ADVERTISEMENT

വട്ടിപ്രം ∙ പൊടുന്നനെയുണ്ടായ ക്വാറിദുരന്തത്തിന്റെ നടുക്കത്തിൽ പകച്ചുനിൽക്കുകയാണു വട്ടിപ്രം. വലിയ ശബ്ദം കേട്ടാണ് ഇന്നലെ പുലർച്ചെ നാട്ടുകാരിൽ പലരും ഉറക്കമെഴുന്നേറ്റത്. ശബ്ദമെന്തെന്നു തിരിച്ചറിയാൻ കഴിയും മുൻപേ ചെളിയും കല്ലുകളും ഇരച്ചെത്തി. പശുവിനെ കറക്കാൻ പുറത്തിറങ്ങിയതു മാത്രമേ ബാബുവിന് ഓർമയുള്ളൂ. പിന്നെക്കാണുന്നത്, ചെളിയും വെള്ളവും കരിങ്കൽച്ചീളുകളും വീട്ടിലും പറമ്പിലും നിറയുന്നതാണ്.

വീടിനു പുറത്തായിരുന്നതുകൊണ്ടു മാത്രമാണു കുടുംബം രക്ഷപ്പെട്ടത്. ദുരന്തത്തിൽ ബാബുവിന്റെ ഇരുനിലവീടു പൂർണമായും തകർന്നു. കല്ലും ഓടും കിടപ്പുമുറിയിലും മറ്റു മുറികളിലും നിറഞ്ഞുകിടക്കുകയാണ്. ബാബുവിന്റെ പശുക്കിടാവ് ഒലിച്ചുപോയെങ്കിലും നാട്ടുകാർ കണ്ടെത്തി രക്ഷപ്പെടുത്തി.

കരിങ്കൽക്കഷണം പതിച്ച് പ്രനീതിന്റെ വീടിന്റെ ഭിത്തി തകർന്നപ്പോൾ.
കരിങ്കൽക്കഷണം പതിച്ച് പ്രനീതിന്റെ വീടിന്റെ ഭിത്തി തകർന്നപ്പോൾ.

തന്റെ സമ്പാദ്യമെല്ലാം സ്വരുക്കൂട്ടിയാണ് ടി.പ്രനീത് വീട് നിർമിച്ചതും ഓട്ടോ ടാക്സി, സ്കൂട്ടർ എന്നിവ വാങ്ങിയതും. ക്വാറിയുടെ സമീപത്തുനിന്ന് 150 മീറ്ററോളം മാത്രമാണു പ്രനീതിന്റെ വീട്ടിലേക്കുള്ള ദൂരം. കുത്തിയൊഴുകിയെത്തിയ ചെളിവെള്ളം വീടിന്റെ ഒരു ഭാഗത്തുണ്ടായിരുന്ന തകരമേൽക്കൂര തകർത്തെറിഞ്ഞു. തെറിച്ചുവന്ന കരിങ്കല്ലിടിച്ച് ഭിത്തിയിൽ വലിയ ദ്വാരമുണ്ടായി. വിറകുപുരയും നശിച്ചു.

കണ്ണൂർ മാങ്ങാട്ടിടം വട്ടിപ്രം കരിങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞു കുതിച്ചുയർന്ന ചെളിവെള്ളത്തിന്റെ ശക്തിയിൽ നീലാഞ്ജനത്തിൽ പ്രനീതിന്റെ സ്കൂട്ടർ തകർന്നപ്പോൾ.
കണ്ണൂർ മാങ്ങാട്ടിടം വട്ടിപ്രം കരിങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞു കുതിച്ചുയർന്ന ചെളിവെള്ളത്തിന്റെ ശക്തിയിൽ നീലാഞ്ജനത്തിൽ പ്രനീതിന്റെ സ്കൂട്ടർ തകർന്നപ്പോൾ.

വെള്ളത്തിനൊപ്പമെത്തിയ ഭീമൻകല്ല് മുറ്റത്തു നിർത്തിയിട്ട ഓട്ടോ ടാക്സിയുടെ മുകളിലാണു പതിച്ചത്. സ്കൂട്ടർ വെള്ളത്തിലൂടെ ഒഴുകിപ്പോയി. എൻജിനിലടക്കം വെള്ളം കയറിയിട്ടുണ്ട്. സമീപത്തെ സായൂജ്യത്തിൽ റീത്തയുടെ വീടിന്റെ മതിൽ തകർന്ന് വീടിനു മുകളിലേക്കു പതിച്ചു. വെള്ളത്തോടൊപ്പം വന്ന കല്ലുകൾ തെറിച്ചു വീടിന്റെ ജനൽച്ചില്ലുകളും തകർന്നു. ക്വാറിക്കു താഴെയുള്ള ഭാഗത്തെ ആൾത്താമസമില്ലാത്ത ഒരു വീടും തകർന്നിട്ടുണ്ട്. വീട്ടിലെ കട്ടിലയും ജനലും ഒഴുകി റോഡിനു സമീപം വരെയെത്തി.

ക്വാറിയിൽ നിന്നുള്ള ചെളിവെള്ളത്തിനൊപ്പം കരയിലേക്കു  പതിച്ച മീൻ.
ക്വാറിയിൽ നിന്നുള്ള ചെളിവെള്ളത്തിനൊപ്പം കരയിലേക്കു പതിച്ച മീൻ.

പ്രദേശത്തെ ഇരുപതിലധികം തെങ്ങുകളും കമുക്, റബർ തുടങ്ങിയവയും നശിച്ചു. വാഴ, പച്ചക്കറിക്കൃഷി തുടങ്ങിയവയ്ക്കും നാശമുണ്ട്. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ പ്രദേശത്തെ 33 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വട്ടിപ്രം യുപി സ്കൂളിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി. റവന്യു, പഞ്ചായത്ത്, പൊലീസ്, അഗ്നിരക്ഷാസേനാ അധികൃതർ പ്രദേശത്തു ക്യാംപ് ചെയ്യുന്നു. 

വട്ടിപ്രം കരിങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞു കുതിച്ചുയർന്ന ചെളിവെള്ളത്തിനോടൊപ്പം എത്തിയ പാറക്കഷണം പ്രനീതിന്റെ ഓട്ടോയിൽ പതിച്ചപ്പോൾ.
വട്ടിപ്രം കരിങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞു കുതിച്ചുയർന്ന ചെളിവെള്ളത്തിനോടൊപ്പം എത്തിയ പാറക്കഷണം പ്രനീതിന്റെ ഓട്ടോയിൽ പതിച്ചപ്പോൾ.

സന്ദർശിച്ചു
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ഷീല, മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഗംഗാധരൻ, തലശ്ശേരി തഹസിൽദാർ സി.പി.മണി, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സുരേന്ദ്രൻ, ബിജെപി നേതാവ് ഷിജു ഒറോക്കണ്ടി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

ക്വാറിയിൽ മണ്ണിടിഞ്ഞു കുതിച്ചുയർന്ന ചെളിവെള്ളത്തിന്റെ ശക്തിയിൽ ബാബുവിന്റെ വീട് തകർന്നപ്പോൾ.
ക്വാറിയിൽ മണ്ണിടിഞ്ഞു കുതിച്ചുയർന്ന ചെളിവെള്ളത്തിന്റെ ശക്തിയിൽ ബാബുവിന്റെ വീട് തകർന്നപ്പോൾ.

ഭീഷണിയാണ് ക്വാറികൾ
ഒരുകാലത്ത് ഉപജീവനമാർഗമായിരുന്ന പല ക്വാറികളും ഇന്നു വട്ടിപ്രത്തിന് ദുരിതമാവുകയാണ്. 1957–60 കാലത്താണു വട്ടിപ്രത്ത് വ്യാപകമായി ക്വാറികൾ ആരംഭിച്ചത്. പിന്നീടു ജനജീവിതത്തിനു ഭീഷണിയായതോടെ നാട്ടുകാർ പ്രതിഷേധം തുടങ്ങി. 2004ൽ ക്വാറികൾ പൂർണമായും ഖനനം നിർത്തി. ഉപേക്ഷിച്ച ഇരുപത്തിയഞ്ചോളം ക്വാറികളാണു പ്രദേശത്തുള്ളത്. ഇവയിൽ വെള്ളം കെട്ടിനിൽക്കുന്നു.

English Summary:

Sudden Quarry Disaster Hits Vattipram: Extensive Damage and Evacuations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com