ADVERTISEMENT

കൊച്ചിക്കായലില്‍ കണ്ടു ശീലിച്ച, വാഹനങ്ങള്‍ കടത്തുന്ന അല്‍പം വലിയൊരു ബോട്ട്! അല്ലെങ്കില്‍ അതിനേക്കാള്‍ കൂറെക്കൂടി വലിയത്, ഇത്രയുമൊക്കെയാണ് ആദ്യ ഫെറി യാത്രയ്ക്കു പുറപ്പെടും മുന്‍പു മനസ്സിലുണ്ടായിരുന്നത്. നേരിട്ടു കാണുമ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഒരിക്കലെങ്കിലും ലക്ഷ്വറി ക്രൂസില്‍ യാത്ര ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ലാത്തവര്‍ക്ക് തികച്ചും സുന്ദരമായൊരു അനുഭവമായിരിക്കും യുകെയിലെ ഫെറി യാത്ര എന്നതില്‍ സംശയമില്ല. ക്രൂയിസ് യാത്രാനുഭവമുള്ളവര്‍ക്ക് ഇതൊക്കെ ചെറുത്. 

stena-line2

നക്ഷത്ര ഹോട്ടലുകളോടു കിടപിടിക്കുന്ന ആഡംബരം, തുച്ഛമായ ടിക്കറ്റ് നിരക്ക്, മികച്ച യാത്രാനുഭവം എല്ലാമാണ് സ്‌റ്റെന ലൈന്‍ എന്ന കമ്പനി അവരുടെ ഫെറി സര്‍വീസിലൂടെ നല്‍കുന്നത്. യാത്രക്കാരും വാഹനങ്ങളും ചരക്കു കണ്ടെയ്‌നര്‍ ലോറികളും എല്ലമായി എല്ലാ ദിവസവും ലിവര്‍പൂളില്‍ നിന്നു നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേയ്ക്കും തിരിച്ചും രണ്ടു വീതം സര്‍വീസുകള്‍ നടത്തുന്നുണ്ട്. സ്‌കോട്‌ലന്‍ഡില്‍ നിന്നുമുണ്ട് ഇതേ കമ്പനിയുടെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സര്‍വീസുകള്‍. വീസയുണ്ടെങ്കില്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുമാക്കാം സ്‌റ്റെന ഫെറിയിലുള്ള ഈ യാത്ര.

stena-line3

വാഹനം പാര്‍ക്കു ചെയ്ത് അകത്തു കടന്നാല്‍ വലിയൊരു ഹോട്ടലില്‍ എത്തിയ പ്രതീതി. സാധാരണ ടിക്കറ്റു മാത്രമാണ് എടുത്തിരിക്കുന്നതെങ്കില്‍ പൊതുവായി ക്രമീകരിച്ചിട്ടുള്ള ഇരിപ്പിടങ്ങളില്‍ ഇടം പിടിക്കാം. ചുറ്റിനടന്നു കാഴ്ചകള്‍ കാണാം. ഇടയ്ക്കുള്ള സെറ്റികളില്‍ നീണ്ടു നിവര്‍ന്നു കിടന്നുറങ്ങാം. റസ്റ്ററന്റ് കൗണ്ടറില്‍ ഓര്‍ഡര്‍ കൊടുത്തു ഭക്ഷണം ആസ്വദിക്കാം. വില അല്‍പം കൂടുതലാണെങ്കിലും മുന്തിയ ഇനം മദ്യം ലഭ്യമാക്കുന്ന ബാറുകളും ഷോപ്പുകളുമുണ്ട്. ഇവിടെ നിന്നു മദ്യം വാങ്ങി പൊതു സീറ്റുകളില്‍ ലഹരി നുണഞ്ഞിരിക്കുന്ന നിരവധി ആളുകള്‍ സാധാരണ കാഴ്ചയാണ്. ഏഴ് എട്ട് ഡക്കുകളാണ് യാത്രക്കാര്‍ക്കായി ക്രമീകരിച്ചിരിക്കുന്നത്.

സിനിമാ പ്രേമികള്‍ക്കായി രണ്ടു മൂവി ലോഞ്ചുകളിലായി ആറു സ്‌ക്രീനുകള്‍ ക്രമികരിച്ചിട്ടുണ്ട്. രാത്രിയിലും പകലുമെല്ലാം സിനിമകള്‍ എല്ലാ സ്‌ക്രീനുകളിലും ഓടുന്നുണ്ട്. രണ്ടു ഡക്കുകളിലും കുട്ടികള്‍ക്കുള്ള പ്ലേ സ്റ്റേഷനുകളും കുഞ്ഞു കുട്ടികള്‍ക്കു കളിക്കാനുള്ള കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കുട്ടികളുമായുള്ള യാത്ര അവര്‍ക്കു മടുപ്പിക്കുന്നതാകില്ല. അതേ സമയം കുട്ടികളെ ഒറ്റയ്ക്കു കറങ്ങാന്‍ വിടരുതെന്ന മുന്നറിയിപ്പ് ഇടയ്ക്കിടെ മൈക്കിലൂടെ വിളിച്ചു പറയുന്നുണ്ട്. 

സാധാരണ ഇരിപ്പിടങ്ങള്‍ക്കു പുറമേ അല്‍പം സ്വകാര്യതയും സുഖമായ ഉറക്കവും ആവശ്യമുള്ളവര്‍ക്കു ക്യാബിന്‍ ബുക്കു ചെയ്യാം. രണ്ടു പേര്‍ മുതല്‍ നാലു പേര്‍ക്കു വരെ കിടക്കാവുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നതാണ് ക്യാബിനുകള്‍. രാത്രി യാത്ര ചെയ്യുന്നവര്‍ക്കായി റിക്ലൈനര്‍ ലോഞ്ചും അത്യാവശ്യം ലക്ഷ്വറിയും കടല്‍ സൗന്ദര്യവും ഭക്ഷണവും എല്ലാം ആസ്വദിച്ചു യാത്ര ചെയ്യേണ്ടവര്‍ക്ക് സ്‌റ്റെന പ്ലസ് ലോഞ്ചുമുണ്ട്. ഇവിടെ എല്ലാം സര്‍വീസ് അനുസരിച്ച് ടിക്കറ്റിനു പുറമേ ചെറിയൊരു തുക കൂടി അടയ്‌ക്കേണ്ടി വരും എന്നു മാത്രം. 

രാത്രി മുഴുവന്‍ തുറന്നിരിക്കുന്ന സൗജന്യ ഭക്ഷണ ശാലയാണ് സ്‌റ്റെന പ്ലസിന്റെ പ്രത്യേകത. ഇംഗ്ലീഷ് മെനു ഇഷ്ടമുള്ളവര്‍ക്ക് വിശപ്പു മാറ്റാന്‍ അത്യാവശ്യം ഭക്ഷ സാധനങ്ങളും പഴങ്ങളും വൈനും ടച്ചിങ്‌സുമെല്ലാം സൗജന്യമായി ഇവിടെ നിന്നെടുക്കാം. അത്യാവശ്യം കനത്തില്‍ കഴിക്കേണ്ടവര്‍ക്ക് ഓര്‍ഡര്‍ കൊടുത്താല്‍ ഭക്ഷണം മേശയിലെത്തും. 

രാവിലെ 10.30 നും രാത്രി 10.30 നുമാണ് ഫെറി സര്‍വീസുകള്‍ തുടങ്ങുന്നത്. ബെല്‍ഫാസ്റ്റിലേയ്ക്കായാലും ലിവര്‍പൂളിലേയ്ക്കായാലും രാത്രി പുറപ്പെടുന്ന ഫെറി രാവിലെ ആറരയോടെ കരയ്ക്കടുക്കും. രാവിലെ പുറപ്പെടുന്നവര വൈകിട്ട് ആറരയ്ക്കും. രാത്രി യാത്ര കുറച്ചു കഴിയുമ്പോള്‍ ഉറങ്ങിത്തീര്‍ക്കാമെങ്കില്‍ പകല്‍ യാത്ര കാഴ്ചകള്‍ ആസ്വദിച്ചു മടുത്താല്‍ ഉറങ്ങാനായില്ലെങ്കില്‍ ചിലപ്പോള്‍ ബോറടിക്കും. സൗജന്യ സാറ്റലൈറ്റ് വൈഫൈ ഉണ്ടെങ്കിലും അത്യാവശ്യം ചാറ്റോ ബ്രൗസോ ചെയ്യാമെന്നല്ലാതെ കാര്യമായി ഒരു റീല്‍സ് കാണാന്‍ പോലും സാധിച്ചെന്നു വരില്ല. അതുകൊണ്ടു തന്നെ ആവശ്യമുള്ളവര്‍ക്കു രണ്ടു പൗണ്ടു കൊടുത്തു ഡാറ്റ വാങ്ങി ഉപയോഗിക്കാം.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡു കാണാനാണ് വരുന്നതെങ്കില്‍ സ്വന്തം കാറുള്ളവര്‍ അതുമായി ഫെറിയില്‍ വരുന്നതാകും ബുദ്ധി. ഇംഗ്ലണ്ടിലുള്ളത്ര പൊതു വാഹന യാത്രാ സൗകര്യം ഇവിടെ ഇല്ലെന്നതു തന്നെ കാരണം. സിറ്റിയിലൂടെ കറങ്ങാനും കണ്‍ട്രി റോഡുകളിലൂടെ യാത്ര ചെയ്യാനും ബസ് ട്രെയിന്‍ സര്‍വീസുകള്‍ തീരെ ഇല്ലാതില്ല. എന്നാല്‍ ഇഷ്ടാനുസരണം യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ വാഹനം കൂടി കൊണ്ടു വരുന്നതാകും ബുദ്ധിപരമായ തീരുമാനം. കണ്ട്രി റോഡുകളിലൂടെയുള്ള ഡ്രൈവിങ്ങ് പ്രത്യേക അനുഭവവും കാഴ്ചകളുമാണ് സമ്മാനിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല.

English Summary:

Exploring the Irish Sea, Ferry Adventure, Liverpool to Belfast, Stena Line

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com