ADVERTISEMENT

കണ്ണിൽ കാണുന്നതെന്തിനോടും കുഞ്ഞു മെഹ്‌സയ്ക്ക് കൗതുകമാണ്. പാറിപ്പറക്കുന്ന ചിത്രശലഭമോ, പൂക്കളിൽ വന്നിരിക്കുന്ന കുഞ്ഞു കുരുവിയോ, വലിയ ശബ്ദത്തോടെ കുതിച്ചു പോകുന്ന ബൈക്കോ എന്തും ആയിക്കൊള്ളട്ടെ, എന്തിനോടും ഏതിനോടും മെഹ്‌സ ഏറെ കൗതുകത്തോടെയാണ് അടുക്കുക. ആ കൗതുകം ചെന്നവസാനിക്കുന്നതാകട്ടെ നാലോ, അഞ്ചോ വരികൾ വരുന്ന കുഞ്ഞു കവിതകളിൽ ആയിരിക്കും. മൂന്നര വയസ് പ്രായമുള്ളപ്പോഴാണ് സ്വന്തം ഭാഷയിൽ താളാത്മകമായി ഇഷ്ടമുള്ള ഓരോ വിഷയത്തെപ്പറ്റിയും മകൾ കാവ്യാത്മകമായി പാടുന്നത് മാതാപിതാക്കളായ നിഹാസും താനാസും ശ്രദ്ധിക്കുന്നത്.

poetry-child-prodigy-mehsa1
മെഹ്‌സ മാതാപിതാക്കൾക്കൊപ്പം

കളിക്കുടുക്കയിലും മാജിക് പോട്ടിലുമൊക്കെ വായിക്കുന്ന കുട്ടിക്കവിതകളോട് സാമ്യം തോന്നിയപ്പോൾ മാതാപിതാക്കൾ കുഞ്ഞു മെഹ്സയുടെ ഈ കഴിവിനെ പ്രോത്സാഹിപ്പിച്ചു. ആ പ്രോത്സാഹനത്തിന്റെ ഫലമാണ് ചെറിയ പ്രായത്തിൽ ഏറ്റവും കൂടുതൽ ഇംഗ്ലീഷ് കവിതകൾ രചിച്ച കുട്ടി എന്ന പേരിൽ മെഹ്‌സയെ തേടിയെത്തിയ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ്.

poetry-child-prodigy-mehsa
മെഹ്‌സ

എറണാകുളം പൂക്കാട്ടുപടി സ്വദേശിയാണ് മെഹ്‌സ നിഹാസ് എന്ന ഈ മിടുക്കി. ഐടി പ്രൊഫഷനലുകളായ നിഹാസിന്റെയും താനാസിന്റെയും ഏക മകൾ. കൊച്ചിൻ ഇന്റർനാഷണൽ സ്‌കൂളിൽ എൽകെജി വിദ്യാർഥിനിയായ മെഹ്‌സ പ്രീകെജിയിൽ പഠിക്കുന്ന കാലം മുതൽക്കാണ് കണ്ണിൽ കാണുന്നതും മനസിൽ തട്ടുന്നതുമായ കൗതുകകരമായ കാര്യങ്ങളെക്കുറിച്ച് കവിതകൾ പാടിത്തുടങ്ങിയത്. എഴുത്തും വായനയും പഠിച്ചു തുടങ്ങും മുൻപേ തനിക്കിഷ്ടമുള്ള കാര്യങ്ങൾ കവിതാരൂപത്തിൽ ചേർത്ത് വച്ച് സ്വയം പാടിക്കൊണ്ട് നടക്കുന്നത് അമ്മയായ തനാസാണ് ആദ്യം ശ്രദ്ധിച്ചത്. 

''ഒരിക്കൽ മെഹ്‌സ എന്നെ അവൾക്കൊപ്പം കളിയ്ക്കാൻ വിളിച്ചു. ആ സമയത്ത് ഞാൻ അവൾക്കായി ബ്രോക്കൊളികൊണ്ട് ഒരു വിഭവം ഉണ്ടാക്കുകയായിരുന്നു.  'അമ്മ ബിസിയാണെന്നു ഞാൻ അവളോട് പറഞ്ഞത്, കുറച്ചു കഴിഞ്ഞപ്പോൾ  അവൾ പാട്ടു പോലെ മൂളി നടക്കുന്നതാണ് ഞാൻ കണ്ടത്. '' i want to play with ummi, she is busy in kitchen....'' എന്ന് തുടങ്ങുന്ന നാലു വരികളാണ് അവൾ പാടിയത്. പിന്നീട്, അയൽവക്കത്തെ വീട്ടിലെ പൂച്ചയെ പറ്റിയും അടുത്ത വീട്ടിലെ ബൈക്കിന്റെ ശബ്ദത്തെ പറ്റിയും വീട്ടിലെ പൂന്തോട്ടത്തിൽ വന്നിരിക്കുന്ന കിളികളെ കുറിച്ചുമെല്ലാം ഇതുപോലെ അവൾ സ്വന്തം വരികൾ മൂളാൻ തുടങ്ങി. ഞങ്ങൾ അത് അവൾക്കായി എഴുതി വച്ചു. അങ്ങനെയാണ് മെഹ്‌സയ്ക്ക് ഇത്തരത്തിലൊരു കഴിവുണ്ടെന്നും കവിതകൾ സ്വയം ഉണ്ടാക്കി പാടുന്നത് അവൾ ഏറെ ആസ്വദിക്കുന്നുണ്ടെന്നും മനസിലാക്കിയത്'' തനാസ്  പറയുന്നു.

ചെറുപ്പം മുതൽക്ക് ഒരുപാട് യാത്രകൾ ചെയ്യുമായിരുന്നു മെഹ്‌സ. അച്ഛനമ്മമാർക്ക് ഒപ്പം നടത്തുന്ന ഇത്തരം യാത്രകൾ പ്രകൃതിയോട് കൂടുതൽ ഇണങ്ങാനും താളാത്മകമായും ഭാവനാത്മകമായും കാര്യങ്ങളെ കാണാനും സഹായിച്ചിട്ടുണ്ടെന്നാണ് മാതാപിതാക്കൾ കരുതുന്നത്. ഒന്നും കുഞ്ഞിനെക്കൊണ്ട് നിർബന്ധിച്ചു ചെയ്യിക്കാറില്ല. എല്ലാം അവളുടെ ഇഷ്ടത്തിനും താല്പര്യത്തിനും അനുസരിച്ചാണ് ചെയ്യുന്നത്. ഇത്തരത്തിൽ കുട്ടികളെ അവരുടെ ഭാവനയ്ക്ക് അനുസരിച്ച് ചിന്തിക്കാനും വളരാനും അനുവദിക്കുന്നത്തിന്റെ ഫലമാണ് മെഹ്‌സയുടെ നേട്ടമെന്ന് മെഹ്‌സായുടെ പിതാവ് നിഹാസ് പറയുന്നു.   

കുട്ടിയുടെ കഴിവ് തിരിച്ചറിഞ്ഞതോടെ, ഓൺലൈൻ മത്സരങ്ങൾക്കും മാധ്യമങ്ങൾക്കുമെല്ലാം കവിതകൾ അയച്ചു നൽകി മെഹ്‌സയ്ക്ക് മാതാപിതാക്കൾ പൂർണ പിന്തുണ നൽകി. ഇത്തരത്തിൽ കിട്ടിയ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും മെഹ്‌സയ്ക്ക് കൂടുതൽ ഊർജം നൽകി. എപിക് പെൻ സ്റ്റാർ അവാർഡും പെൻ സ്മിത്ത് അവാർഡും കുഞ്ഞുമെഹ്‌സ സ്വന്തമാക്കിയിട്ടുണ്ട്. മെഹ്‌സ തന്നെ കവിതകൾക്കായുള്ള വിഷയം തിരഞ്ഞെടുക്കുകയും വരികൾ ഉണ്ടാക്കി സ്വന്തം രീതിയിൽ ട്യൂൺ ചെയ്യുകയും ചെയ്യുന്നു. ഏറ്റവും ഒടുവിലായി ഇക്കഴിഞ്ഞ ദിവസമാണ് ഇന്റർനാഷൽ ബുക്ക് ഓഫ് റെക്കോർഡ്‌സ് മെഹ്‌സയെ തേടി എത്തിയിരിക്കുന്നത്. അക്ഷരങ്ങളുടെ ലോകത്ത് മകൾ ചുവടുറപ്പിക്കുകയും ഭാവനാസമൃദ്ധമായി വളരുകയും ചെയ്യട്ടെ എന്ന ആഗ്രഹമാണ് മാതാപിതാക്കൾക്ക് ഉള്ളത്. കവിതകൾക്ക് പുറമെ, ചിത്രങ്ങൾ വരയ്ക്കാനും നിറങ്ങൾ നൽകാനുമാണ് മെഹ്‌സയ്ക്ക് ഇഷ്ടം.

English Summary:

Meet Kunju Mehsa: The Young Poet Recognized by the International Book of Records

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com