ADVERTISEMENT

കടലിനടിയിൽ സ്കൂബ ഡൈവിങ്ങിനു പറ്റിയ സ്ഥലം അന്വേഷിച്ചു നീന്തുകയായിരുന്നു കിഹാചിറോ അറാട്ടാക്കെ എന്ന പരിശീലകൻ. ജപ്പാനിലെ പ്രശസ്തമായ യൊനാഗുനി ദ്വീപിന്റെ പരിസരത്തായിരുന്നു തിരച്ചിൽ. അക്കാലത്തുതന്നെ പ്രശസ്തമായ ടൂറിസം കേന്ദ്രമായിരുന്നു യൊനാഗുനി. മഞ്ഞുകാലത്ത് കടലിൽ വൻതോതിൽ ചുറ്റികത്തലയൻ സ്രാവുകൾ വരുമായിരുന്നു. ഇവയെ കാണാൻ വൻതോതിൽ വിനോദസഞ്ചാരികളും. ഇതോടൊപ്പം സ്കൂബ ഡൈവിങ്ങും പ്രോത്സാഹിപ്പിക്കുകയായിരുന്നു കിഹാചിറോയുടെ ലക്ഷ്യം. എന്നാൽ കടലാഴങ്ങളിൽ അദ്ദേഹത്തെ കാത്തിരുന്നത് സ്രാവുകളേക്കാൾ വലിയൊരു അദ്ഭുതമായിരുന്നു. 

അസാധാരണ വലുപ്പത്തിലുള്ള ചില സ്തൂപങ്ങൾ. പിൽക്കാലത്ത് യൊനാഗുനി മോനുമെന്റ്സ് എന്ന പേരിൽ പ്രശസ്തമായ പ്രദേശമായിരുന്നു അദ്ദേഹം കണ്ടെത്തിയത്. യൊനാഗുനി ദ്വീപിന്റെ തലവര തന്നെ മാറ്റിയ ആ കണ്ടെത്തൽ നടന്നതാകട്ടെ 1987ലും. വൈകാതെ സംഭവം നാടാകെ പാട്ടായി. അറ്റ്ലാന്റിക്കിൽ മറഞ്ഞു പോയെന്നു കരുതുന്ന ഭാവനാനഗരമായ അറ്റ്ലാന്റിസ് നഗരത്തോടാണ് ഗവേഷകർ ഈ പ്രദേശത്തെ ഉപമിച്ചത്. അങ്ങനെ ജാപ്പനീസ് അറ്റ്ലാന്റിസ് എന്ന പേരും വീണു. പിരമിഡിനു സമാനമായ സ്തൂപങ്ങളും സ്റ്റേജുകളും തൂണുകളും പല ആകൃതികളിലുള്ള പാറകളുമെല്ലാം നിറഞ്ഞതായിരുന്നു യൊനാഗുനിയിലെ ആ അദ്ഭുത പ്രദേശം. 

yonaguni-underwater-monument-in-japan4-Copy

ഒറ്റനോട്ടത്തിൽ ഒരു പർവതത്തിന്റെ മുകൾ ഭാഗത്തു പലതരം നിർമാണങ്ങൾ നടത്തിയതു പോലെ തോന്നും. കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന സ്തൂപത്തിന് ഏകദേശം 500 അടി നീളവും 130 അടി വീതിയും 90 അടി ഉയരവുമുണ്ടായിരുന്നു.  സ്തൂപത്തിന്റെ ഏറ്റവും മുകൾ ഭാഗവും ജലോപരിതലവും തമ്മിലുള്ള വ്യത്യാസം വെറും 16 അടിയും! മഡ് സ്റ്റോൺ എന്നറിയപ്പെടുന്ന ഒരിനം പാറയും ചുണ്ണാമ്പുകല്ലും ഉപയോഗിച്ചായിരുന്നു നിർമിതികളെല്ലാം. നക്ഷത്രാകൃതിയിലുള്ള ഒരു സ്റ്റേജും 33 അടി വീതിയുള്ള ചുമരും കല്ലുകൊണ്ടുള്ള വൻ സ്തൂപങ്ങളുമെല്ലാം പുരാവസ്തു ഗവേഷകരുടെ കണ്മുന്നിലെ അദ്ഭുതങ്ങളായി. അങ്ങനെയാണ് 1990ൽ ജപ്പാനിലെ ഒരു കൂട്ടം സർവകലാശാല ഗവേഷകർ യൊനാഗുനിയുടെ രഹസ്യം കണ്ടെത്താനായി ഇറങ്ങുന്നത്. 

യഥാർഥത്തിൽ മനുഷ്യർ നിർമിച്ചതാണോ അതോ കടലിനടിയിൽ പ്രതിദത്തമായി നിർമിക്കപ്പെട്ടതാണോ ഇതെന്നായിരുന്നു പ്രധാന അന്വേഷണം. കൂട്ടത്തിൽ മറൈൻ സീസ്മോളജിസ്റ്റായ മസാകി കിമുറോ എന്ന വ്യക്തി ഇതിനെപ്പറ്റി കാര്യമായിത്തന്നെ പഠിച്ചു. വർഷങ്ങൾക്കു ശേഷം അദ്ദേഹം തന്റെ കണ്ടെത്തൽ അവതരിപ്പിക്കുകയും ചെയ്തു. ഒന്നുകിൽ ഇത് പൂർണമായും മനുഷ്യർ നിർമിച്ചത്. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ മനുഷ്യന്റെ ഇടെപടലുണ്ടായിട്ടുണ്ട്. ഏകദേശം 2000 വർഷത്തെ പഴക്കം ഈ സ്തൂപങ്ങൾക്കുണ്ടെന്നാണു നിഗമനം. നിർമിച്ച കാലത്ത് ഇവ കരയിലുണ്ടായിരുന്നെന്നും പിന്നീട് കടലെടുത്തതാണെന്നും കരുതുന്നു. സ്തൂപം നിർമിച്ച കല്ലുകൾക്ക് ഏകദേശം രണ്ടു കോടി വർഷത്തെ പഴക്കമുണ്ടായിരുന്നു. പശുവിന്റെ ചിത്രം കൊത്തിയ സ്തൂപം വരെ കണ്ടെത്തിയെന്ന് മസാകി അവകാശപ്പെട്ടിരുന്നു. 

എന്നാൽ കടൽത്തിരകളും ഇടയ്ക്കിടെയുണ്ടാകുന്ന ഭൂകമ്പങ്ങളുമൊക്കെ ചേർന്ന് രൂപപ്പെടുത്തിയതാണ് സ്തൂപമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ കണ്ടെത്തൽ‍. യൊനാഗുനിയാകട്ടെ ഭൂകമ്പ ബാധിത പ്രദേശത്തുമായിരുന്നു. 2000 വർഷം മുൻപ് ജപ്പാനിൽ കൽപ്പണിക്കാർ ഏറെയുണ്ടായിരുന്നെങ്കിലും കൂറ്റൻ സ്തൂപങ്ങൾ നിർമിക്കാനുള്ള ശേഷിയൊന്നും ആരും ആർജിച്ചിരുന്നില്ലെന്നും ഗവേഷകർ പറയുന്നു. എന്നാൽ കൃത്യമായ അളവുകളിൽ നിർമിച്ച സ്തൂപങ്ങളുടെ ഭാഗങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മറുവിഭാഗം ഈ വാദത്തെ ഖണ്ഡിച്ചത്. ഒരു ട്രഞ്ച് നിർമിച്ചതിന്റെ അളവ് കൃത്യമായി 90 ഡിഗ്രിയായിരുന്നു. 

yonaguni-underwater-monument-in-japan3-Copy

ആയുധമുപയോഗിച്ച് കൊത്തി മിനുക്കിയതിനു സമാനമായ പാറകളുമുണ്ടായിരുന്നു തെളിവായി. കടൽത്തിരയേറ്റാണെങ്കിൽ സ്തൂപങ്ങള്‍ക്ക് മൂർച്ചയേറിയ അരികുകളുണ്ടാകില്ല, മറിച്ച് വളഞ്ഞിട്ടായിരിക്കും. മിക്ക സ്തൂപങ്ങളും കൃത്യമായ ചതുരാകൃതിയിലുമായിരുന്നു. ലോകത്തെവിടെയും പ്രകൃതിദത്തമായ ചതുരപ്പാറകൾ ഇന്നേവരെ കണ്ടെത്തിയിട്ടുമില്ല! ഇന്നും അതിശക്തമായ അടിയൊഴുക്കുകളെയും സ്രാവുകളെയും വകവയ്ക്കാതെ ഒട്ടേറെ പേരാണ് യൊനാഗുനിയിലെ ഈ നിഗൂഢ സ്തൂപം തേടിയെത്തുന്നത്. അവർക്കു മുന്നിൽ വിവരിച്ചുകൊടുക്കാൻ പക്ഷേ ഇതിന്റെ ചരിത്രം ഇപ്പോഴും അവ്യക്തമണെന്നു മാത്രം. ആരാണു നിർമിച്ചതെന്നു പോലുമറിയാതെ ഇന്നും കാഴ്ചക്കാരുടെ മുന്നിലെ അദ്ഭുതമായി തുടരുകയാണ് യൊനാഗുനി.

English Summary : Yonaguni underwater monument in Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com