ADVERTISEMENT

മഞ്ഞുമ്മൽ ബോയ്സ് എന്ന മലയാള സിനിമയും അതിലെ അഭിനേതാക്കളും മാത്രമല്ല, അവർക്കൊപ്പം തന്നെ താരമായതാണ് സിനിമയുടെ സംവിധായകൻ ചിദംബരവും. ജാനേ മൻ എന്ന ആദ്യ ചിത്രവും മഞ്ഞുമ്മൽ ബോയ്സ് എന്ന രണ്ടാം ചിത്രവും മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോൾ ചിദംബരം എസ്. പൊതുവാൾ എന്ന പേരും മലയാളികൾക്ക് ഏറെ സുപരിചിതമായി. അതിനും ഏറെ കാലം മുൻപു തന്നെ നമ്മുടെയല്ലാം മനസ്സിൽ ‘പാലും പഴവും കൈകളിലേന്തി’യെത്തിയ താരമാണ് ഗണപതി. സഹോദരങ്ങൾ ഇരുവരും മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ രാജ്യാന്തര വേദികളിലെ പ്രദർശനങ്ങളുമായി റഷ്യൻ സന്ദർശനത്തിലാണ്. അവിടുത്തെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കുന്നതിന്റെ ചിത്രങ്ങൾ ഗണപതിയും ചിദംബരവും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. സോച്ചിയിലെ മലമുകളിലൂടെ സിപ് ലൈൻ യാത്ര നടത്തുന്ന ഇരുവരെയും ചിത്രങ്ങളിൽ കാണാം.

ganapathi1
Image Credit: ganapathisp_official/instagram

പഴമയുടെ സൗന്ദര്യവും അതിനൊപ്പം തന്നെ ചരിത്രത്തിന്റെ ശേഷിപ്പുകളും ആസ്വദിക്കാൻ കഴിയുന്ന റഷ്യയിലെ പ്രധാന നഗരങ്ങളിൽ ഒന്നാണ് സോച്ചി. ചരിത്ര പ്രാധാന്യമുള്ള ധാരാളം സ്ഥലങ്ങൾ ഇവിടെയെത്തിയാൽ കാണുവാൻ കഴിയും. അതിൽ പ്രധാനപ്പെട്ടതാണ് സ്റ്റാലിന്റെ സമ്മർ റെസിഡൻസ്, ലൂ ടെംപിൾ, ഗോഡ്‌ലിക് കോട്ട, സ്റ്റാലിന്റെ കാലഘട്ടത്തിലെ ചരിത്രപ്രാധാന്യമുള്ള നിരവധി നിർമിതികൾ തുടങ്ങി ഒരു പിടി കാഴ്ചകൾ. സോച്ചി നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. സമീപസ്ഥം കരിങ്കടലും കാണാം. ധാരാളം സ്മാരക ശില്പങ്ങൾ കൊണ്ടു സമ്പന്നമാണ് ഈ നഗരം. ചർച്ചിൽ, റൂസ്‌വെൽറ്റ്, സ്റ്റാലിൻ തുടങ്ങി റഷ്യയുടെ ചരിത്രത്തിൽ ഏറെ സ്ഥാനമുള്ള നേതാക്കൾക്കു വേണ്ടിയുള്ളതാണ് ഇവിടുത്തെ സ്മാരകങ്ങളിലധികവും. വർഷത്തിലെ ഏതൊരു സമയത്തും സന്ദർശിക്കാവുന്ന ഒരു നഗരമാണിത്. ഉപോഷ്‌ണ മേഖലയായതു കൊണ്ടുതന്നെ സുഖകരമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് ഏറ്റവും കൂടുതൽ സന്ദർശകരിവിടെയെത്തുക. 

ganapathi2
Image Credit: ganapathisp_official/instagram

റഷ്യയിലെ ഏറ്റവും വലിയ റിസോർട്ട് നഗരമാണ് സോചി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരങ്ങളില്‍ ഒന്നുകൂടിയാണ് ഇത്. ആറാം നൂറ്റാണ്ട് മുതൽ പതിനൊന്നാം നൂറ്റാണ്ട് വരെ, നഗര പ്രദേശം ലാസിക രാജ്യത്തിന്റെയും അബ്ഖാസിയ രാജ്യത്തിന്റെയും ഭാഗമായിരുന്നു. കൊക്കേഷ്യൻ യുദ്ധത്തിലും റുസ്സോ-ടർക്കിഷ് യുദ്ധത്തിലും റഷ്യയുടെ വിജയത്തിന്റെ ഫലമായി 1829 ൽ മാത്രമാണ് ഈ പ്രദേശം റഷ്യയുടെ ഭാഗമായത്. 

ganapathi3
Image Credit: ganapathisp_official/instagram

കരിങ്കടലിനോടു ചേര്‍ന്ന്, 145 കിലോമീറ്റർ ദൂരത്തിൽ സോചി നദിക്കരയിലാണ് സോചി നഗരം സ്ഥിതി ചെയ്യുന്നത്. ഒളിംപിക് വിന്‍റര്‍ ഗെയിംസ്, പാരാലിമ്പിക് വിന്റർ ഗെയിംസ്, ഫോർമുല 1 റഷ്യൻ ഗ്രാൻഡ് പ്രീ, ഫിഫ ലോകകപ്പ് തുടങ്ങി, ഒട്ടേറെ കായികമത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച നഗരം കൂടിയാണ് സോചി. 

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇവിടം തടവുകാരെ നാടുകടത്താനുള്ള സ്ഥലമായിരുന്നു. എന്നാല്‍ ഇന്ന്, സോചി പൂർണമായും ഒരു ടൂറിസ്റ്റ് നഗരമാണ്. വര്‍ഷംതോറും ദശലക്ഷക്കണക്കിന് ആളുകള്‍ ഇവിടം സന്ദര്‍ശിക്കുന്നു. ഏകദേശം 70 വിനോദസഞ്ചാര കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.  കൂടാതെ സാനിറ്റോറിയങ്ങളും ബോർഡിങ് ഹൗസുകളും വിനോദ കേന്ദ്രങ്ങളും ഹോട്ടലുകളും ഉൾപ്പെടെ എഴുനൂറിലധികം താമസസൗകര്യങ്ങള്‍ ലഭ്യമാണ്. നഗരത്തിലുടനീളമുള്ള ഇരുനൂറോളം ബീച്ച് ഏരിയകളിലായി സമുദ്രവിനോദങ്ങള്‍ സജീവമാണ്.

ഒരു നാടിന്റെ ചരിത്രത്തെക്കുറിച്ചു കൂടുതലറിയണമെങ്കിൽ അവിടുത്തെ മ്യൂസിയങ്ങൾ സന്ദർശിച്ചാൽ മതിയാകും. സോച്ചിയിലും ധാരാളം മ്യൂസിയങ്ങൾ കാണുവാൻ കഴിയും. സോച്ചി ആർട് മ്യൂസിയം, ചരിത്ര മ്യൂസിയം, മ്യൂസിയം ഓഫ് സ്പോർട്സ് ഹോണർ എന്നിവ ഇതിൽ ചിലതു മാത്രം. ധാരാളം കലാസൃഷ്ടികളുടെ സംഗമമാണ് ഈ മ്യൂസിയങ്ങൾ. ഇതിൽ സോച്ചി ആർട് മ്യൂസിയം പഴയ റഷ്യൻ വാസ്തുവിദ്യയുടെ ഉത്തോമോദാഹരണമാണ്. ധാരാളം ശില്പങ്ങൾ, പെയിന്റിങ്ങുകൾ തുടങ്ങി നിരവധി കാഴ്ചകൾ ഈ മ്യൂസിയത്തിലെത്തിയാൽ ആസ്വദിക്കാം. പുതു കലാകാരന്മാരുടെ സൃഷ്ടികൾ ഉൾക്കൊളളിച്ചു കൊണ്ടുള്ള എക്സിബിഷനുകളും ഇത്തരം മ്യൂസിയങ്ങളിൽ അരങ്ങേറാറുണ്ട്. 

സോചി നഗരത്തില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്‌താല്‍ കോക്കസസ് പർവ്വതനിരകളിലെത്താം. ഇവിടെ സ്കീയിങ്ങിനുള്ള സൗകര്യമുണ്ട്. അതിരാവിലെ പർവ്വതത്തിൽ നിന്നുള്ള സൂര്യോദയം കാണാനും ഒട്ടേറെ ആളുകള്‍ എത്തുന്നു.

ലോകമെമ്പാടുമുള്ള 1,500 ലധികം ഇനം മരങ്ങളും ചെടികളും നിറഞ്ഞ 49 ഹെക്ടർ വിസ്തൃതിയുള്ള ഒരു പൂന്തോട്ടമാണ് സോച്ചിയിലെ അർബോറെറ്റം. ഡെൻഡ്രാരി ബൊട്ടാണിക്കൽ ഗാർഡൻ എന്നും വിളിക്കപ്പെടുന്ന ഇത് പ്രകൃതി സ്നേഹികളുടെ പറുദീസയാണ്. അപ്പർ പാർക്ക്, ലോവർ പാർക്ക് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ പ്രദേശത്ത് നഗരത്തിന്‍റെയും കരിങ്കടലിന്‍റെയും ആകാശക്കാഴ്ച ആസ്വദിച്ച് കേബിള്‍കാര്‍ സവാരി നടത്താം.

ഒളിംപിക്സിനു വേദിയായിട്ടുള്ള റഷ്യയിലെ നഗരമാണ് സോച്ചി. അതുകൊണ്ടു തന്നെ പല മത്സരങ്ങളും നടക്കുന്ന ഒളിംപിക് പാർക്ക് കാണേണ്ട കാഴ്ച തന്നെയാണ്. കായിക മത്സരങ്ങളോട് താല്പര്യമുള്ളവരെങ്കിൽ ഇവിടം ഏതൊരു സഞ്ചാരിയെയും നിരാശപ്പെടുത്തുകയില്ല. വെള്ളച്ചാട്ടങ്ങളും അതിസുന്ദരമായ പച്ചപ്പും മാത്രമല്ലാതെ കാട്ടുപോത്തും പുള്ളിപുലികളുമൊക്കെ വിഹരിക്കുന്ന കാഴ്ച്ചയ്ക്കായി സന്ദർശിക്കേണ്ടയിടമാണ് സോച്ചി ദേശീയോദ്യാനം. മനോഹരമായ പ്രകൃതിയുടെ കാഴ്ചകളും വെള്ളച്ചാട്ടത്തിന്റെ കുളിർമയും ചുറ്റിലുമുള്ള മലനിരകളുമൊക്കെ ഏതൊരു അതിഥിയുടെയും മനസ്സ് നിറയ്ക്കും. 

സെൻട്രൽ സോച്ചിയിൽ നിന്ന് 70 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന റോസ ഖുതോർ, 2014 വിന്റർ ഒളിംപിക്സിൽ രാജ്യാന്തര പ്രശസ്തി നേടിയ ഒരു പ്രധാന സ്കീ റിസോർട്ടാണ്. സ്കീയിങ്, സ്നോബോർഡിങ്, ഹൈക്കിങ്, മൗണ്ടൻ ബൈക്കിങ്, മനോഹരമായ കേബിൾ കാർ റൈഡുകൾ എന്നിവയെല്ലാം വര്‍ഷം മുഴുവനും ഇവിടെ നടക്കുന്നു. 

ഹൈക്കിങ് ട്രയലുകൾ, വെള്ളച്ചാട്ടങ്ങൾ, ഗുഹകൾ എന്നിവ നിറഞ്ഞ സോചി നാഷണൽ പാർക്ക്, ഒളിംപിക് പാർക്ക്, സമുദ്രനിരപ്പിൽ നിന്ന് 663 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന അഖുൻ പർവ്വതം, സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിന്റെ മുൻ വേനൽക്കാല വസതി മുതലായവയും റൈഡുകൾ, അക്വേറിയം, ഡോൾഫിനേറിയം, ശിൽപങ്ങളും ജലധാരകളും നിറഞ്ഞ മനോഹരമായ നടപ്പാതകൾ എന്നിവയുൾപ്പെടെയുള്ള കാഴ്ചകളുമുള്ള റിവിയേര പാർക്ക് ഒരു ചരിത്രപ്രാധാന്യമുള്ള അമ്യൂസ്‌മെൻ്റ് പാർക്കാണ്. 

ധാതുസമ്പന്നമായ  സ്വാഭാവിക ചൂടുനീരുറവകളില്‍ കുളിക്കാന്‍ അവസരമൊരുക്കുന്ന മാറ്റ്സെസ്റ്റ സ്പായാണ് മറ്റൊരു ശ്രദ്ധേയമായ ഇടം. ഇവിടുത്തെ ജലത്തിന് രോഗശാന്തി ഗുണങ്ങളുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. അതേപോലെ, സോച്ചിക്ക് സമീപമുള്ള പർവ്വതങ്ങളിൽ സ്ഥിതി ചെയ്യുന്ന വോറോണ്ട്സോവ് ചുണ്ണാമ്പുകല്ല് ഗുഹകൾ വിസ്മയിപ്പിക്കുന്ന ഒരു ഭൂപ്രദേശമാണ്, സ്റ്റാലാക്റ്റൈറ്റുകളും സ്റ്റാലാഗ്മിറ്റുകളും, ഭൂഗർഭ നദികളുമെല്ലാം ഇവിടെ കാണാം.

സഞ്ചാരികൾക്കായി എത്തുന്നവർക്ക് വിവിധ രുചികളിലുള്ള ഭക്ഷണം ആസ്വദിക്കാനായി മികച്ചയിടങ്ങൾ ഈ നഗരത്തിലുണ്ട്. ഉസ്ബക് വിഭവങ്ങൾ വിളമ്പുന്ന നിരവധി റസ്റ്ററന്റുകൾ ഇവിടെ കാണുവാൻ കഴിയും. ചെർണോമോസ്കായ എന്ന സ്ട്രീറ്റിൽ രുചികരമായ വിഭവങ്ങൾ വിളമ്പുന്ന നിരവധി റസ്റ്ററന്റുകളുണ്ട്. അവിടം സന്ദർശിക്കുന്നത് തനതു രുചി വൈവിധ്യങ്ങൾ ആസ്വദിക്കാൻ സഹായിക്കും. മെഡിറ്ററേനിയൻ വിഭവങ്ങളും ഇവിടെ നിന്നും ലഭിക്കും.

English Summary:

Ganapathi S P's Russian Adventure: Soaring Over Sochi's Stunning Landscape.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com