ADVERTISEMENT

പാട്ട് പാടി മാത്രമല്ലാതെ തന്റെ സംസാരശൈലി കൊണ്ടും മലയാളികളെ രസിപ്പിക്കുന്ന  ഗായികയാണ് റിമി ടോമി. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരം ദുബായ് യാത്രയുടെ നിരവധി ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. റോബട്ടുകളും അവയുടെ പ്രവർത്തനങ്ങളുമൊക്കെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ എല്ലാവർക്കുമായി വിവരിച്ചു തരുന്ന ദൃശ്യങ്ങൾ ഒരേസമയം തന്നെ ആശ്ചര്യവും സന്തോഷവും അതിനൊപ്പം കാഴ്ചക്കാരിൽ ചെറുചിരിയും  വിരിയിക്കും. ദുബായിലെ ഏറെ പ്രശസ്തമായ ഹിൽസ് മാളിൽ നിന്നുള്ളതും അൽ  സീഫ് വില്ലേജ് ദുബായ് ക്രീക്കിലെ കാഴ്ചകൾ ഉൾക്കൊള്ളിച്ചതുമായ ചിത്രങ്ങളും താരം പങ്കുവച്ചു.

Image Credit: rimitomy/instagram
Image Credit: rimitomy/instagram

ഓരോ തവണ സന്ദർശിക്കുമ്പോഴും പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്ന നിരവധി കാഴ്ചകൾ ഈ നഗരത്തിലുണ്ടാകുമെന്നതാണ് ദുബായിലെത്തുന്ന ഏതൊരു സഞ്ചാരിയും പറയുന്നത്. അത്രയേറെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് ആ നഗരം തന്നിലേക്ക് എത്തുന്ന അതിഥികൾക്കായി കാത്തുവച്ചിരിക്കുന്നത്. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ് അൽ സീഫ്. പാരമ്പര്യവും പൈതൃകവും ആധുനികതയോട് ഒന്നുചേർന്നിരിക്കുന്ന കാഴ്ചകൾക്ക് ഇവിടെയെത്തിയാൽ സാക്ഷ്യം വഹിക്കാം. നഗരത്തിന്റെ ഭൂതകാലവും ഭാവിയും പ്രകടമാക്കുന്നതാണ്  ഇവിടുത്തെ നിർമിതികളിലേറെയും. 

Image Credit: rimitomy/instagram
Image Credit: rimitomy/instagram

2017 ലാണ്  അൽ സീഫിനു ദുബായ് ക്രീക്കിൽ ആരംഭമായത്. 1.8 കിലോമീറ്റർ നീളുന്ന ഉൾക്കടൽത്തീരത്തോടു ചേർന്നു രണ്ടു ഭാഗങ്ങളായാണിത്  സ്ഥിതി ചെയ്യുന്നത്. ഇതിലെ ഒരു ഭാഗം പഴമയുടെ മേലങ്കിയണിഞ്ഞു നിൽക്കുന്ന നിർമിതികൾ കൊണ്ട് സമ്പന്നമായ ഹെറിറ്റേജ് ഏരിയ ആണ്. സമകാലീന നിർമിതികളാണ് രണ്ടാമത്തെ ഭാഗത്തു കാണുവാൻ കഴിയുക. നടന്നു കാണുവാൻ നിരവധി കാഴ്ചകളുണ്ട് എന്നതുകൊണ്ടുതന്നെ ആ നഗരസൗന്ദര്യം ആസ്വദിച്ചു കൊണ്ട് ചെറുനടത്തത്തിനു ഇറങ്ങാം. ധാരാളം കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം പല നാടുകളിൽ നിന്നുമുള്ള രുചികരമായ ഭക്ഷണം ആസ്വദിക്കുന്നതിനായി നിരവധി റസ്റ്ററന്റുകളും കോഫി ഷോപ്പുകളും ഇവിടെ കാണുവാൻ കഴിയും. അതിഥികൾക്കു താമസത്തിനായി ഹോട്ടലുകളും ഷോപ്പിങ് പ്രിയർക്കായി ഷോപ്പിങ് ഏരിയയുമുണ്ട്. 

Image Credit: rimitomy/instagram
Image Credit: rimitomy/instagram

മിറാക്കിൾ ഗാർഡൻ

ദുബായിലെ കാഴ്ചകൾ ഇവിടംകൊണ്ടൊന്നും അവസാനിക്കുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടം സ്ഥിതി ചെയ്യുന്നത് ഈ മണൽക്കാട്ടിലാണെന്നത് അവിശ്വസനീയമായ കാര്യമാണ്. ദുബായിലെ മിറാക്കിൾ ഗാർഡൻ കാഴ്ചക്കാർക്ക് ശരിക്കുമൊരു മിറാക്കിളാണ്. 450 ലധികം ചെടികൾ പല വർണങ്ങളിൽ വ്യത്യസ്ത സുഗന്ധം വിതറി നിൽക്കുന്ന കാഴ്ച അതിമനോഹരമാണ്. വേനലിന്റ കടുത്ത ചൂടിൽ പൂന്തോട്ടത്തിന് വിശ്രമകാലമാണ്. അല്ലാത്ത സമയങ്ങളിൽ ദുബായിൽ പൂക്കളുടെ വസന്തകാലം തീർക്കും ഈ അദ്ഭുത ഉദ്യാനം.

Image Credit: rimitomy/instagram
Image Credit: rimitomy/instagram

ബുർജ് ഖലീഫ

ലോകത്തിലെ അത്യാകർഷകമായ പൂന്തോട്ടം മാത്രമല്ല ഏറ്റവും ഉയരമേറിയ ബുർജ് ഖലീഫയെന്ന വാസ്തുവിസ്മയവും ദുബായിൽ തന്നെയാണ്. 160 നിലകളുള്ള ഈ കെട്ടിടം 2010 ലാണ് ഉദ്ഘാടനം കഴിഞ്ഞത്. ഹോട്ടലുകളും സ്വകാര്യ വസതികളും ഭക്ഷണശാലയുമെല്ലാം നിറഞ്ഞ ഒരു അദ്ഭുതലോകമാണ് ബുർജ് ഖലീഫ. ഈ അംബരചുംബിക്കു മുൻപിൽ നിന്നും ചിത്രങ്ങൾ പകർത്താത്തവരും ഇവിടം സന്ദർശിച്ചില്ലെങ്കിൽ യാത്ര പൂർണമാകില്ലെന്നു വിശ്വസിക്കുന്നവരുമാണ് ഈ നഗരത്തിലെത്തുന്ന അതിഥികളിൽ ഭൂരിപക്ഷവും. 

അൽകുദ്ര

നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന മണലാരണ്യങ്ങൾ സന്ദർശകർക്ക് ഒരു കൗതുക കാഴ്ചയാണ്. മണൽക്കാറ്റിന്റെ തീവ്രത മുഷിപ്പിക്കുമെങ്കിലും മരുഭൂമിയിലേക്കുള്ള യാത്രകൾ രസകരമാണ്. ഈ മണൽക്കാടുകൾക്കു നടുവിൽ അൽകുദ്രയെന്ന് പേരുള്ള ഒരു ശുദ്ധജലതടാകമുണ്ട്. ദേശാടന പക്ഷികൾക്ക് ഏറെ പ്രിയമുള്ളൊരിടമാണിത്. നിറയെ ഉരഗങ്ങളും സസ്തനികളും നിറഞ്ഞ മരുഭൂമിയിൽ നിരവധി സസ്യജാലങ്ങൾ നട്ടുപിടിപ്പിച്ച് മണലിനു നടുവിൽ മനുഷ്യൻ പുതുനാമ്പുകൾ വിരിയിച്ചു കൊണ്ടിരിക്കുന്ന കാഴ്ച അവിശ്വസനീയം തന്നെയാണ്.. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന അപൂർവ്വയിനം പക്ഷികളെയും ഇവിടെ കാണാം.

മരുഭൂമി യാത്ര

മരുഭൂമികളിലെ രാത്രികളുടെ ദൈർഘ്യം കുറയ്ക്കുന്നതിനായി ബെല്ലി ഡാൻസിന്റെ താളത്തിലൊരു പുത്തനുണർവ്വ് പകരാനും എപ്പോഴും തയാറാണ് ദുബായ്. സാഹസികതയിഷ്ടപ്പെടുന്നവർക്ക് മണലിൽ ബൈക്ക് റേസും ഡ്യൂൺബാഷുമെല്ലാം ഈ മരുഭൂമി കാത്തുവച്ചിട്ടുണ്ട്. ഒട്ടകപ്പുറത്തൊരു സഫാരിയും സഞ്ചാരികളിവിടെ മുടക്കാറില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com