ADVERTISEMENT

നിർമിതബുദ്ധി (Artificial Intelligence–എഐ) വികാസം പ്രാപിച്ച്, ഒടുവിൽ ഹോളിവുഡ് സിനിമകളിലെപ്പോലെ യന്ത്രങ്ങൾ മനുഷ്യനുമേൽ ആധിപത്യം സ്ഥാപിക്കുന്ന കാലം പ്രവചിക്കുന്നവരുണ്ട്. അത്തരമൊരു വന്യഭാവന യാഥാർഥ്യമായാലും ഇല്ലെങ്കിലും എഐ മൂലമുണ്ടായേക്കാവുന്ന കാലാവസ്ഥാമാറ്റങ്ങളുയർത്തുന്ന ആശങ്കയും ചെറുതല്ല. കാർബൺ ബഹിർഗമനത്തോത് കൂടിയ ഡേറ്റ സെന്ററുകൾ എഐ വികാസത്തിന്റെ ഭാഗമായി ലോകമെങ്ങും സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇവ പുറത്തുവിടുന്ന കാർബൺ വാതകം ഭാവിയിൽ ആഗോള കാലാവസ്ഥയിൽ മാറ്റങ്ങളുണ്ടായേക്കാമെന്നു ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു.

എഐ ഊർജം

ദിവസംതോറും വർധിച്ചുവരുന്ന എഐ അധിഷ്ഠിത സെർച്ചുകളുടെ എണ്ണം ഊർജ വിനിയോഗത്തിലുണ്ടാക്കാവുന്ന മാറ്റം ഊഹിക്കാവുന്നതിലുമപ്പുറമാണ്. മാസംതോറും 20 കോടിയോളം പേർ ഒരു തവണയെങ്കിലും ചാറ്റ് ജിപിടിയിൽ സെർച് ചെയ്യുന്നുവെന്നാണു കണക്ക്. സാധാരണ ഗൂഗിൾ സെർച്ചിന് എടുക്കുന്നതിനേക്കാൾ 90% കൂടുതൽ ഊർജം ചാറ്റ് ജിപിടി സെർച്ചിന് വേണ്ടിവരുന്നുന്നെന്ന് ഗവേഷകർ പറയുന്നു. മൈക്രോസോഫ്റ്റും ഗൂഗിളും മെറ്റയും പോലുള്ള സാങ്കേതിക ഭീമൻമാരും തങ്ങളുടെ ഉൽപന്നങ്ങളിൽ എഐ സങ്കേതങ്ങൾ സംയോജിപ്പിച്ചു കഴിഞ്ഞു. വാട്സാപ്പിൽ ഈയടുത്തു നിലവിൽ വന്ന എഐ സെർച് ഉദാഹരണം.

522 സ്മാർട് ഫോണുകൾ ചാർജ് ചെയ്യുന്നതിനു തുല്യമായ ഊർജം ഒരു എഐ ഇമേജ് ഉണ്ടാക്കാൻ വേണ്ടിവരുമെന്നാണു കണക്കാക്കിയിരിക്കുന്നത്. 1,000 എഐ ഇമേജുകൾ സൃഷ്ടിക്കുമ്പോൾ ഒരു ഡീസൽ ബസ് ആറര കിലോമീറ്റർ ഓടുമ്പോഴുണ്ടാകുന്നതിനു തുല്യമായ കാർബൺ ഡൈ ഓക്സൈഡ് ആണ് അന്തരീക്ഷത്തിലേക്കു പുറംതള്ളുന്നത്. ലോകമെങ്ങുമുള്ള എഐ ഇമേജ് ജനറേഷനിലൂടെ അന്തരീക്ഷത്തിലുണ്ടാകുന്ന കാർബൺ ഫുട് പ്രിന്റ് (കാർബൺ ബഹിർഗമനത്തിന്റെ ഏകദേശ അളവ്) എത്ര ഗുരുതരമായിരിക്കുമെന്ന് ഇതിൽനിന്ന് ഊഹിക്കാം.

പെരുകിവരുന്നു, ഡേറ്റ സെന്ററുകൾ

എഐ ഊർജത്തീറ്റയുടെ ഏറ്റവും വലിയ അടിസ്ഥാനം ഡേറ്റ സെന്ററുകളാണ്. ഇവയിലൂടെയാണ് ഓരോ രാജ്യത്തിന്റെയും ഡിജിറ്റൽ ആവശ്യങ്ങൾക്കു വേണ്ട ഊർജം വിനിയോഗിക്കപ്പെടുന്നത്. ഇന്റർനാഷനൽ എനർജി ഏജൻസിയുടെ (ഐഇഎ) കണക്കുപ്രകാരം 2026 ആകുമ്പോഴേക്ക് ‍ആഗോള ഡേറ്റ സെന്ററുകളുടെ ഊർജ ഉപഭോഗം ഇപ്പോഴത്തേതിന്റെ ഇരട്ടിയാകും. ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ജപ്പാന്റെ വാർഷിക വൈദ്യുതി ഉപഭോഗത്തിനു തുല്യമായിരിക്കും അത്.

വിസ്ഫോടനകരമായ എഐ സാങ്കേതികവിദ്യയുടെ ചുവടുപിടിച്ച് ലോക മേധാവിത്തത്തിനു ശ്രമിക്കുന്ന രാഷ്ട്രങ്ങൾ ഡേറ്റ സെന്ററുകളുടെ എണ്ണം വർഷംതോറും വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഏഷ്യയിൽ ചൈനയിലാണ് ഏറ്റവും കൂടുതൽ ഡേറ്റ സെന്ററുകളുള്ളത്–449. തൊട്ടുപിറകെ ജപ്പാനും (220) ഇന്ത്യയും (152) ഉണ്ട്. 2026 ആകുമ്പോൾ ചൈനയുടെ വാർഷിക വൈദ്യുതി ഉപഭോഗത്തിന്റെ 6% വിഹിതം ഡേറ്റ സെന്ററുകളുടേതായിരിക്കും. 

English Summary:

Artificial Intelligence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com