ADVERTISEMENT

കാസർകോട് ∙ ഞായറാഴ്ച ഉച്ചയ്ക്ക് 12.40ന് മുംബൈ പനവേലിൽ നിന്ന് കാസർകോട്ടേക്കു പുറപ്പെട്ട യാത്രക്കാർ നാട്ടിലെത്തിയത് 65 മണിക്കൂറിനുശേഷം!. മഴ കാരണം ട്രാക്കിൽ വെള്ളം കയറുകയും മണ്ണിടിച്ചിലുണ്ടാകുകയും ചെയ്തതോടെ  പലവഴി തിരിച്ചുവിട്ട നേത്രാവതി എക്സ്പ്രസ് (16345) ഇന്നലെ വൈകിട്ട് 5നാണ് പാലക്കാട്ടെത്തിയത്. 20 മണിക്കൂർ കൊണ്ട് എത്തേണ്ട യാത്രയാണിത്.അവിടെനിന്ന് ട്രെയിൻ തിരുവനന്തപുരത്തേക്ക് പോയി. പാലക്കാട് ഇറങ്ങിയ ഉത്തര മലബാറിലേക്കുള്ള യാത്രക്കാർ ഇവിടെനിന്ന് വൈകിട്ട് 5നു ശേഷം ട്രെയിൻ ഇല്ലാത്തതിനാൽ രാത്രി 10.55ന്റെ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് എത്തും വരെ പിന്നെയും കാത്തിരുന്നു.

ആകെ യാത്രാസമയം 65 മണിക്കൂർ. ഭക്ഷണത്തിനും മറ്റും പണം കയ്യിലില്ലാതിരുന്നവരും സ്ത്രീകൾ അടക്കമുള്ള കുടുംബങ്ങളും യാത്രയിൽ ആകെ വലഞ്ഞു. ഞായറാഴ്ച പനവേലിൽ‌നിന്ന് കൃത്യസമയത്ത് പുറപ്പെട്ട ട്രെയിൻ 4 മണിക്കൂർ കഴിഞ്ഞ് കരഞ്ജാഡിയിൽ എത്തിയപ്പോൾ കേരളത്തിൽ നിന്നു വരുന്ന രാജധാനിക്കു കടന്നുപോകാൻ നിർത്തിയിരുന്നു.

ഈ സമയത്താണ് കൊങ്കണിൽ മണ്ണിടിച്ചിലുണ്ടായത്.തുടർന്ന് 9 മണിക്കൂർ ട്രെയിൻ ഇവിടെ പിടിച്ചിട്ടു.പിന്നീട് പുണെ വഴി മഡ്ഗാവിലൂടെ മംഗളൂരുവിലേക്കു പോകുമെന്നാണു യാത്രക്കാർക്ക് കിട്ടിയ വിവരം.പിന്നീട് ട്രെയിൻ‌ പോയത് സോലപൂർ‌, റായ്ച്ചൂർ‌, കൊന്താപുരം, തിരുപ്പതി, സേലം–കോയമ്പത്തൂർ വഴി പാലക്കാട്ടേക്ക്. മഡ്ഗാവ് –മംഗളൂരു വഴി കാസർകോട് എത്തേണ്ട ട്രെയിൻ മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, തമിഴ്നാട്, കേരളം എന്നിങ്ങനെ 5 സംസ്ഥാനങ്ങൾ ചുറ്റിക്കറങ്ങിപലരും ഉറങ്ങി എണീറ്റപ്പോഴാണ് ട്രെയിൻ പല വഴി ഓടുന്നത് അറിഞ്ഞത്. യാത്രക്കാർക്ക് എസ്എംഎസ് ആയി സന്ദേശം അയച്ചെന്ന് റെയിൽവേ പറയുന്നുണ്ടെങ്കിലും ഇതു കിട്ടിയില്ലെന്ന് പലരും പരാതിപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com