ADVERTISEMENT

ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്–2 റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാറായിട്ടും നിയമനത്തിന്റെ ‘ആരോഗ്യം’ മെച്ചപ്പെടുന്നില്ല!

14 ജില്ലകളിലായി 1,813 പേരെ ഉൾപ്പെടുത്തിയ റാങ്ക് ലിസ്റ്റിൽനിന്ന് 810 പേർക്കാണ് ഇതുവരെ നിയമന ശുപാർശ ലഭിച്ചത്. ഇതിൽ 22 ഒഴിവ് എൻജെഡിയാണ്. യഥാർഥ നിയമനം 788 മാത്രം.

പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ റാങ്ക് ലിസ്റ്റുകൾ ഒക്ടോബർ 3ന് അവസാനിക്കും. കോട്ടയം, കോഴിക്കോട് റാങ്ക് ലിസ്റ്റുകൾ ഒക്ടോബർ 27നും പാലക്കാട്, മലപ്പുറം ലിസ്റ്റുകൾ നവംബർ 16നും തിരുവനന്തപുരം, കൊല്ലം ലിസ്റ്റുകൾ ഡിസംബർ 7നും തൃശൂർ ജില്ലയിലെ ലിസ്റ്റ് ഡിസംബർ 13നും ഇടുക്കിയിൽ ഡിസംബർ 16നും അവസാനിക്കും. ഏറ്റവും അവസാനം റദ്ദാകുക ആലപ്പുഴ ജില്ലയിലെ ലിസ്റ്റാണ്–2025 മാർച്ച് 16ന്.

ഒഴിവുകൾ ബാക്കിയാക്കി കോട്ടയം ലിസ്റ്റ് ‘ക്ലോസ്’

മൂന്നു വർഷ കാലാവധിയോടടുക്കുമ്പോഴും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്–2 റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമനം പരിതാപകരമാണ്. നൂറിലധികം പേർക്കു നിയമന ശുപാർശ ലഭിച്ചത് തൃശൂർ ജില്ലയിൽ മാത്രം–106. കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 50 പേർക്കുപോലും ശുപാർശ ലഭിച്ചിട്ടില്ല.

മെയിൻ ലിസ്റ്റിൽനിന്ന് എല്ലാവർക്കും നിയമന ശുപാർശ നൽകി കോട്ടയം ജില്ലയിലെ റാങ്ക് ലിസ്റ്റ് 2023 ഡിസംബർ 19ലെ ശുപാർശയോടെ അവസാനിച്ചു. ഈ തസ്തികയുടെ 15 ഒഴിവുകൂടി കോട്ടയത്തു നിലവിലുണ്ട്. പുതിയ റാങ്ക് ലിസ്റ്റിൽനിന്നേ ഈ ഒഴിവുകൾ ഇനി നികത്തൂ.

527 തസ്തികാനിർദേശം കടലാസിലെ രേഖ മാത്രം

ജനസംഖ്യയ്ക്ക് ആനുപാതികമായി തസ്തിക സൃഷ്ടിക്കാത്തതാണ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിയമനം വലിയതോതിൽ കുറയാൻ പ്രധാന കാരണം. ട്രൈബൽ/ മലയോര മേഖലകളിൽ 3,000 പേർക്കും അല്ലാത്തയിടങ്ങളിൽ 5,000 പേർക്കും ഒരു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വേണമെന്നാണു മാനദണ്ഡം. എന്നാൽ, ഇതിനനുസരിച്ചു തസ്തിക സൃഷ്ടിച്ചിട്ടില്ല. ‘ആർദ്രം’ പദ്ധതി പ്രകാരം 527 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തസ്തിക സൃഷ്ടിക്കണമെന്ന് നിർദേശമുണ്ടായെങ്കിലും അതും നടപ്പായില്ല.

പകർച്ചവ്യാധി പ്രതിരോധ റിപ്പോർട്ട് തയാറാക്കൽ ഉൾപ്പെടെ തന്ത്രപ്രധാന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചുമതലയുള്ള തസ്തികയാണിത്. ആവശ്യത്തിനു ജീവനക്കാരില്ലാത്തത് ഇത്തരം പ്രവർത്തനങ്ങളെയും ബാധിക്കുന്നു.

സമയബന്ധിതമായി സ്ഥാനക്കയറ്റം നടക്കാത്തതും നിയമനത്തെ പ്രതികൂലമായി ബാധിക്കുന്നു. സീനിയോറിറ്റി തർക്കങ്ങളെ തുടർന്ന് നിയമനം മൊത്തത്തിൽ തടസ്സപ്പെട്ടെങ്കിലും ഇടക്കാല ഉത്തരവിനെ തുടർന്ന് സ്ഥാനക്കയറ്റം നൽകാൻ നിലവിൽ തടസ്സമില്ല. എന്നാൽ, നടപടിക്രമങ്ങൾ കൃത്യമായി പൂർത്തിയാക്കാത്തതിനാൽ ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. നിലവിലുള്ള ഒഴിവുപോലും പല പിടിച്ചു വയ്ക്കുകയാണെന്നും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.

നിയമനമില്ലെങ്കിലും പുതിയ ലിസ്റ്റ് വരും

നിലവിലുളള റാങ്ക് ലിസ്റ്റിൽനിന്നു നിയമനം കുറയുമ്പോഴും ഈ തസ്തികയുടെ പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ തയാറെടുക്കുകയാണു പിഎസ്‌സി. 2023 നവംബർ15നു പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 2024 ഏപ്രിൽ 4നു പരീക്ഷ നടത്തി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി എല്ലാ ജില്ലയിലെയും സാധ്യതാ ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. നിലവിലുള്ള റാങ്ക് ലിസ്റ്റുകൾ അവസാനിക്കുന്ന മുറയ്ക്ക് പുതിയ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കും. 

English Summary:

PSC Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com