ADVERTISEMENT

ആധുനിക ലോകചരിത്രത്തിലെ ഏറ്റവും ചൂടു കൂടിയ വർഷമാണു 2024. 1940ൽ ശാസ്ത്രീയമായ താപനില രേഖപ്പെടുത്താൻ തുടങ്ങിയ ശേഷമുള്ള ഏറ്റവും ചൂടേറിയ വർഷമാണിതെന്ന് യൂറോപ്യൻ യൂണിയന് (ഇയു) കീഴിലെ കാലാവസ്ഥാ പഠനകേന്ദ്രമായ ‘കോപ്പർനിക്കസ്’ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു.

പസിഫിക് സമുദ്രത്തെ തണുപ്പിക്കാനും ആഗോള താപനിലയിൽ കുറവു വരുത്താനും ഇടയുള്ള ‘ലാ നിന’ പ്രതിഭാസം ഈ വർഷം അവസാനമാസങ്ങളിൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നെങ്കിലും ഇതുവരെയുള്ള റെക്കോർഡ് ചൂട് മറികടക്കുംവിധം അതു കാലാവസ്ഥയെ സ്വാധീനിക്കാനിടയില്ലെന്നാണു ‘കോപ്പർനിക്കസി’ലെ ശാസ്ത്രജ്ഞർ പറയുന്നത്.

എന്തൊരു ചൂട്!

ആഗോളതാപനം സൃഷ്ടിക്കുന്ന അപ്രതീക്ഷിതവും അസാധാരണവും അതിതീവ്രവുമായ കാലാവസ്ഥാമാറ്റങ്ങൾ ലോകമെങ്ങും അനുഭവപ്പെടുകയാണ്. കാലംതെറ്റിയെത്തുന്ന അതിവർഷവും അതിശൈത്യവും ചൂടുകാലവും കാട്ടുതീയും കൊടുങ്കാറ്റും വെള്ളപ്പൊക്കങ്ങളുമെല്ലാം ആഗോള ആവാസവ്യവസ്ഥയെത്തന്നെ തകിടം മറിക്കുകയാണ്. ചരിത്രത്തിൽ ആദ്യമായി അമേരിക്കയിലെ അരിസോണ നഗരം ഈ വർഷം 37.8 ഡിഗ്രിയോ അതിൽക്കൂടുതലോ ചൂട് അനുഭവപ്പെട്ട നൂറിലേറെ ദിവസങ്ങളിലൂടെയാണു കടന്നുപോയത്. ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂടുകാലമാണ് ചൈന ഈ വർഷം അഭിമുഖീകരിച്ചതെന്ന് അവിടുത്തെ കാലാവസ്ഥാപഠന കേന്ദ്രം രേഖപ്പെടുത്തി. പസിഫിക് സമുദ്രത്തിനു ചൂടുകൂടുന്ന ‘എൽ നിന’ പ്രതിഭാസം കാരണമാണ് കഴിഞ്ഞ വർഷംമുതൽ ആഗോളതാപനിലയിൽ അസാധാരണ വർധന അനുഭവപ്പെടുന്നതെന്നാണു ശാസ്ത്രസമൂഹം കരുതിയിരുന്നത്. എന്നാൽ, കൽക്കരിയുടെയും ഫോസിൽ ഇന്ധനങ്ങളുടെയും കത്തിക്കൽ മൂലമുണ്ടാകുന്ന അനിയന്ത്രിത കാർബൺ ബഹിർഗമനവും താപനില വർധനയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. ഇവയുണ്ടാക്കുന്ന വായുമലിനീകരണം മൂലം ആഗോളതലത്തിൽ ഒരു വർഷം 70 ലക്ഷം പേർക്കാണു ജീവൻ നഷ്ടമാകുന്നത്.

സ്ഥിതി ഭീതിദം

പ്രകൃതിയിലെ മനുഷ്യ ഇടപെടൽ വളരെ പെട്ടെന്നുള്ള അതിതീവ്ര കാലാവസ്ഥാമാറ്റങ്ങൾക്കു കാരണമാകുന്ന രീതിയിൽ സ്ഫോടനാത്മക സ്ഥിതി എത്തിക്കഴിഞ്ഞു. ഐക്യരാഷ്ട്ര സംഘടന പോലുള്ള രാജ്യാന്തര സഹകരണവേദികളോ രാഷ്ട്രങ്ങളുടെ കൂട്ടായ്മകളോ മുൻകയ്യെടുത്ത് ഉടൻ കടുത്ത നടപടികളിലേക്കു നീങ്ങിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോയേക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.

ആഗോളതാപനത്തിന്റെ ഫലമായി സമുദ്രനിരപ്പിലുണ്ടാകുന്ന വർധനയാണ് ഉടൻ നേരിടാൻ പോകുന്ന മറ്റൊരു വലിയ ഭീഷണി. ആഗോള താപനിലയിലുള്ള ശരാശരി വർധന കഴിഞ്ഞ 12 മാസമായി 1.64 ഡിഗ്രി സെൽഷ്യസാണ്. ഇത് 1.5 ഡിഗ്രിക്കു മുകളിലായാൽ ഭൂമിയിലെ ജീവന്റെ നിലനിൽപിനു ഭീഷണിയാകുമെന്ന മുന്നറിയിപ്പ് വളരെ മുൻപേ ശാസ്ത്രജ്ഞർ നൽകിയിരുന്നതാണ്.

1993 മുതൽ 2023 വരെയുള്ള ഇരുപതു വർഷം ആഗോള സമുദ്രനിരപ്പിൽ 10 സെന്റീമീറ്റർ വർധനയുണ്ടായെന്നു ‘നാസ’ പറയുന്നു. 2050 ആകുമ്പോഴേക്ക് മറ്റൊരു 20 സെന്റീമീറ്റർ കൂടി ജലനിരപ്പ് ഉയരാമെന്നാണു മുന്നറിയിപ്പ്. കടലോര നഗരങ്ങൾക്കും ആവാസവ്യവസ്ഥകൾക്കും ഇതേൽപ്പിക്കുന്ന ആഘാതം വിവരണാതീതമായിരിക്കും. 

English Summary:

World's Weather

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com