ADVERTISEMENT

ചെറുതോണി ∙ വാഴത്തോപ്പ്, മരിയപുരം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തടിയമ്പാട് - മരിയാപുരം റോഡിൽ പെരിയാറിനു കുറുകെ കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന പാലം ജില്ലയിലെ ഏറ്റവും വലുപ്പമേറിയത്. ചെലവ് 32 കോടി രൂപ. കഴിഞ്ഞ വർഷം ഏപ്രിലിൽ തുക അനുവദിച്ചിരുന്നു. ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി കൂടി ലഭ്യമായതോടെ പാലം അതിവേഗം ഉയരുമെന്നാണു കണക്കുകൂട്ടുന്നത്.

വാഴത്തോപ്പ്, മരിയാപുരം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഉയരുന്നതോടെ മേഖലയിലെ ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യമാണ് സഫലമാകുന്നത്. ചെറുതോണി അണക്കെട്ടിൽനിന്ന് വെള്ളം തുറന്നു വിടുമ്പോൾ ഉണ്ടാകുന്ന സാഹചര്യവും ആവർത്തിക്കുന്ന പ്രളയവും മുന്നിൽക്കണ്ടു കരുത്തുറ്റ മാതൃകയിലാകും പുതിയ പാലത്തിന്റെ നിർമാണം.

അടിമാലി കുമളി ദേശീയപാത (എൻഎച്ച് 185) പെരിയാർ നദിക്കു കുറുകെ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്നതാണു തടിയമ്പാട് പാലം. 240 മീറ്റർ നീളമുള്ള പാലത്തിനു 12.1 മീറ്റർ വീതിയാണു ഉണ്ടാവുക. രണ്ടു ഭാഗത്തേക്കും ഒരു വരി ട്രാഫിക് ഉണ്ടായിരിക്കും. പാലത്തിന്റെ ഇരുവശത്തും ആറ് അടി വീതിയിൽ നിർമിക്കുന്ന നടപ്പാത പ്രത്യേകതയാണ്. അടിമാലി – കുമളി ദേശീയപാതയിൽ തടിയമ്പാട് ടൗണിന്റെ തുടക്കത്തിൽ നിന്നു നേർരേഖയിൽ നിലവിലുള്ള ചപ്പാത്തിനു മുകളിലൂടെ കുതിരക്കല്ല് കവലയിലേക്കായിരിക്കും പാലം നീളുന്നത്. നിലവിലുള്ള മാതൃകകളിൽ നിന്നും വ്യത്യസ്തമായി വേറിട്ട നിർമാണ ശൈലിയായിരിക്കും അവലംബിക്കുക എന്നു ദേശീയപാത അതോറിറ്റി അധികൃതർ വ്യക്തമാക്കി. രൂപകൽപന അന്തിമ അനുമതിക്കായി കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

വർഷങ്ങളുടെ  ആവശ്യം
അര നൂറ്റാണ്ട് മുൻപു നിർമിച്ച തടിയമ്പാട് ചപ്പാത്ത് കാലവർഷങ്ങളിൽ പെരിയാർ ജലസമൃദ്ധമാകുമ്പോൾ നിറഞ്ഞ് കവിഞ്ഞിരുന്നു. ഇതോടെ മരിയാപുരം, വിമലഗിരി ഭാഗങ്ങളിലേക്കു യാത്രാ തടസ്സം പതിവായിരുന്നു. സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള ഒട്ടേറെ യാത്രക്കാർക്ക് ഇതു ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. നൂറ് മീറ്റർ അകലെയുള്ള ദേശീയ പാതയിലേക്ക് എത്തണമെങ്കിൽ പോലും നാട്ടുകാർ 10 കിലോമീറ്ററോളം ദൂരം ചുറ്റി സഞ്ചരിക്കണമായിരുന്നു. ഇത് അമിത പണച്ചെലവിനും യാത്രാക്ലേശത്തിനും ഇടയാക്കിയിരുന്നു. 2018 ലെ പ്രളയത്തിൽ ഒരു മാസക്കാലം ചപ്പാത്ത് മുങ്ങിപ്പോയിരുന്നു. കുത്തൊഴുക്കിൽ തകർന്ന ചപ്പാത്ത് പിന്നീട് മാസങ്ങക്കു ശേഷമാണ് പുനർനിർമിച്ചത്. എന്നാൽ തൊട്ടടുത്ത വർഷങ്ങളിലെ പ്രളയവും ചപ്പാത്തിനെ ദുർബലപ്പെടുത്തി. ഏറ്റവുമൊടുവിൽ 2022 ലെ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ പാലത്തിന്റെ ഒരു ഭാഗം ഭാഗികമായി തകർന്നിരുന്നു. ഇതോടെയാണു പുതുക്കി പണിയാൻ പദ്ധതി ഒരുങ്ങിയത്.

ഭരണാനുമതി ലഭിച്ചു: ഡീൻ
തൊടുപുഴ ∙ സേതുബന്ധൻ– സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (സിആർഐഎഫ്) പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ച തടിയമ്പാട് പാലത്തിന് ഭരണാനുമതി ആയതായി ഡീൻ കുര്യാക്കോസ്. എംപി എന്ന നിലയിൽ തന്റെ പരിശ്രമത്തിന്റെ ഫലമായിട്ടാണു 2022- 2023 സാമ്പത്തിക വർഷം സിആർഐഎഫ് പദ്ധതിയുടെ ഭാഗമായി തടിയമ്പാട് പാലം അനുവദിച്ചത്.പാലത്തിന്റെ എസ്റ്റിമേറ്റ് തുകയായ 32 കോടി രൂപയും പൂർണമായും കേന്ദ്ര സർക്കാർ 2023 ഏപ്രിൽ മാസത്തിൽ നൽകിയതുമാണ്.

എന്നാൽ പദ്ധതി നിർവഹണ ഏജൻസി സംസ്ഥാന സർക്കാരിനു കീഴിലുള്ള പൊതുമരാമത്ത് എൻഎച്ച് ഡിവിഷൻ ആയതിന്റെ പേരിൽ ഒരു വർഷക്കാലം സംസ്ഥാന സർക്കാർ രാഷ്ട്രീയ പ്രേരിതമായി ഭരണാനുമതി നൽകാതെ വൈകിപ്പിക്കുകയായിരുന്നുവെന്നു ഡീൻ കുറ്റപ്പെടുത്തി. അനാവശ്യമായി പദ്ധതി വൈകിപ്പിച്ചതു പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടമുണ്ടാകാതിരിക്കാൻ മാത്രമായിരുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പ് നടപടികൾ അവസാനിച്ചപ്പോൾ  ഭരണാനുമതി ലഭ്യമാക്കിയിരിക്കുകയാണെന്നും പറഞ്ഞു.

English Summary:

240-Meter Churuthoni Bridge on NH 185 Nears Approval for Quick Construction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com