ADVERTISEMENT

ആലപ്പുഴ∙ വിഐപി ബൂത്തുകളിൽ പലയിടത്തും എതിർ സ്ഥാനാർഥികളുടെ അട്ടിമറി. പ്രധാന നേതാക്കൾ മിക്കവരുടെയും ബൂത്തിൽ എതിരാളികളാണു മുന്നിൽ. ആലപ്പുഴയിലും മാവേലിക്കരയിലും ഇതിനു വ്യത്യാസമില്ല. കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയുടെയും കെ.സി.വേണുഗോപാലിന്റെയും മുൻ മന്ത്രി ജി.സുധാകരന്റെയും ബൂത്തുകളിൽ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ മികച്ച ലീഡ് നേടിയതു ശ്രദ്ധേയമായി. മാവേലിക്കരയിലെ യുഡിഎഫ് വിജയി കൊടിക്കുന്നിൽ സുരേഷിന്റെ ബൂത്തിലാകട്ടെ മുന്നിലെത്തിയത് എതിർ സ്ഥാനാർഥി സി.എ.അരുൺ കുമാറും. സി.അരുൺകുമാറിന്റെ ചേരാവള്ളിയിലെ 98– ാം നമ്പർ ബൂത്തിലാകട്ടെ ലീഡ് ചെയ്തത് ആലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാലും.

പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല എംഎൽഎയുടെ ഹരിപ്പാട് നിയമസഭ മണ്ഡലത്തിലെ 51–ാം നമ്പർ ബൂത്തിൽ ശോഭ സുരേന്ദ്രൻ ഏറെ മുന്നിലാണ്. ആകെ 963 വോട്ടുകൾ ഉള്ളതിൽ 449 വോട്ടുകളും ശോഭ നേടി. കെ.സി.വേണുഗോപാലിന് 294 വോട്ടുകളും എ.എം.ആരിഫിന് 205 വോട്ടുകളും ലഭിച്ചു.കെ.സി.വേണുഗോപാലിന്റെ സ്വന്തം മണ്ഡലമായ അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ 58–ാം നമ്പർ ബൂത്തിൽ ശോഭ സുരേന്ദ്രനു കെസിയേക്കാൾ 96 വോട്ടുകൾ കൂടുതൽ ലഭിച്ചു. കെ സിക്ക് 154 വോട്ടുകൾ ലഭിച്ചപ്പോൾ ശോഭയ്ക്ക് 252 വോട്ടുകൾ നേടാനായി. ആകെ 535 വോട്ടുകളാണുള്ളത്. എ.എം.ആരിഫ് 123 വോട്ടും നേടി.

കൊടിക്കുന്നിൽ സുരേഷിന്റെ കൊട്ടാരക്കരയിലെ 83–ാം നമ്പർ ബൂത്തിൽ എതിർ സ്ഥാനാർഥി അരുൺ കുമാർ നേടിയത് 5 വോട്ട് ആണ്. സി.എ.അരുൺ കുമാർ – 197, കൊടിക്കുന്നിൽ സുരേഷ് – 192, ബൈജു കലാശാല (എൻഡിഎ) – 117. മാവേലിക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി സി.അരുൺകുമാറിന്റെ ചേരാവള്ളിയിലെ 9– ാം നമ്പർ ബൂത്തിൽ ലീഡ് ചെയ്തത് ആലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ. വേണുഗോപാലിന് 332 വോട്ടും എ.എം.ആരിഫിന് 293 വോട്ടും എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന് 287 വോട്ടും ലഭിച്ചു. 2021 ലെ നിയമസഭ, 2019ലെ ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ഈ ബൂത്തിൽ എൽഡിഎഫ് സ്ഥാനാർഥികൾക്കാണു കൂടുതൽ വോട്ട് ലഭിച്ചത്.

മുൻ മന്ത്രി ജി.സുധാകരൻ വോട്ടു ചെയ്ത പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 87–ാം നമ്പർ ബൂത്തിൽ ശോഭ സുരേന്ദ്രനാണു ഭൂരിപക്ഷം. എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫിനെക്കാൾ 8 വോട്ട് അധികമായി ശോഭ സുരേന്ദ്രൻ നേടി. 109 വോട്ട് ആരിഫിനു കിട്ടിയപ്പോൾ ശോഭാ സുരേന്ദ്രനു 117 വോട്ടു കിട്ടി. ഇവിടെ കെ.സി.വേണുഗോപാലിന് 88 വോട്ടു മാത്രമാണു നേടാനായത്.

അതേസമയം ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫ് സ്വന്തം ബൂത്തിൽ ലീഡ് കൈവിട്ടില്ല. കുതിരപ്പന്തിയിൽ 38–ാം നമ്പർ ബൂത്തിൽ ആരിഫ് 375 വോട്ട് നേടി. യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ– 367, എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ– 218, നോട്ട– 8 എന്നിങ്ങനെയാണു വോട്ട് വിഹിതം.‌‌ ആകെ 972 വോട്ടാണ് പോൾ ചെയ്തത്. 2019ൽ എൽഡിഎഫ്– 436, യുഡിഎഫ്– 294, എൻഡിഎ 151 എന്നിങ്ങനെയായിരുന്നു വോട്ട് നില.

എൻഡിഎ സംസ്ഥാന കൺവീനറും എൻഡിഎ കോട്ടയം സ്ഥാനാർഥിയുമായ തുഷാർ വെള്ളാപ്പള്ളി വോട്ട് ചെയ്ത ആലപ്പുഴ മണ്ഡലത്തിലെ കണിച്ചുകുളങ്ങര ദേവസ്വം ഹൈസ്കൂളിലെ 7–ാം നമ്പർ ബൂത്തിൽ ഭൂരിപക്ഷം നേടിയത് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. ആകെ പോൾ ചെയ്ത 573 വോട്ടുകളിൽ 227 വോട്ടുകളും ശോഭാ സുരേന്ദ്രനാണു നേടിയത്. വിജയിച്ച യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ 202 വോട്ടുകളും എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫ് 141 വോട്ടുകളും നേടി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഇൗ ബൂത്തിലാണ് വോട്ടു രേഖപ്പെടുത്തിയത്. 

മന്ത്രി സജി ചെറിയാന്റെ കൊഴുവല്ലൂർ എസ്എൻഡിപി എൽപിഎസിലെ 90- ാം നമ്പർ ബൂത്തിലും എൽഡിഎഫിനു തന്നെയാണു ലീഡ്. സി.എ.അരുൺകുമാർ 228 വോട്ടും കൊടിക്കുന്നിൽ സുരേഷ് 142 വോട്ടും എൻഡിഎ സ്ഥാനാർഥി ബൈജു കലാശാല 92 വോട്ടും നേടി.മന്ത്രി പി.പ്രസാദിന്റെ പാലമേൽ എരുമക്കുഴി 134–ാം നമ്പർ ബൂത്തിൽ എൽഡിഎഫിന് ലീഡ്. എൽഡിഎഫ് 395 വോട്ടും യുഡിഎഫ് 301 വോട്ടും എൻഡിഎ 96 വോട്ടും നേടി.

‘കരിമണൽ ബൂത്തിൽ’യുഡിഎഫ്
കരിമണൽ ഖനനം നടന്ന തോ‌ട്ടപ്പള്ളി സ്പിൽവേ പൊഴി ഉൾപ്പെടുന്ന ബൂത്തിൽ യുഡിഎഫിനു മേൽക്കൈ. എൽഡിഎഫ് മൂന്നാം സ്ഥാനത്ത് ആണ്. കെ.സി.വേണുഗോപാൽ 392  വോട്ടു നേടി. എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനു 354 വോട്ടു നേടാനായി. എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫിനു 148 വോട്ടു മാത്രമാണു നേടാനായത്.പ്രദേശത്തെ വീടുകൾക്കു മുന്നിൽ കരിമണൽ ഖനനാനുകൂലികൾക്കു വോട്ടില്ലെന്നു തിരഞ്ഞെടുപ്പു കാലത്തു ബാനർ പതിച്ചിരുന്നു.

വോട്ട് വർധിപ്പിച്ച്എൻഡിഎ
മാവേലിക്കരയിലെ എൻഡിഎ വോട്ടുശതമാനത്തിൽ 2.25 ശതമാനത്തിന്റെ വർധന. 2019ൽ 13.73 % വോട്ടുനേടിയ ബിഡിജെഎസ് ഇത്തവണ നേടിയത് 15.98%. 2019ൽ എൻഡിഎ സ്ഥാനാർഥിയായിരുന്ന തഴവ സഹദേവൻ 1,33,546 വോട്ടാണ് നേടിയത്. ഇത്തവണ ബൈജു കലാശാല നേടിയത് 1,42,984 വോട്ട്. 2019ൽ കേരളത്തിൽ ബിഡിജെഎസ് മത്സരിച്ച 4 മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയത് മാവേലിക്കരയിലായിരുന്നു. എന്നാൽ ഇക്കുറി കോട്ടയത്തു മത്സരിച്ച സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളയാണു വോട്ടുകണക്കിൽ മുന്നിൽ. ബൈജു കലാശാല രണ്ടാമതും. ഇതിനു പുറമേ ഇടുക്കി, ചാലക്കുടി മണ്ഡലങ്ങളിലാണ് ബിഡിജെഎസ് ഇത്തവണ മത്സരിച്ചത്.

ആലപ്പുഴ, മാവേലിക്കര:തപാൽ വോട്ടിലുംയുഡിഎഫിനു ലീഡ്
ആലപ്പുഴ, മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിൽ തപാൽ വോട്ടിൽ യുഡിഎഫ് തരംഗം. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിലും തപാൽ വോട്ടിൽ എൽഡിഎഫ് ആയിരുന്നു മുന്നിൽ. ഇത്തവണ ആലപ്പുഴ മണ്ഡലത്തിൽ 15,905 തപാൽ വോട്ടുകളിൽ‍ കെ.സി.വേണുഗോപാൽ 6,314 വോട്ട് നേടി. മാവേലിക്കര മണ്ഡലത്തിൽ 17,228 തപാൽ വോട്ടുകളാണ് ഉണ്ടായിരുന്നത്. 7307 വോട്ടുകളും യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് നേടി.

ഹരിപ്പാടും കായംകുളത്തുംആരിഫ് മൂന്നാമത്
ഹരിപ്പാട്, കായംകുളം നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫ് മൂന്നാം സ്ഥാനത്തായി. തോൽവിയെക്കാൾ ഒരുപക്ഷേ, എൽഡിഎഫിനെ അലട്ടുന്നതാകും മുന്നണി പ്രതീക്ഷിക്കാത്ത ഈ തിരിച്ചടി.വോട്ടിങ് യന്ത്രത്തിൽ‍ ചെയ്ത വോട്ടിന്റെ കണക്കു വന്നപ്പോൾ ഹരിപ്പാട്ടും കായംകുളത്തും എ.എം.ആരിഫ് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനെക്കാൾ പിന്നിലാണ്. അമ്പലപ്പുഴയിൽ കഷ്ടിച്ചു രണ്ടാം സ്ഥാനം നിലനിർത്തി. ഹരിപ്പാട്ടാണു വലിയ ആഘാതം. 5352 വോട്ടിനാണ് അവിടെ ആരിഫ് ശോഭയെക്കാൾ പിന്നിലായത്. ശോഭയ്ക്ക് 47121 വോട്ട്, ആരിഫിന് 41769. ഇവിടെ കെ.സി.വേണുഗോപാൽ നേടിയത് 48466 വോട്ടാണ്.

കായംകുളത്ത് ആരിഫ് 755 വോട്ടിന് ശോഭയെക്കാൾ പിന്നിലായി. ശോഭയ്ക്ക് 48775, ആരിഫിന് 48020. കെ സി 50216 വോട്ട് നേടി. അമ്പലപ്പുഴയിൽ 110 വോട്ട് മാത്രമാണ് ആരിഫിനു ശോഭയെക്കാൾ കൂടുതൽ കിട്ടിയത്. ആരിഫിന് 37657, ശോഭയ്ക്ക് 37547. കെ.സി നേടിയത് 52212 വോട്ട്. കായംകുളവും അമ്പലപ്പുഴയും തങ്ങളുടെ സിറ്റിങ് സീറ്റുകൾ ആണെന്നതും എൽഡിഎഫിന്റെ പരാജയത്തിന്റെ ആഴം വർധിപ്പിക്കുന്നു.

ജന്മദിനത്തിൽകൊടിക്കുന്നിലിന് വിജയമധുരം
കൊടിക്കുന്നിൽ സുരേഷിനു തിരഞ്ഞെടുപ്പു വിജയം ജന്മദിനത്തിലെ ഇരട്ടിമധുരമായി.  1962 ജൂൺ 4 ആണ് ജന്മദിനം. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ എൽഡിഎഫ് സ്ഥാനാർഥി ലീഡ് പിടിച്ച മണ്ഡലത്തിൽ പലവട്ടം ലീഡ് നില മാറിമറിഞ്ഞു. ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലിരുന്നാണ് വോട്ടെണ്ണൽ വിവരങ്ങളറിഞ്ഞത്. വിജയമുറപ്പിച്ചതോടെ മാവേലിക്കരയിലേക്ക്. മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ ജന്മദിനത്തിന്റെയും  വിജയത്തിന്റെയും മധുരം നൽകി പ്രവർത്തകർ സ്വീകരിച്ചത്.

പന്തയത്തിൽതോറ്റ് ബാബുപ്രസാദ്
തൃശൂർ മണ്ഡലത്തിൽ നടൻ സുരേഷ് ഗോപി വിജയിച്ചതോടെ ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദിന് 5000 രൂപ നഷ്ടം. തൃശൂരിൽ ആരു ജയിക്കുമെന്നു ജില്ലയിലെ ബിജെപി നേതാവുമായി 5000 രൂപ പന്തയം വച്ചതാണു നഷ്ടമുണ്ടാക്കിയത്. സുരേഷ് ഗോപി ജയിച്ചതോടെ ബാബുപ്രസാദ് തുക നൽകണം. തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ഓരോ റൗണ്ടിലും ലീഡ് ഉയർത്തിയതു ഡിസിസി ഓഫിസിലുണ്ടായിരുന്ന നേതാക്കൾ ആശങ്കയോടെ നോക്കിക്കാണുന്നതിനിടെയാണു തന്റെ പന്തയക്കാര്യം ബാബുപ്രസാദ് മറ്റുള്ളവരോടു തമാശയായി പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com