ADVERTISEMENT

ഭാരതീയ ഇതിഹാസങ്ങളിൽ ഏറെ പരാമർശിക്കപ്പെടുന്ന പേരാണ് കാർത്തവീര്യാർജുനൻ. ബാഹുബലി എന്ന സിനിമയിൽ മാഹിഷ്മതി എന്നൊരു രാജ്യത്തെക്കുറിച്ച് പരാമർശിക്കപ്പെടുന്നുണ്ട്. മാഹിഷ്മതി ഇതിഹാസങ്ങളിൽ പറയപ്പെടുന്ന ഒരു രാജ്യം തന്നെയാണ്. കാർത്തവീര്യാർജുനനാണ് ഈ മാഹിഷ്മതിയെ പ്രശസ്തനാക്കിയ മഹാരാജാവ്. സഹസ്രബാഹു അർജുനനെന്നും അദ്ദേഹത്തിന് പേരുണ്ട്. ഹൈഹയ രാജവംശത്തിലെ ക്രിതവീര്യ രാജാവിന്റെയും ഷീലാധരയുടെയും മകനായിരുന്നു കാർത്തവീര്യാർജുനൻ. അദ്ദേഹത്തിന്റെ ജനനത്തെക്കുറിച്ച് പല കഥകളുണ്ട്. ദത്താത്രേയ മൂർത്തിയുടെ അനുഗ്രഹത്താലാണ് കാർത്തവീര്യാർജുനൻ ജനിച്ചതെന്നതാണ് ഇതിൽ പ്രബലമായ കഥ. ആയിരം കൈകളുള്ള മഹാശക്തനായിരുന്നു കാർത്തവീര്യാർജുനൻ. ഈ കൈകൾ ആവശ്യമുള്ളപ്പോൾ അദ്ദേഹത്തിനു പ്രത്യക്ഷപ്പെടുമായിരുന്നു. 

ക്രിതവീര്യ രാജാവ് അന്തരിച്ചപ്പോൾ അടുത്ത രാജസ്ഥാനത്തിനായി 5 പേരുണ്ടായിരുന്നു. കാർത്തവീര്യാർജുനൻ കൂടാതെ അദ്ദേഹത്തിന്റെ മൂന്നു സഹോദരൻമാരും പിന്നെ ക്രിതവീര്യന്റെ മകളുടെ ഭർത്താവായ അഹംയാതിയും അവകാശവാദമുയർത്തി രംഗത്തുണ്ടായിരുന്നു. എന്നാൽ കാർത്തവീര്യാർജുനൻ രാജാവാകണമെന്നായിരുന്നു ഗർഗ മഹർഷിയുടെയും മറ്റും അഭിപ്രായം.കാർത്തവീര്യാർജുനന് രാജസ്ഥാനം ഏറ്റെടുക്കാൻ താൽപര്യമുണ്ടായിരുന്നില്ല.

ഇതറിഞ്ഞ ഗർഗ മഹർഷി, ദത്താത്രേയ മൂർത്തിയോട് പ്രാർഥിക്കാൻ കാർത്തവീര്യാർജുനനോട് ആവശ്യപ്പെട്ടു. മഹർഷിയുടെ തീരുമാനം അനുസരിച്ച ദത്താത്രേയൻ പ്രാർഥന നടത്തി. ദത്താത്രേയൻ സംപ്രീതനാകുകയും ധാരാളം വരങ്ങൾ അദ്ദേഹത്തിനു നൽകുകയും ചെയ്തു. ഇതിനൊപ്പം പറക്കുന്ന ഒരു രഥം കൂടി ദത്താത്രേയനു കിട്ടി. തപോഭൂമിയിൽ നിന്ന് ഈ പറക്കും രഥത്തിലേറിയാണ് അദ്ദേഹം മാഹിഷ്മതിയിലേക്ക് തിരികെ വന്നത്.

Image1
Image Credit: This image was generated using Midjourney

വീരനായ യോദ്ധാവിനൊപ്പം തന്റെ പ്രജകൾക്ക് മികച്ച ഒരു രാജാവുമായിരുന്നു കാർത്തവീര്യാർജുനൻ. പറക്കുംരഥത്തിലേറി എവിടെയും എത്താനുള്ള സിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. ആയിരക്കണക്കിന് രാജകുമാരിമാരെ അദ്ദേഹം വിവാഹം കഴിച്ചു. അളവില്ലാത്ത ധനവും സമ്പത്തും അദ്ദേഹത്തിനുണ്ടായിരുന്നു. കാർത്തവീര്യാർജുനന്റെ കാലഘട്ടത്തിൽ മാഹിഷ്മതിയിൽ ക്ഷാമകാലമുണ്ടായിട്ടില്ല. പൗരൻമാരിൽ ആരും തന്നെ ദരിദ്രരായിരുന്നില്ല. പ്രജാക്ഷേമതൽപരനായ ഒരു രാജാവായിരുന്നു കാർത്തവീര്യാർജുനൻ. അസുരൻമാർക്കും മറ്റു ദുഷ്ടശക്തികൾക്കുമൊന്നും മാഹിഷ്മതിയിലേക്ക് കടക്കാൻ പോലും ഭയമായിരുന്നു അക്കാലത്ത്. ഒറ്റത്തവണ 500 അസ്ത്രങ്ങൾ അയയ്ക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ടായിരുന്നത്രേ.

രാവണന്റെ സമകാലികനായിരുന്നു കാർത്തവീര്യാർജുനൻ. ഒരിക്കൽ നർമദാനദീതീരത്ത് രാവണൻ ധ്യാനത്തിനായി എത്തി. നർമദയിൽ കുളിച്ച ശേഷം രാവണൻ കരയിലിരുന്ന് ഏകാഗ്രമായി പരമശിവനെ പ്രാർഥിച്ചു. അതേ സമയത്താണ് കാർത്തവീര്യാർജുനനും പത്‌നിമാരും നർമദയിൽ നീന്തിക്കുളിക്കാനായി എത്തിയത്. വിനോദപൂർവം നീന്തുന്നതിനിടയിൽ ഒരു് റാണി കാർത്തവീര്യാർജുനനെ ചെറുതായി ഒന്നു വെല്ലുവിളിച്ചു. അങ്ങ് അത്ര ശക്തനാണെങ്കിൽ നർമദാനദിയെ ഒന്നു തടഞ്ഞുനിർത്താമോ എന്നതായിരുന്നു അവരുടെ ചോദ്യം.ഭാര്യയുടെ ചോദ്യം കേട്ട്, എന്നാൽ അങ്ങനെ ആകട്ടെ എ്ന്ന മറുപടിയുമായി കാർത്തവീര്യാർജുനൻ നദിയിലേക്ക് ഇറങ്ങി.

image2
Image Credit: This image was generated using Midjourney

ആയിരം കൈകൾ വിടർത്തിയ അദ്ദേഹം നദിയുടെ ഒഴുക്ക് തടഞ്ഞുനിർത്തി. ഇതോടെ മറുഭാഗത്ത് വെള്ളംപൊങ്ങാൻ തുടങ്ങി. ധ്യാനത്തിലിരുന്ന രാവണനെയും വെള്ളംമൂടി. ഏകാഗ്രത നഷ്ടപ്പെട്ട അദ്ദേഹം ഉണർന്നു. കാർത്തവീര്യാർജുനന്റെ കുസൃതിയാണ് ഇതെന്നു മനസ്സിലായിക്കിയ രാവണൻ അദ്ദേഹത്തിനു സമീപമെത്തുകയും ഒരു ദ്വന്ദയുദ്ധത്തിനായി വെല്ലുവിളിക്കുകയും ചെയ്തു. അങ്ങനെ ഭയങ്കര ദ്വന്ദയുദ്ധം തുടങ്ങി. യുദ്ധത്തിനൊടുവിൽ രാവണൻ പരാജയപ്പെട്ടു. കാർത്തവീര്യാർജുനൻ രാവണനെ പിടിച്ചുകെട്ടി ബന്ധനസ്ഥനാക്കി. ഒടുവിൽ രാവണന്റെ മുത്തശ്ശനായ പുലസ്ത്യ മഹർഷി നേരിട്ടെത്തി തന്റെ പേരക്കുട്ടിയെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ കാർത്തവീര്യാർജുനൻ അദ്ദേഹത്തെ വിട്ടയച്ചു.

Image3
Image Credit: This image was generated using Midjourney

തന്റെ ശക്തിയിലും അധികാരത്തിലും പിൽക്കാലത്ത് കാർത്ത വീര്യാർജുനൻ ഉന്മത്തനാകുന്നുണ്ട്. പിന്നീടൊരിക്കൽ പരശുരാമന്റെ പിതാവായ ജമദഗ്നി മഹർഷിയുടെ ആശ്രമത്തിലെത്തിയ കാർത്ത വീര്യാർജുനൻ അവിടെയുണ്ടായിരുന്ന കാമധേനുവെന്ന ദിവ്യഗോവിനെ പിടിച്ചുകെട്ടി കൊണ്ടുപോകുകയും ജമദഗ്നിയെ വധിക്കുകയും ചെയ്യും.ഇതിനു പകരം ചോദിക്കാനെത്തുന്ന പരശുരാമനുമായി കാർത്തവീര്യാർജുനൻ യുദ്ധം ചെയ്യും. ഈ യുദ്ധത്തിൽ പരശുരാമൻ കാർത്തവീര്യാർജുനനെ പരാജയപ്പെടുത്തുകയും അദ്ദേഹത്തെ കൊലപ്പെടുത്തുകയും ചെയ്യുന്നതോടെ കാർത്തവീര്യാർജുനൻ എന്ന മഹാശക്തന് അവസാനമായി. ഇതിഹാസങ്ങളിൽ ശക്തിയുടെയും ആയുധപാടവത്തിന്റെയും ബിംബങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന രാജാവാണ് കാർത്തവീര്യാർജുനൻ. അർജുനൻ ഉൾപ്പെടെ പല യോദ്ധാക്കളെയും അദ്ദേഹവുമായി താരതമ്യപ്പെട്ടുത്തുന്നതു തന്നെ ഇതിനുദാഹരണം.

English Summary:

Unveiling Karthaviryarjuna's Heroic Saga and His Divine Blessings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com