'നമസ്‌തേ', ഇന്‍ഫ്‌ളൈറ്റ് മാഗസിന്‍ പുറത്തിറക്കി എയര്‍ ഇന്ത്യ
![namaste-air-india ഇന്ത്യന്‍ വ്യോമയാന ഗതാഗതത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ജെ.ആര്‍.ഡി ടാറ്റയെക്കുറിച്ചാണ് ഉദ്ഘാടന പതിപ്പില്‍ നമസ്‌തേയുടെ കവര്‍ സ്റ്റോറി](https://img-mm.manoramaonline.com/content/dam/mm/mo/travel/travel-news/images/2023/7/26/namaste-air-india.jpg?w=1120&h=583)
Mail This Article
പുതിയ ഇന്‍ഫ്‌ളൈറ്റ് മാഗസിന്‍ പുറത്തിറക്കി എയര്‍ ഇന്ത്യ. ടാറ്റ സണ്‍സ് ഏറ്റെടുത്തതിനു ശേഷം നടക്കുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായാണു നമസ്‌തേ (namaste.ai) എന്ന പേരില്‍ എയര്‍ ഇന്ത്യ ഇന്‍ഫ്‌ളൈറ്റ് മാഗസിന്‍ പുറത്തിറക്കിയിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ രാജ്യത്തിനകത്തേയും രാജ്യത്തിനു പുറത്തേക്കുമുള്ള വിമാന സര്‍വീസുകളില്‍ യാത്രികര്‍ക്കു 'നമസ്‌തേ' എന്ന ഇന്‍ഫ്‌ളൈറ്റ് മാഗസിന്‍ ലഭ്യമായിരിക്കും.
ട്രാവല്‍ ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ മാഗസിനായാണു നമസ്‌തേ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഹൃദയമുള്ള ആഗോള നിലവാരത്തിലുള്ള എയര്‍ലൈനായി എയര്‍ ഇന്ത്യയെ മാറ്റുകയെന്ന ലക്ഷ്യത്തിലാണു നമസ്‌തേയെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ വ്യോമയാന ഗതാഗതത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ജെ.ആര്‍.ഡി ടാറ്റയെക്കുറിച്ചാണ് ഉദ്ഘാടന പതിപ്പില്‍ നമസ്‌തേയുടെ കവര്‍ സ്റ്റോറി. എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യുന്നവര്‍ക്കെല്ലാം നമസ്‌തേ ലഭ്യമാവും.
'ഇന്ത്യക്കാര്‍ ആശംസയ്ക്ക് ഉപയോഗിക്കുന്ന വാക്കില്‍ നിന്നാണ് namaste.ai എന്ന പേരിട്ടിരിക്കുന്നത്. ഭൂമിശാസ്ത്രപരവും സാംസ്‌ക്കാരികവും ഭാഷാപരവുമായ വൈവിധ്യങ്ങള്‍ക്കിടയിലും ആതിഥേയത്തിന്റെ പേരില്‍ ഇന്ത്യ പേരു കേട്ട നാടാണ്. ആ രീതിയുടെ ഒരു ഭാഗമാണ് ഞങ്ങളുടെ അതിഥികള്‍ക്കു കൂടി നല്‍കാന്‍ ശ്രമിക്കുന്നത്. അതിഥികളുടെ എയര്‍ ഇന്ത്യയിലെ യാത്രാനുഭവം കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു' എന്നാണ് എയര്‍ ഇന്ത്യ സി.ഇ.ഒയും എം.ഡിയുമായ കാംപെല്‍ വില്‍സണ്‍ പറഞ്ഞു.
![namaste namaste](https://img-mm.manoramaonline.com/content/dam/mm/mo/travel/travel-news/images/2023/7/26/namaste.jpg)
ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ശ്രദ്ധിക്കപ്പെടുന്ന സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളും നമസ്‌തേയിലുണ്ട്. ട്രാവല്‍ വാര്‍ത്തകള്‍ക്കു പുറമേ ടെക്‌നോളജി, സാംസ്‌കാരികം, സിനിമ, പാചകം തുടങ്ങി നിരവധി മേഖലകളില്‍ നിന്നുള്ള റിപ്പോർട്ടുകളും എയര്‍ ഇന്ത്യയുടെ ഈ ഇൻഫ്ലൈറ്റ് മാഗസിനിലുണ്ട്. എയര്‍ ഇന്ത്യയെക്കുറിച്ചുള്ള വാര്‍ത്തകളും നമസ്‌തേയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
Content Summary : Air India’s new inflight magazine ‘namaste.ai’ takes off.