ADVERTISEMENT

ഒരു കുഞ്ഞ് ആദ്യമായി പറയുന്ന വാക്ക് 'അമ്മ' എന്നതാണ്. ഒന്ന് വീണാലും എന്തിന് ഒരു കൊതുക് കടിച്ചാൽ പോലും വിളിച്ചു കരയുന്നത് അമ്മയെയാണ്. കാരണം, അമ്മ അത്രയധികം ഓരോ കുട്ടിയുടെയും ഹൃദയത്തോടും വൈകാരിക തലത്തോടും ചേർന്നു നിൽക്കുന്നു. വലുതായാൽ പോലും പെട്ടെന്ന് എന്തെങ്കിലും ദുരന്തം സംഭവിച്ചാലും നമ്മുടെ നാവിൽ ആദ്യം വരിക 'അമ്മേ' എന്ന വിളിയായിരിക്കും.

അമ്മ അല്ലെങ്കിൽ മമ്മ എന്ന വാക്ക് എന്തുകൊണ്ടാണ് മനുഷ്യജീവിതത്തോട് അത്രമേൽ ബന്ധപ്പെട്ടിരിക്കുന്നത്. ഭൂമിയിലേക്ക് ജനിച്ചു വീഴുന്ന കുഞ്ഞ് ആദ്യമായി ഉച്ചരിക്കുന്ന വാക്ക് അമ്മ എന്ന വാക്കാകുന്നത് എങ്ങനെയാണ്. അമ്മ എന്നത് അംബ എന്ന സംസ്കൃത വാക്കിന് തുല്യമായ വാക്കാണെന്നാണ് കേരളപാണിനീയത്തിൽ എ ആർ രാജരാജവർമ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, ഒരു കുട്ടി ആദ്യമായി വാ തുറക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദമായ 'അ'യും വാ പൂട്ടുമ്പോഴുണ്ടാകുന്ന 'മ' എന്ന സ്വരത്തിന്റെയും ചേർച്ചയാലാണ് അമ്മ എന്ന പദം രൂപം കൊള്ളുന്നതെന്നും അഭിപ്രായമുണ്ട്. ശബ്ദതാരാവലിയിൽ സ്ത്രീകളെ ബഹുമാനിച്ച് പറയുന്ന വാക്കായി 'അമ്മ' എന്നതിനെ രേഖപ്പെടുത്തിയിരിക്കുന്നു.

തമിഴ് നാട്ടിൽ പോയിട്ടുള്ളവർക്ക് അറിയാം, അവിടെ ഏത് പ്രായത്തിലുള്ള സ്ത്രീകളെയും 'അമ്മ' എന്ന് സ്നേഹപൂർവം അഭിസംബോധന ചെയ്യാറുണ്ട്. സ്ത്രീകൾക്ക് ബഹുമാനം നൽകുന്ന പദമായും അമ്മ എന്ന വാക്ക് പരിഗണിക്കപ്പെടുന്നുണ്ടെന്ന് സാരം. ചുരുക്കത്തിൽ സ്ത്രീകൾക്ക് ആദരവും ബഹുമാനവും കൽപിച്ചു നൽകുന്ന വാക്ക് തന്നെയാണ് അമ്മ. അത് ഒരു സ്ത്രീ കുട്ടികളെ പ്രസവിച്ച് അമ്മയായാലും ഇല്ലെങ്കിലും.

ലോകത്തിൽ അമ്മ എന്ന വാക്കിന് പകരമായി ഒരു പാട് പേരുകൾ ഉണ്ടെന്ന് നമുക്ക് കാണാം. അമ്മ, മമ്മ, മമ്മി, മായി, മാ, മാതാ അങ്ങനെ എത്രയെത്ര വാക്കുകൾ. ജനനി, തായി, പെറ്റവൾ, മാതാവ് എന്നിങ്ങനെ അമ്മയ്ക്ക് നിരവധി അർത്ഥ തലങ്ങളുണ്ട്. ശിശുക്കൾ ആദ്യമായി ഉണ്ടാക്കുന്ന ശബ്ദം മാ അല്ലെങ്കിൽ മാമ്മാ എന്നിങ്ങനെ ആയിരിക്കും. അതുകൊണ്ട് തന്നെ അമ്മയെ അഭിസംബോധന ചെയ്യുന്ന വാക്കുകൾ ഏത് ഭാഷയിലെടുത്താലും ഇതേ ശബ്ദത്തിൽ അധിഷ്ഠിതമായിരിക്കും.

English Summary:

Why "Amma" is More Than Just "Mother": A Linguistic Journey of Love and Respect

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com