ADVERTISEMENT

രാജകുമാരി ∙ചിന്നക്കനാൽ വഴി കൊളുക്കുമലയിലേക്ക് എത്തുന്ന സഞ്ചാരികളെ വഴിയിലുള്ള സിംഗപ്പാറയിൽ എത്തിച്ച് കൊളുക്കുമല ടൂറിസം കമ്പനിക്കു നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ 5 പേർക്കെതിരെ ശാന്തൻപാറ പൊലീസ് കേസെടുത്തു. കർണാടക സ്വദേശി കമൽ (40), ചിന്നക്കനാൽ സ്വദേശികളായ പ്രകാശ് (45), ചാൾസ് (47), ബോബി (48), കോഴിക്കോടുകാരനായ അൻവർ (42) എന്നിവർക്കെതിരെയാണ് കൊളുക്കുമല കോട്ടഗുഡി പ്ലാന്റേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അസിസ്റ്റന്റ് മാനേജരുടെ പരാതിയിൽ പൊലീസ് കേസെടുത്തത്. 

കോട്ടഗുഡി പ്ലാന്റേഷന്റെ കീഴിലുള്ളതാണ് കൊളുക്കുമല ടൂറിസം കമ്പനി. പ്രതികളെല്ലാവരും ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. 2021 മുതൽ കഴിഞ്ഞ 11 വരെ കോട്ടഗുഡി പ്ലാന്റേഷൻസിന്റെ ഭാഗമായ കൊളുക്കുമല കാണാൻ എത്തുന്ന സഞ്ചാരികളെ ഇവർ വനപ്രദേശമായ സിംഗപ്പാറയിൽ എത്തിച്ച് തിരികെ അയച്ചതിനാൽ കമ്പനിക്ക് നഷ്ടമുണ്ടായി എന്നാണു പരാതി. കോട്ടഗുഡി പ്ലാന്റേഷൻസ് അധികൃതർ നെടുങ്കണ്ടം കോടതിയിൽ ഇതു സംബന്ധിച്ചു പരാതി നൽകിയിരുന്നു. കോടതിയുടെ നിർദേശപ്രകാരമാണു ശാന്തൻപാറ പൊലീസ് കേസെടുത്തത്. വിശദമായ അന്വേഷണത്തിനു ശേഷമേ കേസിൽ അന്തിമ നടപടി സ്വീകരിക്കാൻ കഴിയൂ എന്നാണു പൊലീസിന്റെ വിശദീകരണം.

സ്വകാര്യ കമ്പനിയുടെ വാദം തള്ളി നാട്ടുകാർ
സമുദ്രനിരപ്പിൽ നിന്നും 8,000 അടിയോളം ഉയരത്തിലുള്ള കൊളുക്കുമലയിലേക്കു പോകണമെങ്കിൽ ചിന്നക്കനാൽ സൂര്യനെല്ലിയിൽ നിന്ന് 15 കിലോമീറ്ററോളം ദുർഘടമായ വഴിയിലൂടെ സഞ്ചരിക്കണം. 3000 രൂപയാണു ജീപ്പ് വാടക. മേഘപ്പാടത്തിനിടയിലെ സൂര്യോദയമാണു കാഴ്ച. മലയുടെ ഒരു ഭാഗം തമിഴ്നാട്ടിലെ തേനി ജില്ലയിലും മറുഭാഗം കേരളത്തിലുമാണ്.75 വർഷത്തിലധികം പഴക്കമുള്ള തേയിലത്തോട്ടവും ഫാക്ടറിയുമാണു മറ്റൊരു പ്രത്യേകത. കോട്ടഗുഡി പ്ലാന്റേഷൻസ് എന്ന കമ്പനിക്കാണ് ഇപ്പോൾ തേനി ജില്ലയിലുള്ള തേയിലത്തോട്ടത്തിന്റെയും ഫാക്ടറിയുടെയും ഉടമസ്ഥാവകാശം. അതിനാൽ കൊളുക്കുമല സ്വകാര്യ കമ്പനിയുടേതാണെന്നാണു വാദം. ഇത് അംഗീകരിക്കാനാവില്ലെന്നാണ് നാട്ടുകാരുടെ പക്ഷം. കമ്പനി അധീനതയിലുള്ള സ്ഥലത്തു പ്രവേശിക്കാൻ ഒരു ജീപ്പിനു 100 രൂപ ഫീസ് ഈടാക്കുന്നുണ്ട്. സൂര്യോദയ കാഴ്ച കാണാൻ കഴിയുന്ന മലയും സിംഗപ്പാറയും കേരളത്തിന്റെ അധീനതയിലാണ്. ഇതും കൊളുക്കുമലയുടെ ഭാഗം തന്നെയാണ്. കോട്ടഗുഡി പ്ലാന്റേഷനിലേക്കു സഞ്ചാരികളെ എത്തിക്കുന്നില്ലെന്നാണു നിലവിലെ പരാതി.

English Summary:

A dispute has emerged in Kolukkumalai, a popular tourist destination, as Kottagudi Plantations accuses locals of diverting tourists to Singappara, causing financial losses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com