കാലി സീറ്റുമായി തിരികെ മടങ്ങും. വെള്ളിയാഴ്ച വൈകുന്നേരം(EDT) രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്നും അൺഡോക് ചെയ്യപ്പെടും. ഏകദേശം 6 മണിക്കൂറിന് ശേഷം ന്യൂമെക്സികോയിലെ വൈറ്റ് സാൻഡ് സ്പേസ് ഹാർബറിൽ ഇറങ്ങും. സ്റ്റാർലൈനർ  അൺഡോക് ചെയ്യുന്ന സമയം മുതൽ ഭൂമിയിലെത്തുന്നതുവരെ സംഭവിക്കാന്‍ സാധ്യതയുള്ള അപകട സാധ്യതകളെല്ലാം വിലയിരുത്തുകയാണ് നാസ.

അത്ര ലളിതവും സുരക്ഷിതവുമായിരുന്നില്ല സ്റ്റാര്‍ലൈനറിന്റെ അൺഡോക്കിങെന്നാണ് നാസ ഇപ്പോൾ സ്വീകരിച്ച സുരക്ഷാ നടപടികളും പദ്ധതികളും സൂചിപ്പിക്കുന്നത്. സ്റ്റാർലൈനറും  ബഹിരാകാശ നിലയത്തിലും  സ്പ്രിങ് ലോഡഡ് മെക്കാനിസങ്ങളുടെ ഒരു പരമ്പരയാണ്  സജ്ജീകരിച്ചിരിക്കുന്നത്, അത് ഡോക്കിംഗ് ഹുക്കുകൾ റിലീസ് ചെയ്തുകഴിഞ്ഞാൽ  സ്റ്റേഷനിൽ നിന്നും അതിവേഗം അകറ്റും. 

Image Credit: NASA
Image Credit: NASA

ഇത്തരത്തിൽ ഒരു ജോടി സ്പ്രിങുകൾ വാഹനത്തെ ദൂരേക്ക് തള്ളി അകറ്റുന്നത് ത്രസ്റ്ററുകളുടെ അപചയമോ മറ്റോ കാരണം ഏതെങ്കിലും രീതിയിൽ കൂട്ടിയിടിയിലെത്തി ബഹിരാകാശ നിലയത്തിനുതന്നെ അപകടം സംഭവിക്കാതിരിക്കാനാണ്. ബഹിരാകാശ നിലയത്തിലുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്താൻ നാസ ശ്രമിക്കുന്നു.

അണ്‍ഡോക്ക് ചെയ്യുമ്പോഴോ, ശേഷം ബഹിരാകാശ നിലയത്തിൽ തുടരുമ്പോഴും ഇനി സാധ്യതയുള്ള അപകടങ്ങൾ ഒഴിവാക്കാന്‍ സ്പെയ്സ് എക്സിന്റെ ഡ്രാഗൺ 8 പേടകം ലൈഫ് ബോട് ആയി ഉപയോഗിക്കാനും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ ബഹിരാകാശ നിലയത്തിലുള്ള ക്രൂവിന് അപകടകരമായ സാഹചര്യത്തിൽ‍ ഈ പേടകം രക്ഷാദൗത്യത്തിനു ഉപയോഗിക്കാനാകും.

എന്താണ് ഒളിഞ്ഞിരിക്കുന്ന അപകടം

starliner-iss2 - 1
Image Credit: NASA

ജൂണിൽ സ്റ്റാർലൈനർ സ്റ്റേഷനിൽ എത്തിയപ്പോൾ തകരാറിലായ റിയാക്ഷൻ കൺട്രോൾ സിസ്റ്റം ത്രസ്റ്ററുകളുടെ പ്രശ്നങ്ങളും നിലവിലെ പ്രകടനം എങ്ങനെയായിരിക്കുമെന്നും വേണ്ടത്ര മനസ്സിലാക്കാനായില്ല എന്ന നിഗമനത്തിലാണ്  സ്റ്റാർലൈനറിനെ ക്രൂ ഇല്ലാതെ തിരികെയെത്തിക്കുകയെന്ന തീരുമാനത്തിൽ എത്തിയതെന്ന് ഏജൻസി ഉദ്യോഗസ്ഥർ വിശദീകരിക്കുമ്പോൾത്തന്നെ കാര്യങ്ങള്‍ വ്യക്തം. സ്റ്റാർലൈനറിന്റെ അൺഡോക്കിങ് വേളയിലും ഭൂമിയിലേക്ക് മടങ്ങുകയും ചെയ്യുമ്പോൾ‍ ത്രസ്റ്ററുകളുടെ പ്രകടനത്തിലെ ഇടിവിന് കാരണമെന്താണെന്ന് നിർണ്ണയിക്കാൻ നാസയും ബോയിങും കാത്തിരിക്കുകയാണ്. ഒരു  പ്രകടന വിലയിരുത്തലായിരിക്കും ഈ മടങ്ങിവരവ്.

യാത്രികർ അവിടെ തുടരും, റിസ്കെടുക്കാൻ നാസ തയാറല്ല

2025 ഫെബ്രുവരിയിൽ ബഹിരാകാശയാത്രികർ ഭൂമിയിലേക്ക് മടങ്ങുമെന്നും ബോയിങ് ബഹിരാകാശ പേടകം അതിന്റെ ജീവനക്കാരില്ലാതെ തിരിച്ചെത്തുമെന്നും ഓഗസ്റ്റ് 24നാണ് നാസ പ്രഖ്യാപിച്ചത്. ചലഞ്ചർ, കൊളംബിയ സ്‌പേസ് ഷട്ടിലുകളുടെ അപകടങ്ങൾക്ക് ശേഷം ഇനിയും വലിയൊരു അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നാസ തയാറല്ല. അതിനാൽത്തന്നെ വിവിധ വശങ്ങൾ പരിശോധിച്ചു ബോയിങുമായി നടത്തിയ ഒരു പിരിമുറുക്കമുള്ള യോഗത്തിനുശേഷമാണ് യാത്രികരില്ലാതെ തിരികെ പേടകത്തെ എത്തിക്കാന്‍ തീരുമാനമെടുത്തത്.

ദൗത്യം ഇങ്ങനെയായിരുന്നു

ക്രൂ സ്പേസ് ട്രാൻസ്‌പോർട്ടേഷൻ നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമുമായി സഹകരിച്ച് ബോയിങ് വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകമാണ് സ്റ്റാർലൈനർ, ഔദ്യോഗികമായി CST-100 (ക്രൂ സ്പേസ് ട്രാൻസ്‌പോർട്ടേഷൻ) എന്നറിയപ്പെടുന്നത്.രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കും (ISS) മറ്റ് താഴ്ന്ന ഭൂമിയുടെ ഭ്രമണപഥ ലക്ഷ്യങ്ങളിലേക്കും ജീവനക്കാരെ എത്തിക്കുന്നതിനായിരുന്നു സ്റ്റാർലൈനർ രൂപകൽപ്പന ചെയ്തത്. സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണിനെപ്പോലെ ബഹിരാകാശയാത്രികരെ ഐഎസ്എസിലേക്കും പുറത്തേക്കും കൊണ്ടുപോകാൻ കഴിവുള്ള രണ്ടാമത്തെ യുഎസ് ബഹിരാകാശ പേടകമായി സ്റ്റാർലൈനർ മാറാനായിരുന്ന നാസയുടെ ലക്ഷ്യം.

ഏഴ് യാത്രക്കാരെ വരെ അല്ലെങ്കിൽ ജീവനക്കാരുടെയും ചരക്കുകളെയും ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകാൻ കഴിയുന്ന തരത്തിലാണ് CST-100 സ്റ്റാർലൈനർ രൂപകൽപ്പന ചെയ്തിരുന്നത്. റഷ്യൻ സോയൂസ് ബഹിരാകാശ പേടകത്തെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ട് ഐഎസ്എസിലേക്ക് മറ്റൊരു ഗതാഗത മാർഗ്ഗം നാസയ്ക്ക് നൽകാനാണ് ഇത് ഉദ്ദേശിച്ചിരുന്നത്. യുണൈറ്റഡ് ലോഞ്ച് അലയൻസിസിന്റെ (യുഎൽഎ) അറ്റ്ലസ് വി റോക്കറ്റിലായിരുന്നു പേടകം വിക്ഷേപിച്ചത്.

സ്റ്റാര്‍ലൈനറിന്റെ മനുഷ്യരേയും വഹിച്ചുള്ള ഐഎസ്എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും എല്ലാം മാറ്റി മറിച്ചു.

elon-musk-starliner - 1
Image Credit: NASA

സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ദിശ നിയന്ത്രിക്കുന്നതിനുള്ള 28 ത്രസ്റ്ററുകളില്‍ അഞ്ചെണ്ണം ഐഎസ്എസിലേക്കുള്ള ഡോക്കിങ്(ഘടിപ്പിക്കാനുള്ള) ശ്രമത്തിനിടെ പ്രവര്‍ത്തനരഹിതമായി. ഇതോടെ ഏതാനും ദിവസങ്ങള്‍ എന്നു കരുതിയിരുന്ന പരീക്ഷണ ദൗത്യം അനിശ്ചിതമായി നീളുകയായിരുന്നു.

സഹായിക്കാന്‍ മസ്കിന്റെ സ്പേസ് എക്സ്

അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐ.എസ്.എസ്)ത്തില്‍ കുടുങ്ങിയ സുനിത വില്യംസിന്റേയും ബുച്ച് വില്‍മോറിന്റേയും മടക്കയാത്രക്ക് സ്പേസ് എക്സ് സാധ്യതകളും സജീവമാക്കുകയാണ് നാസ. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പദ്ധതിയിട്ടിരിക്കുന്ന സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണില്‍ രണ്ട് ഇരിപ്പിടങ്ങള്‍ ഒരുക്കി ഇവരെ തിരിച്ചു കൊണ്ടുവരാനുള്ള പദ്ധതിയാണ് ഒരുങ്ങുന്നത്.

English Summary:

NASA astronauts awaits 2025 SpaceX ride home: Starliner to return to Earth without Sunita Williams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com