ADVERTISEMENT

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും പ്രിയപ്പെട്ട മധുരപലഹാരമാണ് ലഡ്ഡു. വിജയങ്ങൾ ആഘോഷിക്കാൻ, അതിപ്പോൾ പത്താംക്ലാസ് പരീക്ഷയാകട്ടെ തിരഞ്ഞെടുപ്പാകട്ടെ. .ഇന്ത്യക്കാർ പലരും ആദ്യം ചെയ്യുന്നത് ലഡ്ഡു വിതരണം ചെയ്യുകയെന്നതാണ്. ഉപഭൂഖണ്ഡത്തിലെ സാംസ്‌കാരിക കളിത്തൊട്ടിലായ ഹാരപ്പൻ കാലം മുതൽ ലഡ്ഡു ഇവിടെ ഉപയോഗിച്ചു വരുന്നു. പലതരത്തിലും രുചിയിലും വകഭേദങ്ങളിലുമുള്ള ലഡ്ഡു ഇന്ത്യയിലങ്ങോളം ഇങ്ങോളം കാണാം. ക്ഷേത്രങ്ങളിൽ പ്രസാദമായും ലഡ്ഡു കൊടുക്കാറുണ്ട്. തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു ലോകപ്രസിദ്ധമാണ്. 

വെണ്ണകട്ടുണ്ണിയായും, കുസൃതിയുടെ ആൾരൂപമായും പീതാംബരവും മയിൽപീലിയും വനമാലയും ചൂടിയ മൃദുഭാവമായും ഹിന്ദുമത വിശ്വാസികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഈശ്വരരൂപമാണ് ശ്രീകൃഷ്ണൻ. ചിലർക്ക് ശ്രീകൃഷ്ണൻ കുസൃതിക്കണ്ണനാകുമ്പോൾ ചിലർക്ക് അദ്ദേഹം ധർമതത്വങ്ങൾ ജനങ്ങളിലേക്കെത്തിച്ച സൈദ്ധാന്തികനാണ്. വൃന്ദാവനത്തിൽ ബാലകനായി ജീവിച്ചകാലം തൊട്ട് മഹാഭാരതയുദ്ധത്തിൽ പാഞ്ചജന്യം മുഴക്കുന്നതുൾപ്പെടെ ശ്രീകൃഷ്ണലീലകൾ വിശ്വാസികൾ ഭക്തിപൂർവം സ്മരിക്കുന്നു.

Laddu Gopal
Image Credit: This image was generated using Midjourney

ഭഗവാൻ ശ്രീകൃഷ്ണനെക്കുറിച്ചുള്ള ഏറെ പ്രത്യേകതയുള്ള ഒരു സങ്കൽപമാണ് ലഡ്ഡു ഗോപാൽ. ലഡ്ഡു കയ്യിലേന്തിയ ഈ ശ്രീകൃഷ്ണരൂപത്തെ ഉത്തരേന്ത്യയിൽ ആരാധിക്കാറുണ്ട്. ലഡ്ഡു ഗോപാലിന്റെ ഉദ്ഭവം സംബന്ധിച്ച് മനോഹരമായ ഒരു കഥയുണ്ട്. കാലങ്ങൾ മുൻപ് ഉത്തരേന്ത്യയിലെ ബ്രജ് ഭൂമിയിൽ ഒരു വലിയ ശ്രീകൃഷ്ണ ഭക്തൻ ജീവിച്ചിരുന്നു. കുംഭൻദാസ് എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ വീട്ടിൽ പുല്ലാങ്കുഴൽ പിടിച്ചുനിൽക്കുന്ന ഒരു ശ്രീകൃഷ്ണ വിഗ്രഹം ഉണ്ടായിരുന്നു. ആ വിഗ്രഹത്തിൽ അദ്ദേഹം എല്ലാ ദിവസവും മുടങ്ങാതെ പൂജ ചെയ്തു. ഭഗവാന് നേദ്യങ്ങളും വിവിധ ഭക്ഷണങ്ങളും അർപ്പിച്ചു. ഈ പ്രാർഥന മുടങ്ങാതിരിക്കാൻ അദ്ദേഹം വീടുവിട്ട് എവിടെയെങ്കിലും പോകുന്നതു നിർത്തി.

legend-of-laddu-gopal3
Image Credit: This image was generated using Midjourney

എന്നാൽ ഇടയ്ക്ക് വൃന്ദാവനത്തിലേക്ക് ഹരികഥ അവതരിപ്പിക്കാൻ പോകാൻ കുംഭൻദാസ് നിർബന്ധിതനായി. ഓരോദിവസവും പോയി ഹരികഥ അവതരിപ്പിച്ചിട്ട് വീട്ടിൽ തിരികെവരാനായിരുന്നു കുംഭൻദാസിന്റെ തീരുമാനം. ഭഗവാന്റെ വിഗ്രഹത്തിൽ നേദിക്കാനുള്ള ലഡ്ഡു തയാറാക്കി വച്ചിട്ട് കുംഭൻദാസ് മകനായ രഘുനന്ദനോട് അത് കൃത്യസമയത്ത് നിവേദിക്കണമെന്ന് പറഞ്ഞു. അദ്ദേഹം ഹരികഥയ്ക്കായി പോയി. രഘുനന്ദൻ ഒരു ചെറിയ ബാലനായിരുന്നു. വളരെ ഭക്തിയോടെ അവൻ നിവേദ്യം വിഗ്രഹത്തിനു മുന്നിൽ വച്ചു. എന്നിട്ട് അതു കഴിക്കാൻ വരൂവെന്ന് ഭഗവാനെ വിളിച്ചു. ചെറിയ കുട്ടിയായതിനാൽ പൂജകളുടെയും നേദ്യങ്ങളുടെയുമൊന്നും രീതി അവനു വശമുണ്ടായിരുന്നില്ല. ഭഗവാൻ ഇറങ്ങിവന്ന് അതെടുത്തു കഴിക്കുമെന്നായിരുന്നു അവന്റെ വിശ്വാസം. പലതവണ വിളിച്ചിട്ടും ഭഗവാൻ വരാഞ്ഞതോടെ രഘുനന്ദന് സങ്കടമായി. അവൻ പൊട്ടിക്കരയാൻ തുടങ്ങി. കരച്ചിൽ ഉച്ചസ്ഥായിയിലായി.

ഇതോടെ സങ്കടമായ ഭഗവാൻ ശ്രീകൃഷ്ണൻ ബാലരൂപത്തിൽ കുംഭൻദാസിന്റെ പൂജാമുറിയിൽ രഘുനന്ദനു മുന്നിൽ പ്രത്യക്ഷപ്പെട്ടു. എന്തിനാണ് കരയുന്നതെന്ന് അദ്ദേഹം ചോദിച്ചപ്പോൾ ഇത്രനേരം വിളിച്ചിട്ടും എന്താണു വരാത്തതെന്നായിരുന്നു രഘുനന്ദന്റെ പരിഭവം. കുട്ടിയുടെ സങ്കടം മാറ്റാനായി ഭഗവാൻ പൂജാമുറിയിൽ ചമ്രം പടിഞ്ഞിരുന്ന് രഘുനന്ദൻ വിളമ്പിയ നേദ്യമെല്ലാം കഴിച്ചുതീർത്തു. കുംഭൻദാസ് മടങ്ങിവന്ന് നേദിച്ച പ്രസാദമെവിടെയെന്ന് ചോദിച്ചപ്പോൾ അതെല്ലാം ഭഗവാൻ കഴിച്ചെന്നായിരുന്നു രഘുനന്ദന്റെ മറുപടി. ചെറിയ കുട്ടി വിശപ്പ് കാരണം കഴിച്ചശേഷം കള്ളം പറഞ്ഞതാണെന്നു തോന്നിയ കുംഭൻദാസ് കൂടുതലൊന്നും ചോദിച്ചില്ല. പിറ്റേന്നും ഹരികഥയുണ്ടായിരുന്നു. കുംഭൻദാസ് പോയി. രഘുനന്ദൻ നേദ്യവുമായെത്തി, ഭഗവാൻ പ്രത്യക്ഷപ്പെട്ടു. അന്നും പ്രസാദമെവിടെയെന്ന് ചോദിച്ചപ്പോൾ ഭഗവാൻ കഴിച്ചെന്ന് രഘുനന്ദൻ കുംഭൻദാസിനോട് പറഞ്ഞു.

legend-of-laddu-gopal2
Image Credit: This image was generated using Midjourney

ഇതു കയ്യോടെ കണ്ടുപിടിക്കണമെന്ന് കുംഭൻദാസിന് തോന്നി, കുട്ടികൾ കള്ളം ഇങ്ങനെ പറയുന്നത് നല്ലതല്ലല്ലോ. പിറ്റേദിനം കുംഭൻദാസ് കുറച്ച് ലഡ്ഡുവാണ് നേദ്യമായി തയാറാക്കിയത്. അത് ഒരു പാത്രത്തിലാക്കി രഘുനന്ദനെ ഏൽപിച്ചു. താൻ പോകുകയാണെന്ന് പറഞ്ഞ് പുറത്തിറങ്ങിയെങ്കിലും അദ്ദേഹം പൂജാമുറിക്ക് സമീപം ഒളിച്ചുനിന്നു. രഘുനന്ദൻ അന്നും നേദ്യമർപ്പിച്ചു. അതാ ഭഗവാൻ പ്രത്യക്ഷപ്പെടുന്നു. കുംഭൻദാസ് ഞെട്ടിത്തരിച്ചുപോയി. ബാലരൂപത്തിലുള്ള ശ്രീകൃഷ്ണൻ ഇരുകൈകളിലും ഓരോ ലഡ്ഡു വീതം എടുത്തു. ഒരു കയ്യിലെ ലഡ്ഡു അദ്ദേഹം കഴിക്കാനായി മുഖത്തോടടുപ്പിച്ചു. ഇതോടെ കുംഭൻദാസിനു പിടിച്ചുനിൽക്കാനായില്ല. അദ്ദേഹം പൂജാമുറിയിലേക്ക് ഓടിച്ചെന്ന് ഭഗവാന്റെ കാൽക്കൽ വീണു. എന്നാൽ അപ്പോഴേക്കും ഭഗവാൻ ഒരു വിഗ്രഹമായി മാറിയിരുന്നു. ഇരു കൈകളിലും ലഡ്ഡു പിടിച്ചുള്ള ഈ രൂപമാണ് ലഡ്ഡു ഗോപാലായി പിൽക്കാലത്ത് ആരാധിക്കപ്പെടാൻ തുടങ്ങിയത്. ഇതാണ് ലഡ്ഡു ഗോപാലുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യം.

English Summary:

Unveiling the Mystical Tale of Laddu Gopal and Raghunandan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com