ADVERTISEMENT

ഹലമിത്തി ഹബീബോയ്ക്ക് ചുവടു വച്ച് തെന്നിന്ത്യയുടെ ഹൃദയത്തിൽ പ്രണയം നിറച്ച താരമാണ് പൂജ ഹെഗ്‌ഡെ. സിനിമകളും അതിനിടയിൽ ലഭിക്കുന്ന ഇടവേളകളിലെ യാത്രകളുമാണ് താരത്തിന് ഏറെ പ്രിയപ്പെട്ടതെന്നതിനു തെളിവാണ് ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന യാത്രാചിത്രങ്ങൾ. തമിഴകത്തിന്റെ ദളപതി വിജയുടെ അവസാന സിനിമയിലെ നായികയായി തിരക്കുകളിലേക്കു കടക്കുന്നതിനു മുൻപ് ദുബായ് യാത്രയിലാണ് താരസുന്ദരി. മനുഷ്യന്റെ അധ്വാനം അംബരചുംബികളായ കെട്ടിടങ്ങളായും കണ്ണിനു കുളിർമയേകുന്ന കാഴ്ചകളുമാകുന്ന ദുബായുടെ നിരവധി ചിത്രങ്ങളാണ് പൂജ ഹെഗ്‌ഡെ പങ്കുവച്ചിരിക്കുന്നത്. വെറുതെ ചുറ്റിത്തിരിയുന്നു എന്ന ക്യാപ്ഷനാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നത്. 

Image Credit: hegdepooja/instagram
Image Credit: hegdepooja/instagram

യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും കാനഡയുമൊക്കെ ഇത്രയധികം ഇന്ത്യക്കാരെ സ്വീകരിക്കുന്നതിനു മുൻപ് നമ്മുടെ സ്വപ്നഭൂമികയായിരുന്നു ഗൾഫ് രാജ്യങ്ങൾ.  ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ധാരാളം കുടുംബങ്ങൾക്ക് അത്തറിന്റെ സുഗന്ധവും കൈനിറയെ സമ്പത്തും സമ്മാനിച്ചതിൽ ആ രാജ്യങ്ങൾക്കുള്ള പങ്ക് ചെറുതല്ല. അതിനൊപ്പം തന്നെ ആ നാടിന്റെ മുഖമുദ്രയായി മാറിയ പല നിർമിതികൾക്കും വിസ്മയകാഴ്ചകൾക്കും പുറകിൽ ഏതെങ്കിലും ഒരു മലയാളി ഉണ്ടാകുമെന്നതാണ് പരമാർഥം. ഇന്നിപ്പോൾ മരുഭൂമിയെന്നു പറഞ്ഞു തള്ളിക്കളയാൻ കഴിയാത്ത, ആ നാടിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്കു ഒരുപിടി കാഴ്ചകളാണ് യുഎഇ ഒരുക്കി വച്ചിരിക്കുന്നത്. സന്ദർശകരെ അദ്ഭുതപ്പെടുത്തും ഇവിടുത്തെ പ്രധാന നഗരങ്ങളുടെ സൗന്ദര്യം. 

Image Credit: hegdepooja/instagram
Image Credit: hegdepooja/instagram

ഓരോ തവണയും മുഖം മാറുന്ന നഗരമെന്നാണ് ദുബായിൽ സ്ഥിരമായി എത്തുന്ന അതിഥികളുടെ അഭിപ്രായം. പുതുമയാർന്നതും കൗതുകം ജനിപ്പിക്കുന്നതുമായ കാഴ്ചകൾക്കു ഈ നഗരത്തിൽ ഒട്ടും പഞ്ഞമില്ലെന്നതാണ് ഈ അഭിപ്രായത്തിനു പുറകിലെ പ്രധാന കാരണങ്ങളിലൊന്ന്. ആ മഹാനഗരത്തിലെ കാഴ്ചകളിൽ പ്രധാനപ്പെട്ട ഒന്നാണ് അൽ സീഫ്. പാരമ്പര്യവും പൈതൃകവും ആധുനികതയോട് ഒന്നുചേർന്നിരിക്കുന്ന കാഴ്ചകൾക്ക് ഇവിടെയെത്തിയാൽ സാക്ഷ്യം വഹിക്കാം. നഗരത്തിന്റെ ഭൂത, വർത്തമാന കാലങ്ങൾ പ്രകടമാക്കുന്നതാണ് ഇവിടുത്തെ നിർമിതികളിലേറെയും. 

Image Credit: hegdepooja/instagram
Image Credit: hegdepooja/instagram

2017 ലാണ് അൽ സീഫിനു ദുബായ് ക്രീക്കിൽ ആരംഭമായത്. 1.8 കിലോമീറ്റർ നീളുന്ന ഉൾക്കടൽത്തീരത്തോടു ചേർന്നു രണ്ടു ഭാഗങ്ങളായാണിത് സ്ഥിതി ചെയ്യുന്നത്. ഇതിലെ ഒരു ഭാഗം പഴമയുടെ മേലങ്കിയണിഞ്ഞു നിൽക്കുന്ന നിർമിതികൾ കൊണ്ട് സമ്പന്നമായ ഹെറിറ്റേജ് ഏരിയ ആണ്. സമകാലീന നിർമിതികളാണ് രണ്ടാമത്തെ ഭാഗത്തു കാണുവാൻ കഴിയുക. നടന്നു കാണുവാൻ നിരവധി കാഴ്ചകളുണ്ട് എന്നതുകൊണ്ടുതന്നെ ആ നഗരസൗന്ദര്യം ആസ്വദിച്ചു കൊണ്ട് ചെറുനടത്തത്തിനു ഇറങ്ങാം. ധാരാളം കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം പല നാടുകളിൽ നിന്നുമുള്ള രുചികരമായ ഭക്ഷണം ആസ്വദിക്കുന്നതിനായി നിരവധി റസ്റ്ററന്റുകളും കോഫി ഷോപ്പുകളും ഇവിടെയുണ്ട്. അതിഥികൾക്കു താമസത്തിനായി ഹോട്ടലുകളും ഷോപ്പിങ് പ്രിയർക്കായി ഷോപ്പിങ് ഏരിയയും കാണാം.

മരുഭൂമിയിൽ വർണവിസ്മയം തീർത്ത മിറാക്കിൾ ഗാർഡൻ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരദ്ഭുതമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പൂന്തോട്ടങ്ങളിൽ ഒന്നാണിത്. 450 ലധികം ചെടികൾ പല വർണങ്ങളിൽ വ്യത്യസ്ത സുഗന്ധം വിതറി നിൽക്കുന്ന കാഴ്ച അതിമനോഹരമാണ്. വേനലിന്റ കടുത്ത ചൂടിൽ പൂന്തോട്ടത്തിന് വിശ്രമകാലമാണ്. അല്ലാത്ത സമയങ്ങളിൽ ദുബായിൽ പൂക്കളുടെ വസന്തകാലം തീർക്കും ഈ അദ്ഭുത ഉദ്യാനം.

ദുബായിലെത്തുന്ന അതിഥികൾക്ക് അതിശയ കാഴ്ചയാണ് ബുർജ് ഖലീഫ. 160 നിലകളുള്ള ഈ കെട്ടിടം 2010 ലാണ് ഉദ്ഘാടനം കഴിഞ്ഞത്. ഹോട്ടലുകളും സ്വകാര്യ വസതികളും ഭക്ഷണശാലയുമെല്ലാം നിറഞ്ഞ ഒരു അദ്ഭുതലോകമാണ് ബുർജ് ഖലീഫ. ഈ അംബരചുംബിക്കു മുൻപിൽ നിന്നും ചിത്രങ്ങൾ പകർത്താത്തവരും ഇവിടം സന്ദർശിച്ചില്ലെങ്കിൽ യാത്ര പൂർണമാകില്ലെന്നു വിശ്വസിക്കുന്നവരുമാണ് ഈ നഗരത്തിലെത്തുന്ന അതിഥികളിൽ ഭൂരിപക്ഷവും.

നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന മണലാരണ്യവും അതിനു മധ്യത്തിൽ ഒരു തടാകവും ആ കാഴ്ച കാണാൻ അൽ കുദ്രയിലേക്കു പോകാം. മണൽക്കാറ്റിന്റെ തീവ്രത മുഷിപ്പിക്കുമെങ്കിലും മരുഭൂമിയിലേക്കുള്ള യാത്രകൾ രസകരമാണ്. ദേശാടന പക്ഷികൾക്ക് ഏറെ പ്രിയമുള്ളൊരിടമാണിത്. നിറയെ ഉരഗങ്ങളും സസ്തനികളും നിറഞ്ഞ മരുഭൂമിയിൽ നിരവധി സസ്യജാലങ്ങൾ നട്ടുപിടിപ്പിച്ച് മണലിനു നടുവിൽ മനുഷ്യൻ പുതുനാമ്പുകൾ വിരിയിച്ചു കൊണ്ടിരിക്കുന്ന കാഴ്ച അവിശ്വസനീയം തന്നെയാണ്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന അപൂർവ്വയിനം പക്ഷികളെയും ഇവിടെ കാണാം.

മരുഭൂമികളിലെ രാത്രികളുടെ ദൈർഘ്യം കുറയ്ക്കുന്നതിനായി ബെല്ലി ഡാൻസിന്റെ താളത്തിലൊരു പുത്തനുണർവ് പകരാനും എപ്പോഴും തയാറാണ് ദുബായ്. സാഹസികതയിഷ്ടപ്പെടുന്നവർക്കു മണലിൽ ബൈക്ക് റേസും ഡ്യൂൺബാഷുമെല്ലാം ഈ മരുഭൂമി കാത്തുവച്ചിട്ടുണ്ട്. ഒട്ടകപ്പുറത്തൊരു സഫാരിയും സഞ്ചാരികളിവിടെ മുടക്കാറില്ല.

English Summary:

Pooja Hegde Explores Dubai's Charm: A Visual Journey.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com