ADVERTISEMENT

ചില സിനിമകളിലൊക്കെ പരാമർശിച്ചിട്ടുള്ള പ്രശസ്തമായ ഒരു കഥയാണ് ദുര്യോധനന്റെ ഭാര്യയായ ഭാനുമതിയുടേത്. ഒരിക്കൽ കർണനും ഭാനുമതിയും ചതുരംഗം കളിക്കുകയായിരുന്നു. ചതുരംഗത്തിൽ അഗ്രഗണ്യനായ കർണൻ ഭാനുമതിയെ തോൽപിച്ചുകൊണ്ടേയിരുന്നു. അപ്പോഴാണ് അങ്ങോട്ടേക്ക് ദുര്യോധനൻ കയറി വന്നത്. ഭർത്താവിനെ കണ്ടതും ഭാനുമതി ബഹുമാനപൂർവം എഴുന്നേറ്റുനിന്നു. എന്നാൽ പരാജയത്തിൽ പിണങ്ങി ഭാനുമതി പോകുകയാണെന്നാണ് കർണൻ വിചാരിച്ചത്. 

ഭാനുമതിയെ തിരിച്ചിരുത്താനായി കർണൻ കൈയുയർത്തി. എന്നാൽ അവർ ധരിച്ചിരുന്ന മുത്തുകൊണ്ടുള്ള ആഭരണം കർണന്റെ കൈ തട്ടി പൊട്ടിച്ചിതറി. മുത്തുകൾ തറയിൽ വീണു. ദുര്യോധനൻ തങ്ങളെ സംശയിക്കുമെന്ന് ഭാനുമതിയും കർണനും ഒരു നിമിഷം വിചാരിച്ചു. എന്നാൽ ഒന്നുമുണ്ടായില്ല. സാവധാനം മുത്തുകൾ പെറുക്കാൻ തുടങ്ങി ദുര്യോധനൻ. തന്നെക്കാൾ തന്റെ ഭാര്യയെ വിശ്വാസമായിരുന്നു ദുര്യോധനന്. അതിനെക്കാൾ വിശ്വാസമായിരുന്നു തനിക്ക് സഹോദരതുല്യനായ കർണനോട്. ഇരുവരും തന്നെ ചതിക്കുമെന്ന ഒരു ചിന്തപോലും ദുര്യോധനന് ഉണ്ടായിരുന്നില്ല.

Bhanumati: Unraveling the Tale of Duryodhana's Wife
Image Credit: This image was generated using Midjourney

എന്നാൽ ഇങ്ങനെയൊരു കഥ മഹാഭാരതത്തിലില്ല. മഹാഭാരതത്തെ അടിസ്ഥാനമാക്കി പിൽക്കാലത്ത് ധാരാളം നാടോടിക്കഥകൾ പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള കഥകളിൽ ഒന്നാണ് ഇതും.കർണനും ദുര്യോധനനും തമ്മിലുള്ള ഗാഢസൗഹൃദത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ കഥ. മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ദുര്യോധനന്റെ ഭാര്യയെപ്പറ്റി പരാമർശങ്ങൾ മഹാഭാരതത്തിലുണ്ടെങ്കിലും ആ കഥാപാത്രത്തിന് പേരു നൽകിയിട്ടുണ്ടായിരുന്നില്ല.

Bhanumati: Unraveling the Tale of Duryodhana's Wife
Image Credit: This image was generated using Midjourney

പേരില്ലാത്ത, ഒരു ചെറിയ കഥാപാത്രമായിരുന്നു അത്. പിൽക്കാലത്തെ നാടോടിക്കഥകളാണ് ഭാനുമതിയെന്ന പേര് ആ കഥാപാത്രത്തിനു നൽകിയതെന്ന് വിദഗ്ധർ പറയുന്നു. ഏതായാലും ആ കഥാപാത്രത്തെ ഭാനുമതിയെന്നു തന്നെ വിളിക്കാനുള്ള സ്വാതന്ത്ര്യം നമുക്കെടുക്കാം. ഭാനുമതിയുടെയും ദുര്യോധനന്റെയും വിവാഹത്തിന്റെ കഥ മഹാഭാരതം പറയുന്നുണ്ട്. മറ്റെപ്പോഴുമെന്നതുപോലെ കയ്യൂക്ക് ഉപയോഗിച്ച് തീരുമാനങ്ങൾ നടപ്പാക്കുന്ന ദുര്യോധനന്റെ രീതിയുടെ നല്ലൊരു ഉദാഹരണമായിരുന്നു ആ വിവാഹവും. മഹാഭാരതത്തിലെ ശാന്തി പർവത്തിലാണ് ഈ കഥ പറഞ്ഞിരിക്കുന്നത്.

കലിംഗരാജ്യത്തിലെ രാജാവായ ചിത്രാംഗദന്റെ മകളായിരുന്നു ഭാനുമതി. ഒരിക്കൽ തന്റെ രാജധാനിയായ രാജപുരത്ത് വച്ച് ഭാനുമതിയുടെ സ്വയംവരം ചിത്രാംഗദൻ നിശ്ചയിച്ചു. ഇതിൽ പങ്കെടുക്കാൻ ദുര്യോദനനും ക്ഷണമുണ്ടായിരുന്നു. ഉറ്റമിത്രമായ കർണനൊപ്പമാണ് ദുര്യോധനൻ രാജപുരത്തെത്തിയത്. ശിശുപാലൻ, ജരാസന്ധൻ, രുക്മി, ശതധൻവൻ തുടങ്ങി മഹാഭാരത കാലഘട്ടത്തിലെ പ്രശസ്തരായ രാജാക്കൻമാർ ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. ചടങ്ങുകൾ തുടങ്ങി. ഭാനുമതി കൈയിൽ പൂമാലയുമായി വേദിയിലേക്കെത്തി. അംഗരക്ഷകരുടെയും ദാസിമാരുടെയും അകമ്പടിയോടെയാണ് ഭാനുമതി എത്തിയത്.

Bhanumati: Unraveling the Tale of Duryodhana's Wife
Image Credit: This image was generated using Midjourney

ഭാനുമതിയുടെ അഭൗമ സൗന്ദര്യത്തിൽ അപ്പോഴേക്കും ദുര്യോധനൻ ആകർഷിക്കപ്പെട്ടിരുന്നു. എന്നാൽ ദുര്യോധനനെ വരിക്കാൻ ഭാനുമതി കൂട്ടാക്കിയില്ല. അവൾ മുന്നോട്ടു തന്നെ നടന്നു. എന്നാൽ ഈ തിരസ്‌കാരം അംഗീകരിക്കാൻ ദുര്യോധനനായില്ല. ഭാനുമതിയെ കടന്നുപിടിച്ച ദുര്യോധനൻ അവരെ തേരിലേറ്റി. സ്വയംവരത്തിൽ പങ്കെടുക്കാൻ വന്ന പലരും ദുര്യോധനനെ നേരിടാൻ ഓടിയെത്തി. എന്നാൽ അവരുമായി യുദ്ധം ചെയ്യാൻ കർണൻ സന്നദ്ധനായി നിൽപുണ്ടായിരുന്നു.തന്റെ വാളുമായി അദ്ദേഹം പ്രതിയോഗികൾക്കെതിരെ യുദ്ധം ചെയ്തു.കർണന്റെ പോരാട്ടപാടവം കണ്ടു പേടിച്ച മറ്റുള്ളവർ സ്ഥലം കാലിയാക്കി.ഭാനുമതിയുമായി ദുര്യോധനൻ താമസിയാതെ ഹസ്തിനപുരത്തിലെത്തി. പണ്ട് ഭീഷ്മപിതാമഹൻ തന്റെ അർധസഹോദരൻമാരുടെ വിവാഹത്തിനായി അംബ, അബിക, അംബാലിക എന്നീ രാജകുമാരിമാരെ തട്ടിക്കൊണ്ടുവന്ന കഥ പറഞ്ഞ്, തന്റെ പ്രവൃത്തിയെ ദുര്യോധനൻ ന്യായീകരിച്ചു.

English Summary:

Bhanumati: Unraveling the Tale of Duryodhana's Wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com