ADVERTISEMENT

ആലപ്പുഴ∙ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയതിനു 100 മീറ്റർ അകലെയുള്ള വീടിനു മുന്നിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞത് ‘ഒറ്റക്കണ്ണുള്ള’ ലോറി;  പുന്നപ്ര പറവൂർ വടക്കേ അറ്റത്ത് വീട്ടിൽ ഫൽഗുനനെ  ദേശീയ പാതയോരത്തു മരിച്ച നിലയിൽ കണ്ടെത്തിയ  സംഭവത്തിലെ അന്വേഷണത്തിൽ നിർണായകമായത് ഈ ദൃശ്യമായിരുന്നു. ഫൽഗുനന്റെ മൃതദേഹം കണ്ടെത്തിയതിനു സമീപത്തു നിന്നു കണ്ടെത്തിയ ഹെഡ്‌ലൈറ്റിന്റെ ഭാഗങ്ങൾ ഇതേ ലോറിയുടേതാണെന്നു തിരിച്ചറിഞ്ഞതോടെ പൊലീസ് ശാസ്ത്രീയ മാർഗങ്ങളിലൂടെ വാഹനം കണ്ടെത്തി പ്രതിയിലേക്കെത്തി.

വാഹനാപകടമാണോ  എന്നു പോലും ആദ്യദിവസം ഉറപ്പില്ലാതിരുന്ന സംഭവത്തിൽ അന്വേഷണത്തിന്റെ  നാലാം ദിവസം വാഹനവും ഡ്രൈവറും പിടിയിലായി. പക്ഷേ, ആ ഒറ്റക്കണ്ണൻ ലോറിയുടെ ദൃശ്യത്തിലേക്കും അവിടെ നിന്നു പ്രതിയിലേക്കുമുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. നൂറ്റിയൻപതോളം സിസിടിവി ക്യാമറകൾ പരിശോധിച്ചും ഫൽഗുനൻ നടന്ന വഴികൾ പിന്തുടർന്നുമാണ്  പുന്നപ്ര പൊലീസ് അസ്വാഭാവിക മരണത്തിന്റെ ചുരുളഴിച്ചത്. 

അപകടം ഉറപ്പിക്കാതെ ആദ്യദിനം 
16ന് പുലർച്ചെയാണു ഫൽഗുനനെ വണ്ടാനം അയ്യപ്പസ്വാമി ക്ഷേത്രത്തിന് കിഴക്കുവശത്തെ റോഡരികിൽ മരിച്ച നിലയിൽ കണ്ടത്. ശരീരത്തിൽ കാര്യമായ മുറിവുകളോ, സമീപത്തു രക്തമോ ഇല്ലാത്തതിനാൽ അപകടമരണമാണെന്ന സംശയം ആദ്യഘട്ടത്തിൽ ഉയർന്നില്ല. ഇടതുകാലിലും വയറിലും ചതവുണ്ടായിരുന്നു. എന്നാൽ ഭാരമുള്ള എന്തോ ഇടിച്ചതു മൂലം ആന്തരികാവയങ്ങൾക്കു സംഭവിച്ച ക്ഷതമാണു മരണകാരണമെന്നു പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയതോടെ വാഹനാപകടമാണെന്ന് ഉറപ്പിച്ചു. മൃതദേഹം കണ്ടെത്തിയതിനു സമീപം നടത്തിയ പരിശോധനയിൽ ലോറിയുടേത് എന്നു കരുതുന്ന ഹെഡ്‌ലൈറ്റിന്റെ ഭാഗങ്ങൾ കണ്ടെത്തി. 

പുലർച്ചെ ഫൽഗുനൻ നടന്ന വഴികളിലൂടെ പൊലീസ് 
വീടുമായി അത്ര അടുപ്പമില്ലാത്ത ഫൽഗുനൻ പറവൂരിലെ ബന്ധുവീട്ടിലാണു കഴിഞ്ഞിരുന്നത്. ചില മരുന്നുകൾ കഴിക്കുന്നതു മൂലം രാത്രി ഉറക്കമില്ലാത്തതിനാൽ ദേശീയപാതയിലൂടെ നടക്കുന്ന ശീലമുണ്ട്. പലപ്പോഴും നൈറ്റ് പട്രോളിങ് നടത്തുന്ന പൊലീസുകാർ ഫൽഗുനനെ കണ്ടിട്ടുമുണ്ട്. പൊലീസുകാരുടെ സഹായത്തോടെയാണ് സംഭവദിവസം രാത്രി രണ്ടോടെ ഫൽഗുനൻ എത്തിയ പറവൂരിലെ ചായക്കട  അന്വേഷണ സംഘം കണ്ടെത്തിയത്. ഇവിടെ നിന്ന് ഒരു ലോറിയിൽ കയറി പുന്നപ്ര ഭാഗത്തേക്കു പോയി. ചായക്കടയിൽ പണം നൽകിയ ഗൂഗിൾ പേ നമ്പർ വഴി ലോറി ഡ്രൈവറെ കണ്ടെത്തി. ഫൽഗുനനെ അന്നു രാവിലെ കുറവൻതോട് മീൻ മാർക്കറ്റിനു സമീപം ഇറക്കിയതായി ഡ്രൈവർ മൊഴി നൽകി. 

ഫൽഗുനൻ മാർക്കറ്റിൽ ഇറങ്ങുന്നതിന്റെയും അവിടെ നിന്നു തെക്കു വശത്തേക്ക് ഹൈവേയിലൂടെ നടക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. എന്നാൽ മൃതദേഹം കണ്ടെത്തിയ ഭാഗത്തു സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നില്ല. ഫൽഗുനൻ മരിച്ചത് ഭക്ഷണം കഴിച്ച് 6– 8 മണിക്കൂറുകൾക്കു  ശേഷമാണെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. രാത്രി 8 നാണു ഭക്ഷണം കഴിച്ചതെന്നു ബന്ധുക്കൾ മൊഴി നൽകി. പുലർച്ചെ രണ്ടിനും നാലിനും ഇടയിലാണു മരണമെന്നു പൊലീസ് അനുമാനിച്ചു. പുലർച്ചെ ഫൽഗുനൻ സഞ്ചരിച്ച അതേ വഴികളിലൂടെ അതേ വേഗത്തിൽ വാഹനത്തിലും നടന്നും പൊലീസ് സഞ്ചരിച്ചു. കടന്നുപോയ വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. 

‘ഒറ്റക്കണ്ണൻ ലോറി’ നിർണായക ദൃശ്യം 
മൃതദേഹം കണ്ടെത്തിയതിന്റെ 100 മീറ്റർ കഴിഞ്ഞുള്ള വീട്ടിലെ സിസിടിവി ക്യാമറയിൽ നിന്ന് ഒരു ഹെഡ് ലൈറ്റ് മാത്രം തെളിച്ച ലോറിയുടെ ദൃശ്യം പൊലീസ് കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനു മുൻപുള്ള ദൃശ്യങ്ങളിൽ ഈ വാഹനത്തിന്റെ  2 ഹെഡ് ലൈറ്റും കത്തുന്നുണ്ടായിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്നു 350 മീറ്റർ കഴിഞ്ഞു വാഹനം നിർത്തി ഡ്രൈവർ പുറത്തിറങ്ങി ഇടതുവശത്തെ ഹെഡ്‌ലൈറ്റിന്റെ ഭാഗം പരിശോധിക്കുന്ന ദൃശ്യം കൂടി ലഭിച്ചതോടെ പൊലീസിനു കാര്യങ്ങൾ വ്യക്തമായി. 

സിസിടിവി ക്യാമറകളിൽ നിന്നുവാഹനത്തിന്റെ നമ്പർ തിരിച്ചറിഞ്ഞ പൊലീസ് മലപ്പുറത്തെത്തി വാഹനവും ഡ്രൈവർ ജിതേഷിനെയും പിടികൂടി. ഡിവൈഎസ്പി കെ.ജി.അനീഷ്, പുന്നപ്ര പൊലീസ് ഇൻസ്പെക്ടർ നിർമൽബോസിന്റെയും സബ് ഇൻസ്പെക്ടർ എസ്.എൽ .ആനന്ദിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എഎസ്ഐമാരായ രതീഷ് ബാബു, അനസ്, സിവിൽ പൊലീസ് ഓഫിസർമാരായ എം.കെ.ബിനിൽ, ബിനു, ജോസഫ് എന്നിവരാണ് ഉണ്ടായിരുന്നത്.

English Summary:

Police along the paths taken by Falgunan; The 'killer' was found in Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com