ADVERTISEMENT

അപ്‌സരസ്സുകളുടെ മഹാറാണിയെന്നാണ് രംഭ അറിയപ്പെട്ടത്. മഹാഭാരതത്തിന്റെ ആദിപർവം പ്രകാരം കശ്യപമുനിയുടെയും ഭാര്യ പ്രദയുടെയും മകളായിരുന്നു രംഭ. എന്നാൽ പുരാണങ്ങളിൽ പാലാഴിമഥനത്തിൽ ഉയർന്നുവന്നതായാണ് രംഭയെ കാണിച്ചിരിക്കുന്നത്. ആരെയും വശീകരിക്കത്തക്ക സൗന്ദര്യത്തിൽ രംഭയേക്കാൾ ഒരുപടി മുന്നിൽ ഉർവശി ഉണ്ടായിരുന്നെങ്കിലും നൃത്തത്തിലും ഗാനാലാപനത്തിലുമൊക്കെ രംഭയുടെ മികവ് പ്രത്യേകം പ്രകടമായിരുന്നു. സൗന്ദര്യത്തിന്റെ കാര്യത്തിൽ ഏറെ പ്രശംസിക്കപ്പെട്ട രംഭയുടെ ഭർത്താവാകാൻ യോഗം ലഭിച്ചയാളായിരുന്നു നളകുബേരൻ. രാമായണത്തിൽ ചെറിയ ഒരു പരാമർശം നളകുബേരനെക്കുറിച്ചുണ്ട്. ലോകത്തെ സമ്പന്നതയുടെ പ്രതീകമായ കുബേര മഹാരാജാവിന്റെയും അദ്ദേഹത്തിന്റെ ഭാര്യ ഭദ്രയുടെയും മകനായിരുന്നു നളകുബേരൻ. മണിഗ്രീവൻ, മയൂരജൻ എന്ന സഹോദരൻമാരും ഒരു സഹോദരിയും നളകുബേരനുണ്ടായിരുന്നു. 

പുലസ്ത്യ മഹർഷിയുടെ മകനായ വിശ്രവസിന്റെ പുത്രനായിരുന്നു കുബേരൻ. വിശ്രവസിന് മറ്റൊരു ഭാര്യയിലുണ്ടായിരുന്ന പുത്രൻമാരിൽ മൂത്തയാളാണ് രാവണൻ. കുബേരനും രാവണനും സഹോദരൻമാരായിരുന്നു. നളകുബേരൻ രംഭയെ വിവാഹം കഴിച്ചശേഷം ഒരിക്കൽ രാവണൻ രംഭയെ കണ്ട് മോഹിതനായിപ്പോയി. താൻ അങ്ങയുടെ സഹോദരപുത്രന്റെ ഭാര്യയാണെന്നും മകൾക്ക് സമമാണെന്നും രംഭ രാവണനോട് പറഞ്ഞെങ്കിലും രാവണൻ പിൻവാങ്ങിയില്ല. രംഭയെ അപമാനിക്കാൻ ശ്രമിച്ച രാവണനെ നളകുബേരൻ കഠിനമായി ശപിച്ചു. ഇനി ഏതെങ്കിലും സ്ത്രീകളെ കടന്നുപിടിക്കാൻ ശ്രമിച്ചാൽ മരിക്കുമെന്നായിരുന്നു ആ ശാപം.

Art1
Image Credit: This image was generated using Midjourney

പിന്നീട് നളകുബേരനെപ്പറ്റി പരാമർശം വരുന്നത് ഭാഗവതത്തിലാണ്. സുഖഭോഗങ്ങളിൽ ആകൃഷ്ടരായിരുന്നു നളകുബേരനും മണിഗ്രീവനും. ഒരിക്കൽ മദ്യപിച്ച് മദോന്മത്തരായി സഖിമാർക്കൊപ്പം നദിയിൽ ഉല്ലസിച്ച് കുളിക്കുകയായിരുന്നു നളകുബേരൻ. ആ സമയത്താണ് നാരദ മഹർഷി അതുവഴി പോയത്. നാരദരെ കണ്ട സ്ത്രീകൾ അദ്ദേഹത്തെ വിധിപ്രകാരം നമസ്‌കരിച്ചെങ്കിലും കടുത്ത മദ്യലഹരിയിലായിരുന്ന നളകുബേരനും മണിഗ്രീവനും മഹർഷിയെ കണ്ടതുപോലുമില്ല. ഒരേ സമയം അമർഷവും സഹതാപവും നാരദനു തോന്നി. ഈ ചെറുപ്പക്കാർ സുഖഭോഗങ്ങളിൽ അമിതമായി മുഴുകി ജീവിതത്തിന്റെ ലക്ഷ്യം തന്നെ മറന്നുപോകുന്നതായി അദ്ദേഹത്തിനു തോന്നി. അവരുടെ തെറ്റ് മനസ്സിലാക്കിക്കൊടുക്കാനായി നാരദൻ ഇരുവർക്കും ഒരു ശാപം നൽകി. രണ്ട് മരുത് വൃക്ഷങ്ങളായി പോകട്ടെ എന്നതായിരുന്നു അത്. ഭയചകിതരായിപ്പോയ ഇരുവരും നാരദനോട് മാപ്പപേക്ഷിച്ചു.

Art2
Image Credit: This image was generated using Midjourney

കാലങ്ങൾ കഴിഞ്ഞ് ഭഗവാൻ ശ്രീകൃഷ്ണന്റെ അവതാരസമയത്ത് അദ്ദേഹത്തിന്റെ സ്പർശനത്താൽ ഇരുവർക്കും ശാപമോക്ഷം ലഭിക്കുമെന്ന് നാരദൻ അവരോടായി പറഞ്ഞു. ആ മരുത് വൃക്ഷങ്ങൾ അവിടെ നിന്നു. ദ്വാപരയുഗത്തിലെ ഗോകുലത്തിലായിരുന്നു അവ നിന്നത്. അവിടെ യശോദയുടെ വീട്ടിൽ ഒരുണ്ണിയെത്തി. മഹാവികൃതിയായ ആ കുട്ടിയുടെ കുസൃതികൾ മാറ്റാനായി അമ്മ യശോദ അവനെ ഉരലിൽ കെട്ടിയിട്ടു. എങ്കിലും മാറുമോ ആ വികൃതി. ആ ഉരൽ വലിച്ചുകൊണ്ട് അവൻ നടന്നെത്തി. ഒടുവിൽ ആ ഉരൽ ഗോകുലത്തിലെ മരുത് വൃക്ഷങ്ങളുടെ ഇടയിൽ കുടുങ്ങി. ശ്രീകൃഷ്ണസ്പർശമേറ്റ വൃക്ഷങ്ങൾ ശാപമുക്തരായി നളകുബേരനും മണിഗ്രീവനുമായി മാറി.

ഭഗവാനെ നമസ്‌കരിച്ച അവർ തങ്ങളുടെ തെറ്റുകൾക്ക് പശ്ചാത്തപിക്കുകയും അവിടെ നിന്ന് യാത്രയാകുകയും ചെയ്തു. ജാതകകഥകളുൾപ്പെടെ ബുദ്ധമത സാഹിത്യത്തിലും അദ്ദേഹത്തെപ്പറ്റി കഥകളുണ്ട്. ബുദ്ധിസവുമായി ബന്ധപ്പെട്ടുള്ള സാഹിത്യസൃഷ്ടികളിലൂടെ നളകുബേരനെക്കുറിച്ചുള്ള കഥകൾ ചൈനയിലുമെത്തി.ചൈനയിലെത്തിയപ്പോൾ നളകുബേരൻ എന്ന പേര് ലോപിച്ച് നേഴൻ എന്നായി. ചൈനയിലെ ബുദ്ധമതത്തിലും കൺഫ്യൂഷനിസത്തിലും ടാവോയിസത്തിലും തദ്ദേശീയ ഗോത്രമതങ്ങളിലുമൊക്കെ നേഴൻ ഒരു സംരക്ഷനായ ദേവനാണ്.ജപ്പാനിലും അറിയപ്പെടുന്ന ഒരു ദേവസങ്കൽപമാണ് നേഴൻ. നടാകു എന്ന പേരിലാണ് നളകുബേരൻ ഇവിടെ പ്രശസ്തമായത്.

English Summary:

Nalakubera: The Link Between Hindu and Buddhist Mythology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com