ADVERTISEMENT

തിരക്കിട്ട ജീവിതത്തിലെ ഇടവേളകൾ യാത്രകൾക്കായി മാറ്റിവയ്ക്കുന്നവരാണ് ഭൂരിപക്ഷം പേരും. അതിൽ സിനിമാതാരങ്ങളും ഒട്ടും പുറകിലല്ല. അത്തരമൊരു സുന്ദര യാത്രയിലാണ് പൂജ ഹെഗ്‌ഡെ. ബീച്ചിന്റെ സൗന്ദര്യവും ട്രെക്കിങ്ങിന്റെ സാഹസികതയും ആസ്വദിച്ചു താരത്തിന്റെ യാത്ര യുഎസിലാണ്. ലൊസാഞ്ചലസിൽ നിന്നുമുള്ള നിരവധി ചിത്രങ്ങൾ  പൂജ ഹെഗ്‌ഡെ പങ്കുവച്ചിട്ടുണ്ട്. പല വർണങ്ങളിലുള്ള ആകാശ കാഴ്ച ഏറെ അദ്ഭുതത്തോടെ കണ്ടു നിന്നുവെന്നു അർഥമാക്കുന്ന വരികൾ കുറിച്ച് കൊണ്ടുള്ളതാണ്  ബീച്ചിൽ നിന്നുമുള്ള ചിത്രങ്ങൾ. താരം സൂചിപ്പിച്ചതു പോലെ അതിമനോഹരമാണ് ബീച്ചിലെ അസ്തമയത്തിന്റെ കാഴ്ചകൾ. അതുകൊണ്ടു തന്നെയായിരിക്കും ചന്ദ്രനെ പോലെ തിളങ്ങുന്നു എന്ന കമെന്റുകൾ കുറിച്ച് കൊണ്ടാണ് പ്രിയതാരത്തിന്റെ ചിത്രങ്ങൾ ആരാധകർ സ്വീകരിച്ചിരിക്കുന്നത്.   

ലൊസാഞ്ചലസ് പ്രശസ്തമാകുന്നത് ഹോളിവുഡ് എന്ന ഒറ്റപേരിലൂടെയാണ്. പക്ഷേ, ആരുടേയും ഹൃദയം കീഴടക്കുന്ന കാഴ്ചകൾ ഈ നഗരത്തിനു സ്വന്തമായുണ്ട്. ബീച്ചുകളും മനോഹരമായ നിർമിതികളും ഫിലിം സ്റ്റുഡിയോകളും ഭക്ഷണ വൈവിധ്യവും തുടങ്ങി നിരവധി കാഴ്ചകളാണ് സന്ദർശകർക്കായി ഈ നഗരം മുന്നോട്ടു വയ്ക്കുന്നത്. ഹോളിവുഡ് മ്യൂസിയം, യൂണിവേഴ്സൽ സ്റ്റുഡിയോസ് ഹോളിവുഡ്, വാഹന പ്രേമികൾക്ക് കൗതുകകരമായ കാഴ്ചകൾ സമ്മാനിക്കുന്ന പീറ്റേഴ്സൺ ഓട്ടോമോട്ടീവ് മ്യൂസിയം, കത്തീഡ്രൽ ഓഫ് ഔർ ലേഡി ഓഫ് ദി ഏഞ്ചൽസ്, ടി സി എൽ ചൈനീസ് തീയേറ്റർ, കൗണ്ടി ഓഫ് മ്യൂസിയം ഓഫ് ആർട്ട് എന്നിങ്ങനെ ധാരാളം കൗതുകകരമായ കാഴ്ചകൾ ഈ നഗരത്തിനു സ്വന്തമായുണ്ട്.

ഒരു ദിവസം മുഴുവനും വിനോദങ്ങൾക്കായി മാറ്റിവയ്ക്കണമെന്നുള്ളവർക്ക് സന്ദർശിക്കാവുന്നയിടമാണ് യൂണിവേഴ്സൽ സ്റ്റുഡിയോസ് ഹോളിവുഡ്. തീം പാർക്ക് റൈഡുകളും പലതരത്തിലുള്ള ഷോകളും മൂവി സ്റ്റുഡിയോയും തുടങ്ങി നിരവധി കാഴ്ചകൾ ഇവിടെയുണ്ട്. മാത്രമല്ല, കടകൾ, റസ്റ്ററന്റുകൾ എന്നിവയും സന്ദർശകർക്കായി തുറന്നിരിപ്പുണ്ട്. ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും തൃപ്തിപ്പെടുത്തുന്ന കാഴ്ചകളുണ്ട് എന്നതു തന്നെയാണ് വലിയ ആകർഷണം. ഹോളിവുഡിലെ ഹിറ്റ് സിനിമകൾ വിഷയങ്ങളാക്കിയുള്ള റൈഡുകളും ഷോകളും ഇവിടുത്തെ പ്രധാന സവിശേഷതയാണ്.

Image Credit: hegdepooja/instagram
Image Credit: hegdepooja/instagram

നിരവധി സിനിമകളുടെ ഭാഗമായ ഗ്രിഫിത്ത് ഒബ്സർവേറ്ററിയും ലൊസാഞ്ചലസിലെ പ്രധാന കാഴ്ചയാണ്. നഗരത്തിന്റെ ദൃശ്യങ്ങൾ ആസ്വദിക്കാൻ കഴിയുമെന്നത് തന്നെയാണ് സഞ്ചാരികൾക്കിടയിൽ ഇവിടം പ്രിയപ്പെട്ടതാക്കുന്നത്. അസ്തമയ കാഴ്ചകൾ  ഇതിനു മുകളിൽ നിന്നാൽ ഏറെ തെളിമയോടെ കാണാൻ കഴിയുമെന്നതും ഗ്രിഫിത്ത് ഒബ്സർവേറ്ററിയിലേക്ക് സന്ദർശകരെ ആകർഷിക്കുന്ന ഘടകമാണ്. ഇത് മാത്രമല്ലാതെ, പ്ലാനറ്റേറിയം, എക്സിഹിബിഷനുകൾ, ടെലസ്കോപ്പ് നിരീക്ഷണം എന്നിവയും ഇവിടെയെത്തിയാൽ ആസ്വദിക്കാൻ കഴിയും.

Image Credit: hegdepooja/instagram
Image Credit: hegdepooja/instagram

ശാന്തമായിരിക്കാൻ മാത്രമല്ല, വിനോദങ്ങൾ ആസ്വദിക്കാനും ഉചിതമായൊരിടമാണ് വെനീസ് ബീച്ച്. കലാപ്രദർശനങ്ങളും പല തരം വേഷവിധാനങ്ങളോടെയുള്ള കഥാപാത്രങ്ങളും ഇവിടെ കാണുവാൻ കഴിയും. ഓപൺ എയർ ജിം, കഫേകൾ, തുടങ്ങിയവയും അതിനൊപ്പം തന്നെ കടൽക്കാറ്റേറ്റു ദീർഘദൂരം നടക്കാനുമൊക്കെ ബീച്ചിൽ സൗകര്യമുണ്ട്. സുരക്ഷാസംവിധാനങ്ങളും കോസ്റ്റ് ഗാർഡും ഉള്ളത് കൊണ്ടുതന്നെ കുട്ടികൾക്കായാലും മുതിർന്നവർക്കായാലും യാതൊരു ആശങ്കയുമില്ലാതെ ഏറെ നേരം ബീച്ചിൽ ചെലവിടാവുന്നതാണ്.

Image Credit: hegdepooja/instagram
Image Credit: hegdepooja/instagram

ലോകത്തിലെ ഒന്നാം നമ്പർ ഓട്ടോമോട്ടീവ് മ്യൂസിയം ലൊസാഞ്ചലസിലാണ്. അപൂർവവും പ്രത്യേകതകൾ നിറഞ്ഞതുമായ നിരവധി കാറുകൾ പീറ്റേഴ്‌സൺ ഓട്ടോമോട്ടീവ് മ്യൂസിയത്തിൽ കാണുവാൻ കഴിയും. റേസിങ്, സ്പോർട്സ് കാറുകളുടെ വലിയ ശേഖരം തന്നെ മ്യൂസിയത്തിലുണ്ട്. 25 ഗാലറികളിലായി 350 ഓളം വാഹനങ്ങളാണ് ഇവിടെ പ്രദർശനത്തിനായി സജ്ജീകരിച്ചിരിക്കുന്നത്.

രണ്ടാം ലോക യുദ്ധസമയത്തു രാജ്യത്തിന്റെ പടക്കപ്പലായിരുന്ന യു എസ് എസ് ലോവയുടെ ചരിത്രം വ്യക്തമാക്കുന്ന മ്യൂസിയവും കപ്പലും ഈ നഗരത്തിലെ പ്രധാനകാഴ്ചകളിലൊന്നാണ്. മാമോത്തുകളുടെയും വാൾപല്ലൻ പൂച്ചകളുടെയും ഫോസിലുകൾ പ്രദർശിപ്പിച്ചിട്ടുള്ള ലാ ബ്രീ ടാർ പിറ്റ്‌സ്  മ്യൂസിയം, ലോക പ്രശസ്തമായ കലാപ്രകടനങ്ങൾക്കു വേദിയായിട്ടുള്ള, വാസ്തുവിദ്യയിൽ അത്ഭുതമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന വാൾട്ട് ഡിസ്‌നി കൺസേർട് ഹാൾ, ലൊസാഞ്ചലസ് കൗണ്ടി മ്യൂസിയം ഓഫ് ആർട്ട്, ടി സി എൽ ചൈനീസ് തീയറ്റർ എന്നിങ്ങനെ നിരവധി കാഴ്ചകളാണ് സന്ദർശകർക്കായി ഈ നഗരം കാത്തുവച്ചിരിക്കുന്നത്.

English Summary:

Beyond the Red Carpet: Exploring Los Angeles with Pooja Hegde's Travel Diary.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com