ADVERTISEMENT

കിഴക്കൻ മേഖലയിലെ ഒരു സ്കൂളിൽ ആൺകുട്ടികളുടെ മൂത്രപ്പുരയിൽ പതിവായി ലഹരിപ്പൊതികൾ കണ്ടതോടെ അധ്യാപകർ ജാഗരൂകരായി. കുഞ്ഞു തലയണ പോലെ തോന്നുന്ന പൊതികളാണ് മൂത്രപ്പുരയിലും പരിസരങ്ങളിലും കണ്ടത്. കൂൾ എന്നാണത്രെ ഇതിന്റെ ഓമനപ്പേര്. സംശയമുള്ള കുട്ടികളെ ഓരോരുത്തരെയായി പല ദിവസങ്ങളിലായി വിളിച്ചു ബാഗ് ഉൾപ്പെടെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. മൂത്രപ്പുരയിലെ പൊതികളുടെ എണ്ണത്തിനു കുറവുണ്ടായതുമില്ല. ഒടുവിൽ കൂട്ടത്തിലൊരു കുട്ടി തന്നെ സത്യം വെളിപ്പെടുത്തി.

ഷൂവിനുള്ളിൽ ഒളിപ്പിച്ചാണത്രെ പൊതികൾ കടത്തുന്നത്. അങ്ങനെ കടത്തിയവരെ ‘കാലോടെ’ പിടികൂടി. ഷൂവിനുള്ളിൽ സാധനം റെഡി. സ്കൂളിൽ നിന്ന് ഏറെ അകലെയല്ലാത്ത കടയിൽ നിന്നാണ് ഇത് വാങ്ങുന്നത് എന്നു കുട്ടികൾ വെളിപ്പെടുത്തി. കട നടത്തുന്നത് കുട്ടികളുടെ മുത്തച്ഛന്റെ പ്രായമുള്ള ഒരാൾ. സ്കൂൾ അധികൃതർ എക്സൈസിന്റെ സഹായം തേടി. എക്സൈസ് സംഘം പല തവണ ശ്രമിച്ചെങ്കിലും കടയിൽ നിന്ന് ഒന്നും കണ്ടെത്താനായില്ല. കടയ്ക്കു പിന്നിലെ പൊന്തയിലാണ് പൊതി ഒളിപ്പിക്കുന്നത്. 

പതിവുകാരല്ലാത്ത ആർക്കും സാധനം കൊടുക്കില്ല. ഒടുവിൽ ഒരു ദിവസം ആൾ വലയിലായി. പിഴ ഈടാക്കുക മാത്രമല്ല, വ്യാപാരിയുടെ പഞ്ചായത്ത് ലൈസൻസ് റദ്ദു ചെയ്യണം എന്ന് പഞ്ചായത്തിനു കത്തു നൽകുകയും ചെയ്തു. അടുത്ത ദിവസം കടയ്ക്കു താഴു വീണു. പക്ഷേ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന തട്ടിക്കൂട്ട് കടകൾക്ക് എതിരെ എന്തു നടപടി എടുക്കും എന്നത് മറ്റൊരു ചോദ്യം. കോട്പ (സിഗററ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപന്നങ്ങളുടെ വിപണനവും പരസ്യവും നിയന്ത്രിക്കുന്നതിനുള്ള നിയമം) ആക്ട് പ്രകാരം നിരോധിത പുകയില വസ്തുക്കൾ പിടിച്ചെടുത്താൽ എക്സൈസിനു ചുമത്താൻ കഴിയുന്നത് പരമാവധി 200 രൂപ പിഴയാണ് !

നെടുങ്ങോലം ഗവ. രാമറാവു താലൂക്ക് ആശുപത്രിയിൽ എക്സൈസും ആരോഗ്യ വകുപ്പും ചേർന്നു നടത്തുന്ന വിമുക്തി – ലഹരി വിമോചന കേന്ദ്രത്തിൽ അടുത്തിടെ ചികിത്സയ്ക്ക് എത്തിയ കുട്ടിയുടെ പ്രായം 13 വയസ്സ് ! മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ലഹരി ഉപയോഗിച്ചു തുടങ്ങിയതാണ്. നിർധന കുടുംബത്തിൽപെട്ട കുട്ടിയെ മുതിർന്ന കുട്ടികളാണ് ലഹരിയുടെ വഴിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. മാതാപിതാക്കൾ വിവാഹ ബന്ധം വേർപെട്ടുകഴിയുകയാണ്. അമ്മയോടൊപ്പമാണ് കുട്ടി താമസിക്കുന്നത്. കുടുംബത്തിലെ അരക്ഷിതാവസ്ഥയാണ് അവൻ ലഹരിയിൽ അഭയം തേടാൻ കാരണം.

പരവൂർ പൂതക്കുളം സ്വദേശിയായ എട്ടാം ക്ലാസുകാരനെ നിരോധിത പുകയില ഉൽപന്നത്തിന്റെ ഉപയോഗത്തിൽ നിന്നു പിന്തിരിപ്പിക്കാൻ മാതാവ് എക്സൈസ് സംഘത്തിന്റെ സഹായം തേടിയത് അടുത്തിയിടെയാണ്. 12 വയസ്സുള്ള കുട്ടിയുടെ കൂട്ടുകെട്ട് 30 ഉം 40ഉം വയസ്സുള്ളവരുടെ സംഘങ്ങളായതോടെയാണ് ഇവ ഉപയോഗിച്ചു തുടങ്ങിയത്. ചാത്തന്നൂർ എക്സൈസ് സംഘം കൃത്യമായ ഇടപെടൽ നടത്തി ബോധവൽക്കരണം നടത്തിയതിനാൽ കുട്ടി ലഹരി ഉപയോഗം അവസാനിപ്പിച്ചു. പൂതക്കുളത്തെയും പരവൂരിലെയും സ്കൂളുകളിൽ ‘കൂൾ’ ഉപയോഗം വ്യാപകമായി നടക്കുന്നതായാണ് എക്സൈസ് പറയുന്നത്. ലഹരിയുടെ ആദ്യ പാഠങ്ങൾ തുടങ്ങുന്നത് ഇത്തരം നിരോധിത പുകയില ഉൽപന്നങ്ങളിലൂടെയാണ്. പിന്നീട് കഞ്ചാവിലേക്കും മാരകമായ രാസലഹരികളിലേക്കും എത്തുന്നു.

പരിശോധന കുറഞ്ഞു; അതിർത്തികടന്ന് ലഹരി വരവേറി
അതിർത്തികളിൽ വാഹന പരിശോധന കുറഞ്ഞതോടെ ലഹരി കടത്ത് കൂടുതൽ എളുപ്പമായി. കഴിഞ്ഞ ദിവസം 30 കിലോ കഞ്ചാവുമായി പുനലൂരിൽ പിടികൂടിയ കാർ താണ്ടിയത് 4 സംസ്ഥാനങ്ങളുടെ അതിർത്തികളാണ്. ഒഡീഷ- ആന്ധ്ര അതിർത്തി പ്രദേശത്ത് നിന്നു സ്വന്തം കാറിലാണ് ഇത്രയും കഞ്ചാവ് എത്തിച്ചത്. വാഹന പരിശോധനകൾ ഒഴിവാക്കാൻ രാത്രിയായിരുന്നു അതിർത്തികളിലൂടെയുള്ള യാത്ര. സമീപകാലത്ത് പിടികൂടിയ 4 കഞ്ചാവ് കേസുകളും സമാനരീതിയിലായിരുന്നു.

സ്വന്തം കാറുകളിലായിരുന്നു ലഹരി കടത്തിയത്. ആന്ധ്ര- ഒഡീഷ അതിർത്തിയിലെ കഞ്ചാവുമലകളിൽ നിന്നു കുറഞ്ഞ വിലയ്ക്കാണ് കഞ്ചാവ് ലഭിക്കുന്നത്. രണ്ട് കിലോ പായ്ക്കറ്റ് 5000 രൂപ വിലയ്ക്ക് ലഭിക്കും. ഇത് കേരളത്തിലെത്തിച്ച് ചില്ലറ വിൽപന നടത്തിയാൽ ഒരു ലക്ഷം രൂപ വരെ ലഭിക്കും. ചെറു ഏജന്റുമാർ മുഖേനയാണ് കഞ്ചാവ് വിപണിയിൽ എത്തിക്കുന്നത്. എന്നാൽ എംഡിഎംഎ വിൽപനയ്ക്കായി സമൂഹമാധ്യമ കൂട്ടായ്മകൾ വരെയുണ്ട്. കോഡ് ഉപയോഗിച്ചാണ് ഇവ കൈകാര്യം ചെയ്യുന്നത്.

പണം കണ്ടെത്താനായി മോഷണവും
പരവൂർ പൊഴിക്കര താന്നി കടൽതീരം ലഹരി സംഘങ്ങളുടെ പ്രിയ താവളമാണ്. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന കടൽ, കായൽ തീരങ്ങളിൽ പെൺകുട്ടികളടക്കം ലഹരി ഉപയോഗത്തിനായി എത്തുന്നുവെന്നു പൊലീസ് പറയുന്നു. വിദേശ-ആഭ്യന്തര വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന വർക്കലയിൽ നിന്നാണ് പരവൂർ, പൂതക്കുളം മേഖലയിലേക്ക് രാസലഹരി പ്രധാനമായും എത്തുന്നത്. കഴിഞ്ഞ വർഷം 20 വയസ്സുള്ള എൻജിനീയറിങ് വിദ്യാർഥിയെ 22 ഗ്രാം എംഡിഎംഎയുമായി നെടുങ്ങോലത്തു എക്സൈസ് സംഘം പിടികൂടിയപ്പോൾ പിറ്റ്ബുൾ ഇനത്തിലെ നായയും കാറിലുണ്ടായിരുന്നു.

പരിശോധനകളിൽ നിന്ന് രക്ഷനേടാനാണ് അക്രമകാരികളായ നായ്ക്കളെ ഇവർ ഉപയോഗിക്കുന്നത്. അടുത്തകാലത്തായി പരവൂരിലും പൂതക്കുളത്തും നടന്ന ചെറുതും വലുതുമായ മോഷണങ്ങളിൽ പലതിനും പിന്നിൽ 20 വയസ്സ് പോലും തികയാത്തവർ ഉൾപ്പെടുന്ന ലഹരി സംഘങ്ങളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രായപൂർത്തിയാകുന്നതിനു മുൻപ് തന്നെ ലഹരിക്ക് അടിമപ്പെട്ടവർ ലഹരി ഉപയോഗത്തിനായി പണം കണ്ടെത്താനാണ് മോഷണത്തിലേക്ക് തിരിയുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ അഞ്ചലിൽ എംഡിഎംഎ യുമായി ഒരുസംഘം ലോഡ്ജിൽ തങ്ങുന്ന വിവരത്തെത്തുടർന്ന് പൊലീസിന്റെ ഡാൻസാഫ് ടീം ചെന്നപ്പോൾ സംഘത്തിൽ ഒരാളെ കണ്ടു ഞെട്ടി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com