ADVERTISEMENT

വർഷം 2008, വേനൽക്കാലം

ഡബ്ളിനിൽ നിന്നും പുറപ്പെട്ട, പാഡിവാഗൺ കമ്പനിയുടെ ഒരു ടൂർബസിലാണ് ഞാൻ. പാട്രിക് എന്ന പേരിന്റെ ചുരുക്കമാണ് പാഡി. അയർലൻഡിൽ ക്രിസ്തുമതം പ്രചരിപ്പിച്ച ബ്രിട്ടീഷ് മിഷനറി സെയിന്റ് പാട്രിക്കിനു ശേഷം ആ പേരിന് ദ്വീപിലേറെ പ്രചാരമുണ്ട്. വാഹനത്തിൽ വിവിധ ദേശക്കാരായ സഞ്ചാരികൾ. സാരഥിയായി ആത്മവിശ്വാസം സ്ഥുരിക്കുന്ന, പ്രസന്നവദനയായ ഐറിഷ് യുവതി. അയത്ന ലളിതമായി വാഹനമോടിച്ച് അവൾ കടന്നു പോകുന്ന സ്ഥലങ്ങൾ വിവരിക്കുന്നു - ഗ്രാമങ്ങൾ, കൊച്ചു പട്ടണങ്ങൾ, വൈക്കിംഗ് മുദ്രകൾ, ബ്രേവ്ഹാർട്ട് ഷൂട്ടിംഗ് ലൊക്കേഷൻ. വിവരണത്തിനിടയിൽ മൈക്രോഫോണിലൂടെ അവൾ സൗമ്യമായി ചിരിക്കുന്നുമുണ്ട്. പ്ളാസ്റ്റിക് ബാഗുകളും ഭക്ഷണ ശകലങ്ങളും വണ്ടിയിൽ ഇടരുതെന്ന് അവൾ പറയുന്നു, ഗാർബേജ് ബാഗുകളിൽ ഇടുക. ഇതെന്റെ ജോലിസ്ഥലമാണ്, സ്വന്തം തൊഴിലിടം വൃത്തികേടാവുന്നത് ആർക്കും ഇഷ്ടമല്ല. തൊഴിലിനോടുള്ള അവളുടെ മനോഭാവത്തിലും ആർക്കും പരിഭവം തോന്നാത്ത വിധം കാര്യം പറഞ്ഞതിലും മതിപ്പ് തോന്നി. ഷാനൺ നദിയുടെ കരയിലെ ലിമറിക്ക് പട്ടണത്തിൽ അൽപനേരം വിശ്രമം. നദിക്കരയിൽ ഒരു കോട്ട കാണാം. പതിമൂന്നാം നൂറ്റാണ്ടിൽ കിംഗ് ജോൺ പണിതത്.

dublin-02

ഞങ്ങൾ യാത്ര തുടരുന്നു. സമ്മോഹനമായ പ്രകൃതി, പച്ചവിരിച്ച ഭൂവിതാനം. പിന്നീട് കണ്ട ഒരു സിനിമയിലെ (Wild mountain thime, 2020) പോലെ പടിഞ്ഞാറൻ അയർലൻഡിലെ ഗ്രാമ ജീവിതം. ആകാശ ദൃശ്യത്തിൽ തീരം പിന്നിട്ട് ഉൾഗ്രാമത്തിൽ കടക്കും. ഹരിതഭൂവിൽ ചിനച്ചു കൊണ്ടോടുന്ന കുതിരകൾ, മുഖമുയർത്താതെ മേയുന്ന ചെമ്മരിയാടുകൾ. മരവേലികളാൽ വേർതിരിച്ച അതിരുകൾ, നീലാകാശത്തിനു താഴെ കുന്നിൻമുകളിൽ ഒറ്റ മരം. പൂക്കൾ വിരിഞ്ഞ ആരാമം, ചുവരുകളിൽ ചെടികൾ പടർന്നു കയറിയ വീടുകൾ, അവയോട് ചേർന്ന് കുതിരാലയം. ഒരു ഗ്രാമ്യസുന്ദര സ്വപ്നം!

dublin-03

അയർലൻഡ് എന്നാൽ ഹരിതാഭ മാത്രമല്ല.  ഞങ്ങളുടെ വാഹനം ചന്ദ്രോപരിതലം പോലെ തോന്നിച്ച ഒരു മേഖലയിൽ കയറി. ബറൻ - ക്ളെയർ കൗണ്ടിയിൽ അറ്റ്ലാന്റിക് സമുദ്രതീരത്ത് ചുണ്ണാമ്പുകല്ലും പാറക്കൂട്ടങ്ങളും നിറഞ്ഞ വിശാലമായ ഭൂവിടം. വിണ്ടുകീറിയ പാറകൾ, ശിലാരൂപങ്ങൾ, ഫോസിലുകൾ. പരുക്കനായ നിലത്ത് സൂര്യനെ തേടുന്ന കുഞ്ഞുചെടികൾ, കാട്ടുപൂക്കൾ. ആ തരിശുഭൂമിയിൽ കാലുറപ്പിച്ച് ഞാൻ നടന്നു. നിഗൂഢതകൾ ഒളിപ്പിച്ച ഈ വന്യഭൂമിയിൽ നിന്നാൽ കടലിരമ്പം കേൾക്കാം. ആഞ്ഞു വീശുന്ന കാറ്റ്, ചാരനിറത്തിന്റെ അനന്ത വൈവിധ്യം. ഷേക്സ്പിയറിന്റെ മാക്ബത്തിനെ പ്രലോഭിക്കുന്ന ദുർദേവതകൾ കുടികൊള്ളുന്ന, സ്കോട്ട്ലന്റിലെ ഭൂവിടം പോലെ. ചരിത്രാതീത കാലത്ത് രൂപപ്പെട്ട ഈ പ്രദേശം. കവികളേയും കഥാകാരന്മാരേയും പ്രചോദിപ്പിച്ചൂ. ഇവിടത്തെ കൃഷിരീതികൾക്ക് ആറായിരം വർഷം പഴക്കം. കഠിനമായ ഈ പ്രതലത്തിലും കന്നുകാലികൾ മേയുന്നു, അവയ്ക്ക് വേണ്ടതെല്ലാമുണ്ട്. 

dublin-05

സമീപഗ്രാമങ്ങളിൽ മനുഷ്യർക്കായി പബ്ബുകൾ സുലഭം. സായന്തനങ്ങളിൽ ഐറിഷ് ടാപ്പ് ഡാൻസ്, സംഗീതശിൽപം. സഞ്ചാരികൾ നാടക ശാലകളിലെ ഇരുളിൽ തീകാഞ്ഞ് ദ്വീപിന്റെ പൗരാണികതയെ തേടുന്നു. ഡൂളിൻ ഗ്രാമത്തിലെ ഒരു പബ്ബിലാണ് ഞങ്ങളുടെ ഉച്ചഭക്ഷണം. ഇടവേളയിൽ പരിസരത്ത് നടക്കാനിറങ്ങി. ചുണ്ണാമ്പുകല്ല് കലാപരമായി പാകിയ മനോഹരമായ അതിരുവേലികൾ. ദ്വീപിലെവിടെയും അതുകാണാം. അകലെ ഓലമേഞ്ഞ വീടുകൾ, ഗ്രാമ്യഹർമ്യങ്ങൾ. ഇതെഴുതുമ്പോൾ മറ്റൊരു സിനിമയെ ഓർക്കും (The leap year, 2010). ഡബ്ളിൻ നഗരത്തിലെ കാമുകനോട് വിവാഹസമ്മതം തേടാൻ അമേരിക്കയിൽ നിന്ന് വരുന്ന യുവതി. കാലാവസ്ഥ മോശമായി, വിമാനം പടിഞ്ഞാറ് ഗോൾവേയിൽ ഇറങ്ങുന്നു. കിഴക്കുള്ള ഡബ്ളിനിലേക്ക് അവൾ കാറിൽ യാത്രയാകുന്നു. നാട്ടുകാരനായ ഒരു യുവാവാണ് സാരഥി. നീണ്ടു നീണ്ടു പോകുന്ന വഴിയിൽ ഗ്രാമങ്ങളുടെ തനതായ സംഗീതം, ജനതയുടെ വൈജാത്യം, വൈചിത്ര്യം. പിണങ്ങിയും ഇണങ്ങിയും അവർ പ്രണയത്തിലായി. ഡബ്ളിനിൽ യാത്ര തീരുമ്പോൾ ആരെ വരിക്കും? ചാഞ്ചാടുന്ന അവളുടെ മനസ്സ്.

dublin-09

ഡൂളിന്റെ ഗ്രാമവഴിയിലൂടെ നടന്ന ഞാൻ മറ്റൊരു സഞ്ചാരിയെ പരിചയപ്പെട്ടു - ആ കാനഡക്കാരിയുടെ വീട് പസഫിക് തീരത്തെ വാൻകൂവർ നഗരത്തിലാണ്.

dublin-08

ആ സ്ഥലത്തിന്റെ പേര് ആദ്യമായി കേൾക്കുകയാണ്. പിന്നീട് അവിടെ കൂടാരമടിക്കുമെന്ന് അന്ന് സങ്കൽപ്പത്തിൽ പോലുമില്ല. ഞാനിപ്പഴേ നാട്ടിൽ നിന്നും ഏറെ ദൂരെയാണ്, ഇനിയുമൊരു വൻസാഗരം കടന്ന് കാനഡയിൽ പോകാൻ മനസ്സില്ല എന്നാണ് നിലപാട്. തുടർന്നു വന്ന വർഷങ്ങൾ ആ ചിന്ത മാറ്റി. ഒരിക്കൽ വീടു വിട്ടാൽ ദൂരം ദൂരം തന്നെ, ഹ്രസ്വമായാലും ദീർഘമായാലും.

dublin-06

വിശാലമായ ബറനും ടോക്കിയനും തമ്മിലെന്ത്? 

'ലോർഡ് ഓഫ് ദ് റിംഗ്സി'ന്റെ കഥാകാരന് അയർലൻഡുമായുള്ള ബന്ധം അന്വേഷിക്കുന്ന ഒരു സംഘടനയുണ്ട് (Burren society of Tolkien). ബ്രിട്ടീഷുകാരനായ ടോക്കിയൻ 1940-50 കാലയളവിൽ പടിഞ്ഞാറൻ അയർലൻഡിലെ തീരനഗരമായ ഗോൾവേയിലെ സർവകലാശാലയിൽ എക്സ്റ്റേണൽ എക്സാമിനർ ആയിരുന്നു. ബറൻ മേഖലയുടെ വന്യപ്രകൃതം കഥാകാരനെ ആകർഷിച്ചു. ഏതാണ്ട് അതേ കാലത്താണ് തന്റെ ശ്രേഷ്ഠകൃതി എഴുതാൻ തുടങ്ങിയത്. നോവലിലെ മിഡിൽ എർത്തിനെ ബറൻ സ്വാധീനിച്ചിരിക്കാൻ ഇടയുണ്ട്. മാന്ത്രിക ഭാവനയെ ഉണർത്തുന്ന ഈ ഭൂവിടത്തിൽ ടോക്കിയൻ നീണ്ട നടത്തം പതിവായിരുന്നു. നിമ്നോന്നതങ്ങളുടെ ഇടയിൽ ഒരു ഗുഹയുണ്ട് (Pol na Gollum). ആ പേര് കേട്ടാൽ ടോക്കിയൻ പ്രേമികളുടെ കണ്ണുകൾ വികസിക്കും. ലോർഡ് ഓഫ് ദ് റിംഗ്സ്' പരമ്പരയിലെ ഒരു പ്രധാന കഥാപാത്രമാണ് ഗൊല്ലം. നന്മയുള്ള ഒരു മനുഷ്യൻ ദുരയുടെ കെണിയിൽ അകപ്പെട്ട് സ്നേഹിതനെ കൊല്ലുന്നു, ശാപം കിട്ടിയ ഒരു ജന്മമാകുന്നു പിന്നീടത്. മരണമില്ലാതെ നീണ്ടു പോകുന്ന ആയുസ്സിൽ നേരിനും ഇരുളിനുമിടയിൽ ചാഞ്ചാടുന്ന ഒരു വിചിത്ര ജീവി.

dublin-04

അടുത്ത ലക്ഷ്യം ക്ലിഫ്സ് ഓഫ് മോഹർ

ഗോൾവേ ഉൾക്കടലിന്റെ തീരത്തെ വെർട്ടിക്കൽ റോക്ക് ഫോർമേഷൻ. താഴെ അലയടിക്കുന്ന തരംഗങ്ങൾക്ക് ലംബമായി നിൽക്കുന്ന പാറകൾക്കു പതിനാല് കിലോമീറ്റർ നീളം, നൂറു മുതൽ ഇരുന്നൂറ് മീറ്റർ വരെ ഉയരം. കടലും കരയും ചേരുന്ന, കാട്ടുപൂക്കൾ വിരിഞ്ഞ ഈ പാറത്തട്ടിൽ നിന്നാൽ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അപാരത കാണാം. പുറംകടലിലെ നാവികരെ തഴുകി കരയിലേക്കു കയറുന്ന കാറ്റിൽ കടലിന്റെ ഗന്ധം. പാറയരികിലൂടെ സുരക്ഷിതമായി നടക്കുമ്പോൾ കാറ്റിൽ ആഴിയുടെ ആർദ്രത. കുന്നിൻമുകളിൽ നിലതെറ്റിക്കുന്ന വിധം

dublin-07

ആഞ്ഞടിക്കുന്ന കാറ്റ്. ടവർ ഹൗസിൽ ദീർഘദർശിനികൾ. തെളിഞ്ഞ ദിവസത്തിൽ ഉപകരണമില്ലാതെ പോലും അങ്ങു ദൂരെയുള്ള അരൻ ദ്വീപുകൾ കാണാനാകും. തിരകളെ പ്രതിരോധിക്കുന്ന, മുപ്പത് കോടി വർഷം പഴക്കമുള്ള പാറകളിൽ ഫോസിലുകൾ സുലഭം. താഴെ നീലജലത്തിൽ തലയുയർത്തിയ കൂറ്റൻ പാറകൾ. നിരവധി പക്ഷിവർഗ്ഗങ്ങളുടെ വാസഗേഹമാണിത്. അവയുടെ കലമ്പൽ തിരയുടെ ഹുങ്കാരത്തിൽ അലിയുന്നു.

dublin-10
ലേഖകൻ യാത്രയിൽ

വിചിത്രരൂപമാർന്ന ഈ പാറകൾ ഒട്ടേറെ സിനിമകൾക്ക് വേദിയായി. അവയിൽ പ്രമുഖം (Harry Porter and the half blood prince, 2009). ടോക്കിയന്റെ മാത്രമല്ല, ജെ കെ റൗളിംഗിന്റെ ഭാവനയും ഈ ഭൂപ്രകൃതിയിൽ വിളയാടുന്നു. സന്ദർശക കേന്ദ്രത്തിന് സവിശേഷ രൂപം, ഒരു കുന്ന് തുരന്നെടുത്താണ് നിർമ്മാണം. പൂമുഖത്തേക്ക് തുറക്കുന്ന ചില്ലുജാലകങ്ങൾ.

ഇതൊരു ഹോബിറ്റ് ഹോം പോലെ. ടോക്കിയൻ സൃഷ്ടിച്ച കഥാപാത്രങ്ങളാണ് ഹോബിറ്റുകൾ. മനുഷ്യർക്ക് സമാനമായ, ഉയരം കുറവുള്ള ജീവികൾ; രോമം നിറഞ്ഞ കാലുകൾ. ആ വംശജനായ ഫ്രോഡോ 'ലോർഡ് ഓഫ് ദ് റിംഗ്സിലെ' ഒരു പ്രധാന കഥാപാത്രമാണ്. വിശ്രുതനായ കഥാകാരന്റെ മുദ്ര പതിഞ്ഞ ബറനിൽ ഈ നിർമിതി ഉചിതമായ സ്മാരകമാകുന്നു. മാന്ത്രികത നിറഞ്ഞ നോവലുകളിൽ ആഴമേറിയ ചിന്തയാണ് ആ ദാർശനികൻ കോറിയിട്ടത്. ടോക്കിയന്റെ രചനയ്ക്ക് പീറ്റർ ജാക്സൻ ദൃശ്യരൂപം നൽകിയ മൂന്ന് സിനിമകൾ അയർലൻഡിലെ എന്റെ രാവുകളെ ത്രസിപ്പിച്ചിരുന്നു:

"ചാരത്തിൽ നിന്ന് തീ ഉയർന്നു വരും,

നിഴലിനെ വകഞ്ഞു മാറ്റി പ്രകാശം വരും,

ഉടഞ്ഞു പോയ വാൾ പുതുക്കപ്പെടും,

കിരീടം നഷ്ടമായവൻ വീണ്ടും അരചനാകും."

English Summary:

Discover the Breathtaking Burren: Ireland’s Lunar Landscape.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com