ADVERTISEMENT

ചോദ്യം : എന്റെ മകളും ഭർത്താവും കുറേക്കാലമായി വേറെ വേറെ താമസിക്കുകയായിരുന്നു. ഈയിടെ നിയമപരമായി തന്നെ പിരിഞ്ഞു. അവർക്ക് ഒരു മകനാണുള്ളത്. ഇപ്പോൾ എട്ടുവയസ്സായി. ഞങ്ങളുടെ കൂടെയാണു താമസിക്കുന്നത്. ഈ അടുത്ത കാലത്തായി ദേഷ്യവും വാശിയും ഒക്കെ ആണ്. എന്താണു ചെയ്യേണ്ടത്?

ഉത്തരം : വിവാഹബന്ധം വേർപെടുത്തുന്ന ദമ്പതിമാരുടെ എണ്ണം ഇപ്പോൾ നമ്മുടെ നാട്ടിലും കൂടി വരികയാണ്. അച്ഛനും അമ്മയും തമ്മിൽ വിവാഹബന്ധം വേർപെടുത്തുകയോ പിരിയുകയോ ചെയ്യുമ്പോൾ അത് കുട്ടികളിൽ വലിയ പ്രയാസങ്ങൾ ഉണ്ടാക്കാൻ സാധ്യത ഉണ്ട്. വേർപിരിയൽ ഉണ്ടാക്കുന്ന പ്രത്യാഘാതവും പ്രതികരണവും കുട്ടികളുടെ പ്രായത്തിനും ജിവിതസാഹചര്യങ്ങൾക്കും (ഉദാഹരണത്തിന് സാമ്പത്തിക പ്രയാസങ്ങൾ, കുട്ടികൾക്ക് പിന്തുണ നൽകുന്നതിന് മറ്റു കുടുംബാംഗങ്ങൾ ഉണ്ടാകുക) അനുസരിച്ചു വ്യത്യസ്ത‌മായിരിക്കും. അധികം കുട്ടികളും കുറച്ചുകാലത്തെ പ്രയാസത്തിനു ശേഷം പുതിയ സാഹചര്യവുമായി പൊരുത്തപ്പെടുന്നതായിട്ടാണു കാണാറുള്ളത്. എന്നാൽ, നല്ലൊരു ശതമാനം കുട്ടികളിൽ, മാറിയ സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള പ്രയാസം അഡ്ജസ്റ്റ്മെന്റ് ഡിസോർഡർ എന്ന രോഗാവസ്ഥയിലേക്കു നയിക്കാറുണ്ട്. മുതിർന്ന കുട്ടികളിൽ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളായോ പഠനപ്രശ്നങ്ങളായോ സ്കൂളിൽ പോകാനുള്ള മടിയായോ പെരുമാറ്റപ്രശ്ന‌ങ്ങളായോ ഒക്കെ ആണ് മിക്കപ്പോഴും പ്രകടിപ്പിക്കപ്പെടുക. ആളുകളുടെ കൂട്ടത്തിൽ പോകാനുള്ള മടി, ആത്മവിശ്വാസക്കുറവ് എന്നിവയും സാധാരണം ആണ്. കൗമാരപ്രായത്തിലുള്ള കുട്ടികൾ ലഹരി ഉപയോഗത്തിലേക്കു തിരിയാനും അപകടകരമായ ലൈംഗിക പരീക്ഷണങ്ങളിൽ ഏർപ്പെടാനുമുള്ള സാധ്യത കൂടുതലാണ്. മുതിർന്നവരാകുമ്പോൾ വ്യക്തിത്വ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും. ചെറിയ കുട്ടികളിൽ അവരുടെ ദൈനംദിന ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ (ഉദാഹരണത്തിനു അച്ഛന്റെ അല്ലെങ്കിൽ അമ്മയുടെ കൂടെ കഴിയുന്ന സമയം കുറയുന്നു. അച്ഛനും അമ്മയും ഒന്നിച്ചു കുട്ടിയുടെ കൂടെ ഇടപഴകുന്നത് ഇല്ലാതാകുന്നു) വലിയ പ്രയാസം ഉണ്ടാക്കും. ഉറക്കക്കുറവ്, ദേഷ്യം, വാശി, സങ്കടം, ഉറക്കത്തിൽ മൂത്രം ഒഴിക്കുക, നഖം കടിക്കുക തുടങ്ങിയവ ഒക്കെ കുട്ടിയിൽ ഉണ്ടാകുന്ന വൈകാരിക പ്രശ്നങ്ങളുടെ ലക്ഷണങ്ങളാണ്. ദമ്പതിമാർക്ക് ഒത്തുപോകാൻ പറ്റുന്നില്ല എങ്കിൽ പിരിയുന്നതാണു നല്ലത്. എന്നാൽ, അത് ആരോഗ്യകരമായ രീതിയിൽ, സൗഹ്യദം നിലനിർത്തുന്ന രീതിയിൽ ആയാൽ കുട്ടികളിൽ ഉണ്ടാകുന്ന പ്രയാസം വലിയ അളവിൽ കുറയ്ക്കാൻ കഴിയും. കുട്ടികളിൽ തങ്ങൾ സുരക്ഷിതരാണ് എന്ന തോന്നലും ആത്മവിശ്വാസവും ഉണ്ടാക്കാൻ കഴിയണം. അച്ഛനമ്മമാർ പിരിഞ്ഞിരിക്കുന്നുവെങ്കിലും തങ്ങൾക്കു ലഭിക്കുന്ന സ്നേഹത്തിലും പരിഗണനയിലും കുറവില്ല എന്ന തോന്നൽ മക്കളിൽ ഉണ്ടാക്കാൻ കഴിയണം. അതിനാവശ്യമായ മാനസിക പിന്തുണ നൽകാൻ മറ്റു കുടുംബങ്ങൾക്കും കഴിയണം.
(ലേഖകൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റർ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) ഡയറക്ടറാണ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com