ADVERTISEMENT

ആലപ്പുഴ ∙ സംസ്ഥാനത്തെ തിരഞ്ഞെടുത്ത 1000 റേഷൻകടകളെ നവീകരിച്ചു കെ സ്റ്റോറുകളാക്കി മാറ്റുമെന്ന പ്രഖ്യാപനം വന്നിട്ടു നാളെ രണ്ടു വർഷമാകുമ്പോൾ ഇതുവരെ തുടങ്ങാനായതു പകുതിയിൽ താഴെ കെ സ്റ്റോറുകൾ മാത്രം. പദ്ധതിയുടെ നാലാം ഘട്ടമായി പുതിയ കെ സ്റ്റോറുകൾക്കു ഭക്ഷ്യ പൊതുവിതരണ വകുപ്പ് അപേക്ഷ ക്ഷണിച്ചെങ്കിലും അപേക്ഷിക്കാൻ ആളില്ല. 2022 മേയ് 28നാണു മന്ത്രി ജി.ആർ.അനിൽ 1000 റേഷൻകടകളെ കെ സ്റ്റോറുകളാക്കുമെന്നു പ്രഖ്യാപിച്ചത്. നിലവിൽ ആരംഭിച്ച കെ സ്റ്റോറുകളിൽ ചിലതു പ്രവർത്തിക്കുന്നുമില്ല.

നാലാം ഘട്ടത്തിൽ ഓരോ ജില്ലയിലും ആകെയുള്ള റേഷൻകടകളുടെ 10% കെ സ്റ്റോറുകളാക്കാനാണു പുതിയ നിർദേശം. 10% എത്തണമെങ്കിൽ നിലവിലുള്ള കെ സ്റ്റോറുകളുടെ ഇരട്ടിയിലധികം എണ്ണം ഇത്തവണ തുടങ്ങേണ്ടി വരും. എന്നാൽ കെ സ്റ്റോറിനു വേണ്ടത്ര വിസ്തീർണമുള്ള റേഷൻകടകൾ കുറവാണ്. ഒരു ലക്ഷത്തിലധികം രൂപ ചെലവഴിച്ചു കെ സ്റ്റോറുകളാക്കിയാൽ അതിനനുസരിച്ചു ലാഭമില്ലെന്നതു ചൂണ്ടിക്കാട്ടി റേഷൻ വ്യാപാരികൾ മടിക്കുകയാണെന്നു താലൂക്ക് സപ്ലൈ ഓഫിസർമാർ പറയുന്നു. ഫലത്തിൽ സംസ്ഥാനത്തെ പല താലൂക്കുകളിലും പുതിയ കെ സ്റ്റോറിനുള്ള അപേക്ഷകരില്ല.

കിടപ്പു രോഗികൾക്കും ഭിന്നശേഷിക്കാർക്കും വീടുകളിൽ റേഷൻ എത്തിച്ചു നൽകുന്ന ഒപ്പം പദ്ധതിയിലും പ്രതിസന്ധിയിലാണ്. ഓട്ടോറിക്ഷ ഡ്രൈവർമാരാണു റേഷൻ സാധനങ്ങൾ വീടുകളിൽ എത്തിച്ചു നൽകുന്നത്. റേഷൻ എത്തിച്ചു നൽകിയെന്നതു രേഖപ്പെടുത്തുന്നതിലെ പ്രയാസം കാരണം പല ഡ്രൈവർമാരും പിന്മാറിയതും ബുദ്ധിമുട്ടിയാണെങ്കിലും കടയിലെത്തി തന്നെ റേഷൻ വാങ്ങാമെന്നു കാർഡുടമകൾ അറിയിച്ചതുമാണു പ്രതിസന്ധിക്കു കാരണം,

ഇനിയുമെത്താതെ ഓൺലൈൻ സേവനം
അക്ഷയകളും ബാങ്കിങ് സൗകര്യങ്ങളും ഇല്ലാത്തയിടങ്ങളിൽ മിനി ബാങ്കിങ് സേവനങ്ങളും ഓൺലൈൻ അപേക്ഷ സമർപ്പിക്കൽ ഉൾപ്പെടെയുള്ള ഇടപാടുകളും കെ സ്റ്റോർ വഴി നടത്താനാകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ആദ്യഘട്ടത്തിൽ പ്രവർത്തനം തുടങ്ങിയ പല കെ സ്റ്റോറുകളിലും ഓൺലൈൻ സേവനങ്ങൾ ചെയ്യുന്നതിനുള്ള ലോഗിൻ ഐഡി പോലും ഇതുവരെ ലഭിച്ചിട്ടില്ല.

കെ സ്റ്റോർ
ശബരി– മിൽമ ഉൽപന്നങ്ങൾ, 5 കിലോഗ്രാമിന്റെ പാചകവാതക സിലിണ്ടർ, വ്യവസായ വകുപ്പിനു കീഴിലെ ചെറുകിട– ഇടത്തരം ഉൽപാദകരുടെ 96 ഇനം ഉൽപന്നങ്ങൾ എന്നിവ സ്റ്റോറുകളിൽ ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ സപ്ലൈകോയിലെ പ്രതിസന്ധി കാരണം ശബരി ഉൽപന്നങ്ങൾ കെ സ്റ്റോറുകളിൽ പലപ്പോഴും ലഭ്യമല്ല.

English Summary:

K Stores Initiative Flops: Less Than Half of Promised Ration Shops Opened in Two Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com