ADVERTISEMENT

കുട്ടികളുടെ കാഴ്ചശക്തി മുമ്പുള്ളതിനേക്കാൾ വളരെ ചെറിയ പ്രായത്തിൽത്തന്നെ കുറഞ്ഞു വരുന്നു . അതിനു കാരണമോ.. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന വിഡിയോ ഗെയിമും തുടർച്ചയായി വിഡിയോ കാണുന്നതും തന്നെ. കഴിഞ്ഞ 10-15 വർഷത്തിനിടയിൽ കുട്ടികളിലെ കാഴ്ചപ്രശ്നം മൂന്നിരട്ടി വർധിച്ചതായാണ് എയിംസ് നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.

2001 ൽ എയിംസിലെ റിപ്ലൈ സെന്റർ കുട്ടികളിൽ മയോപിയ രോഗത്തെ കുറിച്ച് സർവേ നടത്തിയിരുന്നു. ഡൽഹിയിൽ അന്ന് 7% കുട്ടികളിലാണ് മയോപിയ കണ്ടെത്തിയത്. പത്തു വർഷത്തിനുശേഷം 2011ൽ വീണ്ടും റിപ്ലൈ സെന്റർ നടത്തിയ സർവേയിൽ 13.5% കുട്ടികളിൽ മയോപിയ കണ്ടെത്തി. കൊറോണയ്ക്ക് ശേഷം 2023 ൽ നടത്തിയ പഠനത്തിലാകട്ടെ, 20 - 22 % വരെ എന്ന രീതിയിലേക്ക് ഇതു വർധിച്ചു. 

aims-reveals-shocking-triple-increase-in-child-vision-problems1
Representative image. Photo Credits:: : AaronAmat/ istock.com

കുട്ടികളിലെ കണ്ണടക്കാരുടെ എണ്ണം കുതിക്കുന്നു 
നഗരങ്ങളിൽ നാലിൽ ഒരു കുട്ടിയും ഗ്രാമങ്ങളിൽ ഏഴിൽ ഒരു കുട്ടിയും കണ്ണട ഉപയോഗിക്കുന്നു. വളരെ ചെറിയ പ്രായത്തിൽത്തന്നെ കുട്ടികൾക്ക് കാഴ്ച പ്രശ്നം ഇപ്പോൾ സാധാരണമാണ്. മണിക്കൂറുകളോളം വിഡിയോ കാണുകയും ഗെയിമുകൾ കളിക്കുകയും ചെയ്യുന്നതാണ് പ്രധാന കാരണം. പല മാതാപിതാക്കളും ചെറിയ പ്രായത്തിൽതന്നെ കുട്ടികളെ കണ്ണടകൾ ധരിപ്പിക്കാൻ തയാറല്ല. കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നതിനാൽ നിർബന്ധമായും കണ്ണട ധരിപ്പിക്കണം. 

അര മണിക്കൂർ പുറത്ത് കളിക്കട്ടെ, കണ്ണടക്കാർ കുറയും 
കുട്ടികളുടെ നേത്രരോഗവിദഗ്ധനായ ഡോ.രോഹിത് സക്‌സേന, മൂവായിരം സ്കൂൾ കുട്ടികളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പഠനം നടത്തിയത്. ഒരു ഗ്രൂപ്പിലെ കുട്ടികളെ ദിവസേന അര മണിക്കൂർ പുറത്തു കളിക്കാൻ അനുവദിച്ചു. തണലിൽ കുട്ടികളെ യോഗ പരിശീലിപ്പിക്കുകയും ചെയ്തു. അടുത്ത ഗ്രൂപ്പിലെ കുട്ടികൾക്ക് ഈ അവസരം നൽകിയില്ല. ആദ്യ ഗ്രൂപ്പിലെ കുട്ടികൾക്ക് പുതിയ കണ്ണടയുടെ ആവശ്യം വരുന്നില്ലെന്നാണ് ഈ പഠനം വഴി കണ്ടെത്തിയത്. അതായത് ദിവസവും അര മണിക്കൂർ കുട്ടികൾക്ക് പുറത്തു കളിക്കാൻ അവസരം ഒരുക്കണം. അതുമൂലം കുട്ടികളുടെ ഊർജം പാഴായിപ്പോകില്ല. മറ്റു കുട്ടികളുമായി ഈടപെഴകുന്നത് മൂലം അവരുടെ സൗഹൃദ വലയവും വലുതാകും. അതുമാത്രമല്ല രണ്ടു മണിക്കൂർ ദിവസവും പുറത്തു കളിച്ചാൽ പുതിയ കണ്ണടയുടെ ആവശ്യം വരികയുമില്ല. 

Representative image. Photo Credits:: : aquaArts studio/ istock.com
Representative image. Photo Credits:: : aquaArts studio/ istock.com

കാഴ്ചക്കുറവിന്റെ ലക്ഷണങ്ങൾ 
ഒരു കുട്ടി കിടന്നുകൊണ്ട് പുസ്‌തകം വായിക്കുമ്പോൾ കണ്ണുകൾക്ക് കുത്തുന്നതു പോലെ വേദന അനുഭവപ്പെടുന്നുണ്ടെങ്കിലോ കാഴ്ചയ്ക്ക് ഏതെങ്കിലും രീതിയിൽ തടസം അനുഭവപ്പെടുന്നുണ്ടെങ്കിലോ അത് കാഴ്ചക്കുറവിന്റെ ലക്ഷണങ്ങളാണെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്.

നമ്മൾ ചെറുപ്പം മുതൽ കേൾക്കുന്നതാണ് അടുത്ത് നിന്ന് ടിവി കാണരുതെന്ന്.പുസ്തകങ്ങൾ, ടിവി, മൊബൈൽ എന്നിവയിൽ ഒരുപാട് നേരം ശ്രദ്ധ കൊടുക്കുമ്പോൾ, ദൂരെയുള്ള കാഴ്ചകൾ സ്വാഭാവികമായും മങ്ങാൻ തുടങ്ങും. ഇത് ദൂരക്കാഴ്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കണ്ണിന്റെ ശേഷി കുറയ്ക്കുന്നു. 

കണ്ണുകളുടെ ആരോഗ്യത്തിന് 20-20-20 ഫോർമുല
രാജ്യത്ത് 45 വയസ്സിനു മുകളിൽ ഉള്ളവരിൽ 34% പേർക്ക് കാഴ്ചശക്തി കുറവാണ്. എയിംസിൽ, ഒഫ്താൽമോളജി വിഭാഗത്തിലെ വിദഗ്ധർ പറയുന്നത് 2050 ആകുമ്പോഴേക്കും ഇന്ത്യയിൽ 40% കുട്ടികൾക്ക് കാഴ്ചശക്തി ദുർബലമാകും എന്നാണ്. ഡോക്ടർമാരുടെ അഭിപ്രായത്തിൽ, സ്ക്രീൻ വലുതായാൽ ഒരു പരിധി വരെ ഈ പ്രശ്നങ്ങൾ കുറയ്ക്കാം. ഒരുപാട് നേരം സ്ക്രീൻ ഉപയോഗിക്കുന്നവർക്ക് 20-20-20 ഫോർമുല വളരെ പ്രയോജനകരമാണ്. 20 മിനിറ്റ് സ്‌ക്രീൻ കണ്ടതിന് ശേഷം - 20 സെക്കൻഡ് ഇടവേള, തുടർന്ന് 20 അടി അകലെ നോക്കുക, ഇതാണ് 20-20-20 ഫോർമുല. 

ഇടയ്ക്കിടെ കണ്ണുകൾ ചിമ്മുക 
എയിംസിലെ ഒഫ്താൽമോളജി വിഭാഗത്തിലെ വിദഗ്ധരുടെ നിർദേശ പ്രകാരം ഒരു ദിവസം 2 മണിക്കൂറിൽ കൂടുതൽ മൊബൈൽ ഫോൺ സ്ക്രീനിൽ നോക്കിയിരിക്കരുത്. കൂടാതെ ഓരോ 20 മിനിറ്റിലും ഒരു ചെറിയ ഇടവേള എടുക്കണം. മുൻപ് ഒരു മിനിറ്റിൽ 15 മുതൽ 16 വരെ തവണ കണ്ണുകൾ ചിമ്മിയിരുന്നെങ്കിൽ ഇപ്പോഴത് മിനിറ്റിൽ 6 മുതൽ 7 വരെയായി കുറഞ്ഞിരിക്കുകയാണ്. സ്ക്രീൻ ഉപയോഗം കൂടിയതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അതുകൊണ്ട് ശ്രദ്ധിക്കുക, ഇടയ്ക്കിടെ കണ്ണുകൾ ചിമ്മുക.

English Summary:

AIIMS Reveals Shocking Triple Increase in Child Vision Problems: Here's the Simple Half-Hour Solution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com