ADVERTISEMENT

കൗമാരപ്രായത്തിലുള്ള കുട്ടികൾ പലപ്പോഴും കുടുംബങ്ങൾക്ക് വെല്ലുവിളികൾ ഉയർത്താറുണ്ട്. അതുവരെ കണ്ടു ശീലിച്ചതിൽ നിന്നും വ്യത്യസ്തമായ പെരുമാറ്റങ്ങൾ കുട്ടികൾ പ്രകടിപ്പിച്ചേക്കാം. ഇതു പലപ്പോഴും മാതാപിതാക്കളിൽ ആശങ്കയ്ക്കു കാരണമാകാറുണ്ട്. ഹോർമോൺ വ്യതിയാനങ്ങളിലൂടെയും പുതിയ അറിവുകളിലൂടെയും സങ്കീർണമായ ചിന്തകളിലൂടെയും കടന്നു പോകുന്ന കൗമാരപ്രായക്കാർക്ക്, തങ്ങളുടെ വികാരങ്ങൾ മാതാപിതാക്കൾക്ക് മനസ്സിലാക്കാൻ കഴിയില്ലെന്ന് തോന്നിയേക്കാം. മാതാപിതാക്കളുമായുള്ള ആശയവിനിമയം കുറയ്ക്കാനും അതേസമയം മറ്റു ചിലരുടെ സ്വാധീനശക്തിയിലേക്ക് കുട്ടികൾ വഴുതിവീഴാനും സാധ്യത ഏറെയുള്ള സമയം ആണിത്. 

മക്കൾ ശരിയായി പ്രതികരിക്കുന്നില്ലെന്ന തോന്നൽ ചില മാതാപിതാക്കളെ നിരാശരും രോഷാകുലരും ആക്കും. മുൻ വർഷങ്ങളിൽ ഫലപ്രദമായിരുന്ന അച്ചടക്ക രീതികൾ നിഷ്ഫലമായേക്കാം. മക്കളുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് മാതാപിതാക്കൾക്ക് ഭയവും നിസ്സഹായതയും അനുഭവപ്പെടും. തൽഫലമായി കുടുംബത്തിൽ കലഹങ്ങൾ ഉണ്ടാകുന്നു.

എന്നാൽ വളരെ ശ്രദ്ധയോടും ക്ഷമയോടും കൂടി മാതാപിതാക്കൾ പ്രവർത്തിക്കേണ്ട സമയം ആണിത്. തങ്ങൾ മുതിർന്നുവെന്നും സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരായി എന്നുമുള്ള ചിന്തകൾ കുട്ടികളിൽ വളരുന്ന സമയം ആണിത്. വാശിയും ദേഷ്യവും കൂടുതലായിരിക്കും. അതിനെ വഴിതിരിച്ചു വിടാനും ചൂഷണം ചെയ്യാനും തയാറുള്ളവർ ചുറ്റിലുമുണ്ടാകും. അതിനാൽ സമചിത്തതയോടെ പ്രവൃത്തിക്കുകയാണ് വേണ്ടത്. 

ഏതു പ്രായത്തിലായാലും മക്കളെ മനസ്സിലാക്കാനുള്ള കഴിവ് തങ്ങൾക്കുണ്ടെന്ന് മാതാപിതാക്കൾ ബോധ്യപ്പെടുത്തണം. അകൽച്ച പ്രകടിപ്പിക്കാനുള്ള പ്രവണ മക്കൾ പ്രകടിപ്പിക്കും. എന്നാൽ ചേർത്തു പിടിക്കാൻ ശ്രമിക്കണം. അവർ താൽപര്യക്കുറവ് കാണിച്ചേക്കാം. എന്നാൽ മാതാപിതാക്കൾ കൂടുതൽ താൽപര്യം പ്രകടിപ്പിക്കണം.

ലഹരി ഉപയോ​ഗം, ലൈം​ഗിക ചൂഷണം എന്നിവയ്ക്ക് കുട്ടികൾ ഇരയാകാനുളള സാധ്യത കൂടുതലുള്ള കാലമാണിത്. തുടർച്ചയായ ആശയവിനിമത്തിലൂടെ സാമൂഹിക അന്തരീക്ഷത്തെ കുറിച്ച് ബോധ്യപ്പെടുത്താം. എന്നാൽ നിരന്തരമായ ഉപദേശിക്കുന്ന രീതി ഒഴിവാക്കേണ്ടതുണ്ട്. ഇത് അവരെ അസ്വസ്ഥരാക്കാനും വാശി പിടിപ്പിക്കാനും കാരണമായേക്കാം. അതിനു പകരം ഉദാഹരണങ്ങൾ നൽകിയും മാതാപിതാക്കൾ തമ്മിലുള്ള സംസാരത്തിലൂടെ കാര്യങ്ങൾ മനസ്സിലാക്കാനുമുള്ള സാഹചര്യം ഒരുക്കുന്നതുമാണ് അനുയോജ്യം. 

കുട്ടികളുടെ സ്കൂൾ മീറ്റിങ്ങുകളിൽ നിർബന്ധമായും പങ്കെടുക്കുക. വീടിനടുത്തും സ്കൂളിലുമുള്ള അവരുടെ സുഹൃത്തുക്കളോട് ബന്ധം പുലർത്താം. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനു പകരം അവരുടെ ഉത്തരവാദിത്തങ്ങളെ കുറിച്ച ബോധ്യപ്പെടുത്തുക. ഇങ്ങനെ വളരെ ലളിതമായ കാര്യങ്ങളിലൂടെ മക്കളെ മനസ്സിലാക്കാനും അവരെ നിയന്ത്രിക്കാനും സാധിക്കും. സമ്മർദം നൽകുന്നതിനേക്കാൾ സ്നേഹം നൽകുന്നതാണ് എപ്പോഴും വിജയിക്കുക. കാലത്തിനൊത്ത് മാതാപിതാക്കൾ അപ്ഡേറ്റ് ആയിരിക്കേണ്ടതും അനിവാര്യമാണ്. സാങ്കേതിക വിദ്യയുടെ സാന്നിധ്യം അത്രമേൽ ശക്തമായ ഈ കാലഘട്ടത്തിൽ അതിന് വളരെയെധികം പ്രാധാന്യമുണ്ടെന്ന് ഓർക്കുക. 

Content Summary : Keys to handling the teenagers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com