ADVERTISEMENT

ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമമായ മാരാമൺ കൺവൻഷന്റെ 129ാം സമ്മേളനത്തിന് മാരാമൺ മണൽപുറത്ത് തുടക്കം. ഇന്ന് 2.30നു ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാർ പീലക്‌സിനോസ് അധ്യക്ഷത വഹിക്കും. ഓൾഡ് കാത്തലിക് ചർച്ച് ആർച്ച് ബിഷപ് റവ. ബർനാഡ് തിയഡോൾ വാലറ്റിന്റെ നേതൃത്വത്തിലുള്ള സംഘം കൺവൻഷനിൽ സംബന്ധിക്കും. ഡോ. ക്ലിയോഫസ് ജെ.ലാറു (യുഎസ്), പ്രഫ. മാങ്കെ ജെ.മസാങ്കോ (ദക്ഷിണാഫ്രിക്ക), ഡോ. ഏബ്രഹാം മാർ സെറാഫിം, മാർ മാത്യു മൂലക്കാട്ട്, ബിഷപ് മാർ ജേക്കബ് മുരിക്കൻ, സിസ്റ്റർ ജൊവാൻ ചുങ്കപ്പുര എന്നിവരാണ് മുഖ്യപ്രസംഗകർ.

തണൽവചനം
12 ദശകങ്ങളായി പ്രകൃതി സൗഹൃദമായാണ് മാരാമൺ കൺവൻഷൻ സംഘടിപ്പിക്കുന്നത്. പ്രകൃതിക്കിണങ്ങുന്ന വിധത്തിൽ തെങ്ങോലകൾ മേഞ്ഞെടുത്താണ് ഒരു ലക്ഷത്തോളം പേർക്ക് ഇരിക്കാവുന്ന വിശാലമായ പന്തൽ ക്രമീകരിക്കുന്നത്. ഏറെ നാളത്തെ അധ്വാനത്തിന്റെ ഫലമാണ് തണലേകുന്ന, ഇളംകാറ്റുപകരുന്ന ഇൗ പന്തൽ. മണൽപുറത്തെ ഓഫിസ്, ഭക്ഷണശാലകൾ‍, വിവിധ ഭദ്രാസന ഓഫിസുകൾ, കുട്ടിപ്പന്തൽ എന്നിവയും പൂർണമായും ഓല മേഞ്ഞതാണ്. അവിടെത്തീരുന്നില്ല പഴമയുടെ പ്രൗഡി. വെൺതേക്കിന്റെ തടികൊണ്ട് പ്രത്യേകം തയറാക്കിയതാണ് പന്തലിനായുള്ള തൂണുകളും കഴുക്കോലുകളും. മാരാമൺ മണൽപുറത്തിന്റെ വിശാലമായ കാഴ്ചയിതാ...

കടവിൽ മാളികയിൽ തുടക്കം
ഇംഗ്ലണ്ടിൽ നിന്നെത്തിയ ചർച്ച് മിഷൻ സൊസൈറ്റി പ്രവർത്തകർ ഉയർത്തിയ ആത്മീയ ഉണർവിന്റെ ശബ്ദം ശ്രവിച്ച 11 പേർ 1888 സെപ്റ്റംബര്‍ 5ന് കല്ലിശേരി കടവിൽ മാളികയിൽ യോഗം ചേർന്നു. അതാണ് സുവിശേഷപ്രസംഗ സംഘത്തിനും കൺവൻഷനും തുടക്കമിട്ടത്. കൊട്ടാരത്തിൽ തോമസ് കശീശ, ഇരവിപേരൂർ ഇടവമ്മേലിൽ മത്തായി, കല്ലൂപ്പാറ അഴകനാൽ തൊമ്മി, ചെങ്ങന്നൂർ കോട്ടൂരേത്ത് യോഹന്നാൻ, കോട്ടൂരേത്ത് നഥാനിയേൽ ഉപദേശി, കല്ലിശേരി ചെമ്പകശേരിൽ അബ്രഹാം, ചെമ്പകശേരിൽ മാത്തു, പുത്തൻകാവു ചക്കാലയിൽ ചെറിയാൻ ഉപദേശി, നിരണത്തു വട്ടടിയിൽ കൊച്ചുകുഞ്ഞ്, മാരാമൺ ആറങ്ങാട്ട് ഫിലിപ്പോസ്, കല്ലിശേരിൽ ഒറ്റപ്ലാമൂട്ടിൽ കുഞ്ഞമ്മാഞ്ഞു, ഇടയാറന്മുള കൊച്ചുമണ്ണിൽ സ്‌കറിയ എന്നിവരായിരുന്നു ആ ചരിത്രമുഹൂർത്തത്തിനു സാക്ഷികളായവർ.

ഓലയിലെഴുതിയ ചരിത്രം
പന്തലിനാവശ്യമായ 28000 ഓലകൾ പൊള്ളാച്ചിയിൽ നിന്നാണെത്തിച്ചത്. നേരത്തേ അതത് ഇടവകകളിൽ നിന്ന് ഓല കൊണ്ടുവന്ന് മേയുകയായിരുന്നു. തെങ്ങുകൾ കുറഞ്ഞതോടെ ഓല കുതിർക്കാനും മെടയാനും ആളില്ലാതായി. ഇതോടെയാണ് പൊള്ളാച്ചിയിൽ നിന്നെത്തിക്കുന്നത്. പാരമ്പര്യം കൈവിടാതെ ഓരോ ഇടവകക്കാരും അവരുടെ ഇടവകകളിൽ നിന്ന് ലഭ്യമാകുന്ന ഓലകൾ മെടഞ്ഞ് എത്തിക്കാറുണ്ട്. 18,000 ഓല കൺവൻഷൻ പന്തലിനുള്ളതാണ്. 10,000 മടൽ ഓല അനുബന്ധ ഓഫിസുകളും സ്റ്റാളുകളുമൊക്കെ ഭക്ഷണശാലകളുമൊക്കെ മേയാൻ ഉപയോഗിക്കും. കൺവൻഷനു ശേഷം ഓലകൾ വീടുമേയാൻ താൽപര്യമുള്ള നിർധനർക്ക് സൗജന്യമായി കൊടുക്കും.

കുട്ടിപ്പന്തൽ
കൺവൻഷനിൽ കുട്ടികളുമായി വരുന്ന അമ്മമാർക്കും കുട്ടികൾക്കും ഇരിക്കാനുള്ളതാണ് പ്രധാന പന്തലിനു സമീപമുള്ള കുട്ടിപ്പന്തൽ.
പ്രധാന പന്തലിന്റെ മാതൃകയിൽ തന്നെയാണ് ഇതിന്റെയും നിർമാണം. സുവിശേഷ പ്രസംഗ സംഘത്തിന്റെ ചുമതലയിൽ ഓലമേഞ്ഞിരുന്ന കുട്ടിപ്പന്തൽ ഇത്തവണ പത്തനംതിട്ട മാർത്തോമ്മാ ഇടവകയുടെ നേതൃത്വത്തിൽ കുട്ടികളുടെ പങ്കാളിത്തതോടെയാണ് മേഞ്ഞത്. ആദ്യമായാണ് കുട്ടിപ്പന്തൽ മേയാൻ ഒരു ഇടവകയെ ചുമതലപ്പെടുത്തുന്നത്.

ബൈബിൾ ക്ലാസുകൾ, പൊതുയോഗം, ഗാനശുശ്രൂഷ, കുട്ടികൾക്കുള്ള യോഗം, എക്യുമെനിക്കൽ സമ്മേളനം, ലഹരിവിമോചന യോഗം, സാമൂഹിക തിന്മകൾക്കെതിരെയുള്ള യോഗം എന്നിവയും ഭാഷാ അടിസ്ഥാനത്തിലുള്ള പ്രത്യേക മിഷൻ ഫീൽഡ് കൂട്ടായ്മകളും നടക്കും.18ന് രാവിലെ 7.30ന് മാരാമൺ, ചിറയിറമ്പ്, കോഴഞ്ചേരി പള്ളികളിൽ വച്ച് കുർബാനയ്ക്ക് ബിഷപ്പുമാർ നേതൃത്വം നൽകും. 2.30ന് സമാപന സമ്മേളനത്തിൽ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത സന്ദേശം നൽകും. മാർത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് മാരാമൺ കൺവൻഷനു നേതൃത്വം നൽകുന്നത്.

maramon-convention
മാരാമൺ കൺവൻഷൻ നഗറിൽ എത്തിയ മന്ത്രി വീണാ ജോർജ് അവസാന ഒരുക്കങ്ങൾ വിലയിരുത്തുന്നു. സുവിശേഷ സംഘ ജനറൽ സെക്രട്ടറി റവ.എബി കെ.ജോഷ്വ, ലേഖക സെക്രട്ടറി പ്രഫ.ഏബ്രഹാം പി.മാത്യു, സഞ്ചാര സെക്രട്ടറി റവ.ജിജി വർഗീസ്, ട്രഷറർ എബി വാരിക്കാട്, മാനേജിങ് കമ്മിറ്റിയംഗങ്ങളായ തോമസ് കോശി, ടിജു എം.ജോർജ്, റവ.ഈപ്പൻ ഏബ്രഹാം,ഗീതാ മാത്യു, ലാലമ്മ മാത്യു, പി.പി.അച്ചൻകുഞ്ഞ്, ജോബി ജോഷ്വ,അനീഷ്‌ കുന്നപ്പുഴ എന്നിവർ സമീപം.

നാളെ മുതൽ ദിവസവും മധ്യസ്ഥ പ്രാർഥന
മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ഡോ.മാത്യൂസ് മാർ അത്തനാസിയോസ് ഗോസ്പൽ ടീമിന്റെ സുവർണ ജൂബിലിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ഇന്ന് മാരാമൺ കൺവൻഷനിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നിർവഹിക്കും. കൺവൻഷനിൽ നാളെ രാവിലെ 7.30ന് ബൈബിൾ ക്ലാസിന് ഡോ.മാത്യൂസ് മാർ മക്കാറിയോസ് അധ്യക്ഷത വഹിക്കും. റവ.ബോബി മാത്യു ക്ലാസിന് നേതൃത്വം നൽകും. കുട്ടികൾക്കുള്ള യോഗം കുട്ടിപ്പന്തലിൽ 7.30ന് നടക്കും. സിഎസ്എസ്എം ടീം നേതൃത്വം നൽകും 9.30ന് ന് ആരംഭിക്കുന്ന യോഗത്തിൽ ഡോ.തോമസ് മാർ തീത്തോസ് അധ്യക്ഷത വഹിക്കും. സഖറിയാസ് മാർ അപ്രേം സന്ദേശം നൽകും. 4.30ന്കുടുംബ വേദിക്ക് റവ.ഡോ.കെ.തോമസ് നേതൃത്വം നൽകും. 6ന് സായാഹ്ന യോഗത്തിൽ ഡോ.ജോസഫ് മാർ ഇവാനിയോസ് അധ്യക്ഷത വഹിക്കും. മാത്യൂസ് മാർ സെറാഫിം സന്ദേശം നൽകും.തിങ്കളാഴ്ച മുതൽ ദിവസവും വിവിധ വിഷയങ്ങളെ അധികരിച്ചുള്ള മധ്യസ്ഥ പ്രാർഥനയ്ക്ക് സഭയിലെ ബിഷപ്പുമാർ നേതൃത്വം നൽകുമെന്നും എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായും ജനറൽ സെക്രട്ടറി റവ.എബി കെ.ജോഷ്വ അറിയിച്ചു.

English Summary:

Maramon Convention to begin on February 11

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com