ADVERTISEMENT

"കുട്ടിക്ക്‌ വായനാശീലം തീരെയില്ല. പുസ്‌തകത്തോട്‌ വലിയ താത്‌പര്യമില്ല. മൊബൈലിലെ ഗെയിമും യൂടൂബിലെ വിഡിയോകളും റീല്‍സുമൊക്കെയാണ്‌ ഇഷ്ടം." പല മാതാപിതാക്കളും പറഞ്ഞു കേള്‍ക്കുന്ന ഒരു പരാതിയാണിത്‌. എന്നാല്‍ ഇത്തരം പരാതികള്‍ക്കിടയിലും പുസ്‌കങ്ങളെ കൂട്ടുകാരാക്കിയ പല കുട്ടികളും നമുക്കിടയിലുണ്ട്‌. അത്തരത്തില്‍ ഒരു കൊച്ചുമിടുക്കനാണ്‌ ചെന്നൈ മലയാളികളായ നിമ്മി-എബി ദമ്പതികളുടെ മകന്‍ ഒലിവര്‍ പോള്‍ എബി  എന്ന പോളി. 

പുസ്‌തക വായനയുടെ കാര്യത്തില്‍ 11 വയസ്സുകാരന്‍  ഒലിവര്‍  ഒന്നൊന്നര പൊളിയാണ്‌. ആമസോണില്‍ പുതിയ പുസ്‌തകം ഡെലിവറി വരുന്ന ദിവസം വയര്‍ വേദന അഭിനയിച്ച്‌ സ്‌കൂളില്‍ പോകാതിരിക്കുന്ന  ഒലിവര്‍, കിട്ടിയ പുസ്‌തകങ്ങള്‍ രണ്ടും ആര്‍ത്തിയോടെ അന്നേ ദിവസം തന്നെ വായിച്ചു തീര്‍ക്കും. ഈ ലെവലിലാണ്‌  ഒലിവറിന്റെ   പുസ്‌തക പ്രേമം. രാവിലെ പല്ലുതേയ്‌ക്കുമ്പോള്‍ പോലും  ഒലിവറിന്റെ  കൈയ്യിലൊരു പുസ്‌തകം  കാണും. കിട്ടുന്ന സമയമെല്ലാം വായിക്കും. എങ്ങോട്ട്‌ ഇറങ്ങിയാലും കൈയ്യിലൊരു പുസ്‌തകം കരുതുകയും ചെയ്യും.

cultivate-reading-habits-child-little-genius-poli
ഒലിവര്‍ പോള്‍ എബി മാതാപിക്കൾക്കും സഹോദരിക്കുമൊപ്പം

ചെന്നൈയിലെ പിഎസ്‌ബിബി സ്‌കൂളില്‍  ആറാം ക്ലാസ്‌ വിദ്യാര്‍ഥിയായ  ഒലിവറിന്റെ   വായന എല്‍കെജി, യുകെജി ക്ലാസുകളില്‍ ആരംഭിച്ചതാണ്‌. ഡയറി ഓഫ്‌ വിംപി കിഡ്‌സ്‌, ഡോഗ്മാന്‍, ടോം ഗേറ്റ്‌സ്‌ പോലുള്ള പുസ്‌തക സീരിസുകളിലായിരുന്നു തുടക്കം. പിന്നീട്‌ പല കുട്ടിവായനക്കാരെയും പോലെ ഹാരിപോട്ടര്‍ ഉള്‍പ്പെടെയുള്ള പുസ്‌തക പരമ്പരകളും വായിച്ചു തീര്‍ത്തു. ഇഷ്ട പുസ്‌തകങ്ങളും ഇഷ്ട എഴുത്തുകാരുമെല്ലാം ഓരോ വയസിലും  ഒലിവറിന്‌  മാറിക്കൊണ്ടേയിരുന്നു.

ഇപ്പോള്‍ ആന്റണി ഹോറോവിറ്റ്‌സിന്റെ സ്‌പൈ, അഡ്വഞ്ചര്‍, ത്രില്ലര്‍ പുസ്‌തക പരമ്പരയാണ്‌  ഒലിവറിന്റെ ഹരം. ഇഷ്ടപ്പെട്ട കഥാപാത്രമാകട്ടെ ആന്റണി ഹോറോവിറ്റ്‌സിന്റെ അലക്‌സ്‌ റൈഡര്‍ സീരിസിലെ കുട്ടി കുറ്റാന്വേഷകന്‍ അലക്‌സ്‌ റൈഡറും. ഷെര്‍ലക്‌ ഹോംസ്‌ പരമ്പരയിലെ പല പുസ്‌തകങ്ങളും ഇതിനകം  ഒലിവര്‍  വായിച്ചു തീര്‍ത്തു.

അതിവേഗ വായനയാണ്‌  ഒലിവറിന്റെ ഒരു  പ്രത്യേകത. പല പുസ്‌തകങ്ങളും അത്‌ കൈയ്യില്‍ കിട്ടുന്ന ദിവസം തന്നെ ഒറ്റയിരുപ്പിന്‌ വായിച്ചു തീര്‍ക്കും. കല്‍ക്കിയുടെ പൊന്നിയിന്‍ സെല്‍വന്‍ നോവല്‍ കുട്ടികള്‍ക്ക്‌ വായിക്കാവുന്ന രീതിയില്‍ 'ദ ടൈഗര്‍ ത്രോണ്‍' എന്ന പേരില്‍ പ്രീത രാജകണ്ണന്‍ ഇംഗ്ലീഷില്‍ പുറത്തിറക്കിയിരുന്നു. ഏതാണ്ട്‌ 670 പേജുകളുള്ള ഈ പുസ്‌തകം ഒറ്റ ദിവസം കൊണ്ട്‌  ഒലിവര്‍ വായിച്ചു തീര്‍ത്തു.

cultivate-reading-habits-child-little-genius-poli2
ഒലിവര്‍ പോള്‍ എബി

ഫിക്ഷന്‌ പുറമേ നോണ്‍ ഫിക്ഷനിലേക്കും പതിയെ വായന വികസിപ്പിക്കുകയാണ്‌  ഒലിവര്‍ . ചരിത്രവും ഭൂമിശാസ്‌ത്രവും ബഹിരാകാശവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന തരം പുസ്‌തകങ്ങളും ഫുട്‌ബോള്‍ കളിക്കാരുടെ  വിശേഷങ്ങളുമൊക്കെയാണ്‌ നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍  അധികമായും വായിക്കുന്നത്‌.തന്റെ പ്രിയപ്പെട്ട ഫുട്‌ബോളര്‍ ലയണല്‍ മെസിയുടെ ജീവചരിത്രമാണ്‌ ഒലിവര്‍ ആകംഷയോടെ വായിക്കാന്‍ കാത്തിരിക്കുന്ന പുസ്‌തകം.

നാളിതു വരെ നാനൂറോളം പുസ്‌കങ്ങള്‍ കുഞ്ഞു പോളി വായിച്ചു തീര്‍ത്തു. പുസ്‌തകങ്ങള്‍ക്ക്‌  പുറമേ ടെല്‍ മീ വൈ, നാഷണല്‍ ജിയോഗ്രാഫിക്‌ കിഡ്‌സ്‌ പോലുള്ള പ്രസിദ്ധീകരണങ്ങളും  വായിക്കാറുണ്ട്‌.  ഒലിവറിന്റെ  പുസ്‌തകവായന കണ്ട്‌ സഹോദരി ആറു വയസ്സുകാരി പോളിന ട്രീസ എബിയെന്ന മിന്നുവും ഇപ്പോള്‍ വായനയുടെ പിന്നാലെയാണ്‌.

ചെന്നൈയില്‍ ഒലിവര്‍ താമസിക്കുന്നയിടത്തു നിന്ന്‌ വളരെ ദൂരെയാണ്‌ നഗരത്തിലെ പ്രശസ്‌ത പബ്ലിക്‌ ലൈബ്രറികള്‍. വീടിനടുത്തുള്ള സ്വകാര്യ ലൈബ്രറികളില്‍ ആകട്ടെ നിശ്ചിത എണ്ണം പുസ്‌തകങ്ങള്‍ മാത്രമേ ഒരു മാസത്തേക്ക്‌ എടുക്കാന്‍ സാധിക്കൂ. ഇതിനാല്‍ ഉപയോഗിച്ച പുസ്‌തകങ്ങള്‍ വില്‍ക്കുന്ന യൂസ്‌ഡ്‌ ബുക്‌സ്‌ ഫെയറുകളെയാണ്‌ പുസ്‌തകങ്ങള്‍ പോളിക്ക്‌ എത്തിക്കാനായി കൂടുതലും ആശ്രയിക്കാറുള്ളതെന്ന്‌ മാതാപിതാക്കളായ നിമ്മിയും എബിയും പറയുന്നു. വിദേശ എഴുത്തുകാരുടെ ഗുണനിലവാരമുള്ള പുസ്‌തകങ്ങള്‍ ഇത്തം ഫെയറുകളില്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകും. ബുക്‌ ചോര്‍, ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ സ്‌റ്റോറുകളും പുസ്‌തകങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കും. ക്ലാസില്‍ വായനയില്‍ താത്‌പര്യമുള്ള കുട്ടികളുമായി പുസ്‌തകങ്ങള്‍ കൈമാറുന്ന ശീലവും ഒലിവറിനുണ്ട്‌. 

വീട്ടിലൊരു മിനിലൈബ്രറി ഒലിവറിനും പോളിനയ്‌ക്കുമായി സജ്ജീകരിക്കാനുള്ള ശ്രമത്തിലാണ്‌ നിമ്മിയും എബിയും. കുട്ടിക്കാലത്ത്‌ ഇത്തരമൊരു ലൈബ്രറി വീട്ടില്‍ വേണമെന്നത്‌ തന്റെ ആഗ്രഹമായിരുന്നെന്ന്‌ എബി പറയുന്നു. 

പുസ്‌തകങ്ങള്‍ വായിക്കാന്‍ മാത്രമല്ല അതിലെ കഥകള്‍ പറയാനും  ഒലിവറിന്‌ വലിയ ഇഷ്ടമാണ്‌. പലപ്പോഴും ഈ കഥ പറച്ചിലിന്റെ കേള്‍വിക്കാരി സഹോദരിയാകും.  ഒലിവറിന്റെ കഥ പറച്ചില്‍ കേട്ടുകേട്ടാണ്‌  പോളിനയും  പുസ്‌തകങ്ങള്‍ വായിച്ചു തുടങ്ങിയത്‌. തമിഴ്‌, ഹിന്ദി, മലയാളം, ഇംഗ്ലീഷ്‌ എന്നിങ്ങനെ നാല്‌  ഭാഷകളും വശമാണെങ്കിലും ഒലിവറിന്റെ വായന അധികവും ഇംഗ്ലീഷിലാണ്‌. ഡ്യുവോലിംഗോ ആപ്പ്‌ വഴി റഷ്യന്‍ ഭാഷയും ഇപ്പോള്‍ പഠിക്കുന്നുണ്ട്‌. വായന കഴിഞ്ഞാല്‍ പിന്നെ ഫുട്‌ബോളാണ്‌ ഏറ്റവും പ്രിയം.  

ഐടി ജീവനക്കാരനായ എബിയും വ്‌ളോഗറും വിഡിയോ എഡിറ്ററുമായ നിമ്മിയും മക്കളുടെ പുസ്‌തകവായനയ്‌ക്ക്‌ സര്‍വപിന്തുണയും കൊടുത്ത്‌ കൂടെയുണ്ട്‌. മക്കളുടെ ഈ വായനപ്രേമം കണ്ട്‌ തങ്ങളും ഒഴിവ്‌ സമയമെല്ലാം പുസ്‌തകങ്ങള്‍ക്ക്‌ വേണ്ടി ഇപ്പോള്‍ മാറ്റിവയ്‌ക്കാറുണ്ടെന്ന്‌ ഇവര്‍ പറയുന്നു.

മക്കളെ നല്ല വായനക്കാരാക്കാന്‍ ഈ മാതാപിതാക്കള്‍ നല്‍കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍  ഇനി പറയുന്നവയാണ്‌

1. വായനയ്‌ക്ക്‌ അനുകൂലമായ ഒരു അന്തരീക്ഷം വീട്ടില്‍ ഒരുക്കുക. ഇതിന്‌ സ്‌ക്രീന്‍ ടൈം നിയന്ത്രിക്കുക.  ഒലിവറിനും പോളിനയ്‌ക്കും  സാധാരണ ദിവസങ്ങളില്‍ അര മണിക്കൂറും വാരാന്ത്യത്തില്‍ ഒരു മണിക്കൂറും മാത്രമാണ്‌ സ്‌ക്രീന്‍ ടൈം. മൊബൈലും ടാബും കഴിവതും കൊടുക്കാറില്ല. നേരം കൊല്ലിയായ റീലുകളും ഷോര്‍ട്‌സുകളുമൊക്കെ കര്‍ശനമായി വീട്ടില്‍ വിലക്കിയിരിക്കുന്നു. വായനയുമായി ബന്ധപ്പെട്ട ഗൂഗിള്‍ സേര്‍ച്ചുകള്‍ക്കാണ്‌ ഒലിവര്‍ ഫോണ്‍ പലപ്പോഴും എടുക്കാറുള്ളത്‌. വായിച്ച കാര്യങ്ങളെ കുറിച്ച്‌ കൂടുതല്‍ അറിയാനാകും ഇത്തരം ഗൂഗിള്‍ സേര്‍ച്ചുകള്‍. ശനിയോ ഞായറോ ആഴ്‌ചയില്‍ ഒരു ദിവസം  ഒരു മണിക്കൂര്‍  മാത്രം മൊബൈലിലോ ടാബിലോ ഗെയിം കളിക്കാന്‍ അനുവദിക്കും. കുട്ടികള്‍ക്ക്‌ കൈയ്യെത്തുന്ന ഇടത്തില്‍ പുസ്‌തകങ്ങള്‍ സൂക്ഷിക്കാനും ശ്രദ്ധിക്കണം.

2. മാതാപിതാക്കള്‍ ആദ്യം പുസ്‌തകങ്ങളോട്‌ ഇഷ്ടവും താത്‌പര്യവും കാണിക്കുക. കുട്ടിക്ക്‌ ബുക്ക്‌ കൊടുത്ത്‌ വായിക്കാന്‍ പറഞ്ഞിട്ട്‌ അച്ഛനും അമ്മയും ഫോണും നോക്കിയിരുന്നാല്‍ കുട്ടിക്ക്‌ വായനയോട്‌ താത്‌പര്യം വരില്ല. നാം ചെയ്യുന്നതാണ്‌ കുട്ടികളും അനുകരിക്കുക. കുട്ടികള്‍ വായിക്കുന്ന പുസ്‌തകം നമ്മുടെ കൈയ്യില്‍ തന്ന്‌ വായിക്കാന്‍ പറഞ്ഞാല്‍ മടിക്കാതെ സമയം കണ്ടെത്തി വായിക്കുക. അതിന്‌ ശേഷം പുസ്‌തകത്തെ പറ്റിയും കഥാപാത്രങ്ങളെയും പറ്റിയും അവരോട്‌ ചര്‍ച്ച ചെയ്യുക. നമുക്ക്‌ കുട്ടികളോട്‌ സംസാരിക്കാന്‍ നിറയെ വിഷയങ്ങള്‍ ലഭിക്കുമെന്നതാണ്‌ ഇതിന്റെ മറ്റൊരു ഗുണം.

3. കുട്ടികള്‍ക്ക്‌ ഇഷ്ടമുള്ളത്‌ വായിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കുക. പ്രത്യേക ജോണറുകളിലുള്ള പുസ്‌തകം വായിക്കാന്‍ അവരെ നിര്‍ബന്ധിക്കരുത്‌. അതേ സമയം വ്യത്യസ്‌തമായ ജോണറുകള‍ അവരെ പരിചയപ്പെടുത്താന്‍ ശ്രമിക്കുകയും വേണം. ചിലപ്പോള്‍ ചില ജോണറുകള്‍ കുട്ടി വായിച്ചിട്ട്‌ താത്‌പര്യമില്ലാതെ മാറ്റി വയ്‌ക്കും. അത്‌ വായിച്ചേ തീരൂ എന്ന്‌ നിര്‍ബന്ധം പിടിക്കരുത്‌. അവര്‍ പിന്നീട്‌ എപ്പോഴെങ്കിലും താൽപര്യം തോന്നിയാല്‍ അത്‌ വായിച്ചോളും. പുതുതായി നിങ്ങള്‍ അവര്‍ക്ക്‌ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ജോണറിലെ പുസ്‌തകം വായിച്ചാല്‍ അവര്‍ക്ക്‌ ഇഷ്ടപ്പെട്ട എഴുത്തുകാരന്റെയോ ജോണറിലെയോ മറ്റൊരു പുസ്‌തകം സമ്മാനിക്കാമെന്ന്‌ വാഗ്‌ദാനം നല്‍കാം.

3. പുസ്‌തകം തിരഞ്ഞെടുക്കുമ്പോള്‍ ആ പ്രായത്തിന്‌ അനുസരിച്ചുള്ള ഉള്ളടക്കമാണോ ഉള്ളതെന്ന്‌ ശ്രദ്ധിക്കണം. ഗൂഗിളില്‍ ഒന്ന്‌ പരതിയാല്‍ പുസ്‌തകത്തിന്റെ ഏജ്‌ റേറ്റിങ്‌ ലഭിക്കും.

4. മറ്റ്‌ കാര്യങ്ങളിലെന്ന പോലെ വായനയുടെ കാര്യത്തിലും കുട്ടിക്ക്‌ അഭിനന്ദനം ആവശ്യമാണ്‌.

5. പോക്കറ്റ്‌ മണി കൂട്ടിവച്ച്‌ ഇഷ്ടപ്പെട്ട പുസ്‌തകം വാങ്ങാനൊക്കെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.

6. സമ്മാനമായി പുസ്‌തകങ്ങള്‍ വാങ്ങി നല്‍കാം. വിശേഷ അവസരങ്ങളിലൊക്കെ ബന്ധുക്കളും മറ്റും കുട്ടിക്ക്‌ സമ്മാനം നല്‍കാന്‍ പ്ലാനിടുമ്പോള്‍ കുട്ടി വാങ്ങാന്‍ ആഗ്രഹിക്കുന്ന പുസ്‌തകത്തിന്റെ ആമസോണ്‍ ലിങ്ക്‌ അവര്‍ക്ക്‌ അയച്ചു നല്‍കി അത്‌ വാങ്ങാന്‍ നിര്‍ദ്ദേശിക്കാം.

7. കുട്ടി വായിക്കാന്‍ തുടങ്ങുന്ന പ്രായമാകും മുന്‍പ്‌ തന്നെ മാതാപിതാക്കളും കെയര്‍ടേക്കര്‍മാരും അവരോട്‌ കഥകള്‍ പറഞ്ഞ്‌ കൊടുക്കണം. പിന്നീട്‌ പുസ്‌തകങ്ങള്‍ വായിച്ചു കൊടുക്കണം. കഥകള്‍ കേട്ടു വളരുന്ന കുട്ടികള്‍ക്ക്‌ സ്വാഭാവികമായും വായനയില്‍ താത്‌പര്യം ഉണ്ടാകും. 

English Summary:

Meet the Boy Who Loves Books More Than Video Games: His Reading Journey Will Inspire You

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com