ADVERTISEMENT

പ്രാചീനകാലഘട്ടത്തിൽ ലുംബിനി എന്ന ഹിമാലയൻ രാഷ്ട്രത്തിലെ സിദ്ധാർഥനെന്ന രാജകുമാരനെ മഹത്തായ ഒരു അസ്വസ്ഥത പിടികൂടി.  എല്ലാമുണ്ടായിരുന്നു സിദ്ധാർഥന്. കൊട്ടാരവും രാജ്യം മുഴുവൻ പരന്നുകിടന്ന സമ്പത്തും സൈന്യവും അധികാരവും അങ്ങനെ ഒരു മനുഷ്യനെ ഭ്രമിപ്പിക്കുന്ന എല്ലാമെല്ലാം. എന്നാൽ ഇവയെല്ലാം കൊണ്ട് സിദ്ധാർഥൻ തൃപ്തനായിരുന്നില്ല. ജീവിതത്തിന്റെ പൊരുൾ തേടി അദ്ദേഹം അലഞ്ഞു. മഹത്തായ ആ യാത്ര ബുദ്ധിസമായി മാറി, സിദ്ധാർഥൻ ബുദ്ധനും.

ബുദ്ധിസവുമായി ബന്ധപ്പെട്ട സാഹിത്യത്തിലെ ഏറ്റവും പ്രശസ്തമായ കഥകളാണ് ജാതകകഥകൾ. 300 ബിസിക്കും 400 എഡിക്കും ഇടയിലാണ് ഇവയെഴുതപ്പെട്ടതെന്ന് കരുതപ്പെടുന്നു. അഞ്ഞൂറിലധികം കഥകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. കഥാരൂപത്തിൽ ജീവിതോപദേശങ്ങൾ നൽകുന്ന രീതിയാണ് ജാതക കഥയിൽ. ഏതായാലും ഇപ്പോൾ പറയാൻ പോകുന്നത് ജാതകകഥയല്ല, മറിച്ച് ബുദ്ധനും ഒരു ജ്യോതിഷിയും തമ്മിലുള്ള സംഭാഷണത്തിന്റെ കഥയാണ്.

ബോധോദയം ലഭിച്ചുകഴിഞ്ഞ് ബുദ്ധനായി മാറിയ സിദ്ധാർഥൻ ഒരിക്കൽ ഒരു യാത്രാമധ്യേ ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു. അന്നത്തെക്കാലത്ത് ഇന്നത്തെപ്പോലെ പാതയോരങ്ങളിൽ കടകളും വിശ്രമകേന്ദ്രങ്ങളുമൊന്നും ധാരാളമായി കാണാനിടയില്ല. മരങ്ങളായിരുന്നു അന്നത്തെ സഞ്ചാരികളുടെ അഭയസ്ഥാനം. വെയിൽകൊണ്ടു നടന്നുവിയർത്തു വരുന്നവർക്ക് മരങ്ങൾ തണൽ നൽകി. ബുദ്ധനും അങ്ങനെ അൽപം തണൽതേടിയാണ് മരച്ചുവട്ടിൽ ഇരുന്നത്.അക്കാലത്തെ പ്രസിദ്ധനായ ഒരു ജ്യോതിഷി ആ സമയത്ത് സമീപത്തുള്ള നദിയിൽ സ്‌നാനം നടത്താനായി വന്നു.

സ്‌നാനം കഴിഞ്ഞ അദ്ദേഹം നടക്കുന്നതിനിടെ ബുദ്ധന്റെ കാൽപാടുകൾ കണ്ടു. ജ്യോതിഷത്തിൽ അഗ്രഗണ്യനായ അദ്ദേഹം, ചക്രവർത്തിയാകാൻ വരെ യോഗമുള്ള വളരെ വിശേഷപ്പെട്ട ഒരു വ്യക്തിയുടെ കാലടികളാണ് ഇതെന്നു മനസ്സിലാക്കി. ലോകം മുഴുവൻ ജയിക്കാൻ കഴിവുള്ള അങ്ങനെയൊരു വ്യക്തി എന്തിനാണ് ഇവിടെ വന്നതെന്ന് ആലോചിച്ചുകൊണ്ട് ആ ജ്യോതിഷി അവിടെയെല്ലാം തിരയാൻ തുടങ്ങി. ഒടുവിൽ അദ്ദേഹം മരച്ചുവട്ടിൽ ഇരിക്കുന്ന ബുദ്ധനു സമീപമെത്തി.

The only way to conquer the world
Image Credit: This image was generated using Midjourney

താങ്കളാരാണെന്ന് ജ്യോതിഷി ബുദ്ധനോട് ചോദിച്ചു. ഞാൻ പ്രത്യേകിച്ച് ആരുമല്ലെന്നായിരുന്നു ബുദ്ധന്റെ മറുപടി. പക്ഷേ, നിങ്ങൾക്ക് ലക്ഷണമൊത്ത ഒരു കാൽപാദമുണ്ട്. ഒരു സമ്രാട്ടിന്റെ ലക്ഷണമുള്ളത്. നിങ്ങൾ ലോകം ജയിക്കേണ്ടവനാണ്- ജ്യോതിഷി അദ്ദേഹത്തോടു പറഞ്ഞു.ഇതു കേട്ടു ചിരിച്ച ബുദ്ധൻ, താൻ ലോകത്തെ ജയിക്കുമെന്നും പക്ഷേ അതൊരിക്കലും യുദ്ധങ്ങളിലൂടെയും അധിനിവേശങ്ങളിലൂടെയും ആയിരിക്കില്ലെന്ന് അദ്ദേഹത്തോടു പറഞ്ഞു. താൻ ലോകത്തിന്റെ ചക്രവർത്തിയാകുമെന്നും ബുദ്ധൻ പറഞ്ഞു. എന്നാൽ താങ്കൾ വെറുമൊരു സന്യാസിയാണെന്നും താങ്കളുടെ കൈവശം ഒന്നുമില്ലെന്നുമായിരുന്നു ജ്യോതിഷിയുടെ മറുപടി.

തന്റെ കൈവശം ഒന്നുമില്ലാത്തതിനാൽ ലോകത്തിൽ എല്ലാം തന്റേതാണെന്നായിരുന്നു ബുദ്ധന്റെ പ്രതികരണം. രണ്ടു രീതിയിൽ ലോകത്തെ ജയിക്കാൻ ശ്രമിക്കാം. ഒന്ന് അധിനിവേശത്തിലൂടെയും യുദ്ധങ്ങളിലൂടെയും. രണ്ട് താനൊരു നിസ്വനെന്നും ഒന്നും തന്റേതല്ലെന്നും മനസ്സിലാക്കി വിനയപൂർവം മാറിനിൽക്കുന്നതിലൂടെ.. അങ്ങനെയുള്ളവരെ ലോകം പിന്നീട് ഭ്രമിപ്പിക്കുകയില്ല. അവർ ലോകത്തെ ജയിച്ചുകഴിഞ്ഞു.

The only way to conquer the world
Image Credit: This image was generated using Midjourney

ബുദ്ധന്റെ ഇത്തരം പ്രശസ്ത സംഭാഷണങ്ങൾ അനേകമുണ്ട്. ഭയങ്കരനായിരുന്ന അംഗുലീമാലനുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. 100 പേരെ കൊന്ന് അവരുടെ കൈവിരലുകൾ കോർത്തു മാല ധരിക്കുന്നയാളായിരുന്നു അംഗുലീമാലൻ. നൂറ്റൊന്നു വിരലുകൾ തന്റെ മാലയിലുണ്ടാകുമെന്നായിരുന്നു അയാളുടെ ശപഥം. എന്നാൽ നൂറ്റൊന്നാമനായി അംഗുലീമാലന്റെ മുന്നിലെത്തുന്നത് ബുദ്ധനാണ്. പിന്നീട് ബുദ്ധൻ അംഗുലീമാലനുമായി സംസാരിക്കുന്നു. ആ വാക്കുകളിൽ മാനസാന്തരപ്പെട്ട് അംഗുലീമാലൻ ബുദ്ധന്റെ ശിഷ്യനായി മാറി രാജ്യം മുഴുവൻ യാത്ര നടത്തി. വിവേകവും ശരിയായ വാക്കുകളും ജീവിതത്തിൽ പുതിയ ഉൾക്കാഴ്ചയും ദിശാബോധവും പകർന്നുതരുമെന്ന് ഇത്തരം കഥകൾ നമ്മെ ഓർമിപ്പിക്കുന്നു.

English Summary:

The only way to conquer the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com