ADVERTISEMENT

കോട്ടയം ∙ ടെർമിനൽ സ്റ്റേഷനായി മാറുന്നതിൽ നിന്നു കോട്ടയം റെയിൽവേ സ്റ്റേഷനെ തടഞ്ഞിരുന്ന ഒരു കുരുക്കു കൂടി അഴിയുന്നു. റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കോച്ചുകളിൽ വെള്ളം നിറയ്ക്കാൻ സംവിധാനം ഇല്ലാതിരുന്ന 1–എ, 5 പ്ലാറ്റ്ഫോമുകളിൽ ഇതിനുള്ള സംവിധാനം ഉടൻ നിലവിൽ വരും. വെള്ളം നിറയ്ക്കാനുള്ള സംവിധാനം സ്ഥാപിക്കാൻ റെയിൽവേ ടെൻഡർ ക്ഷണിച്ചു. ജൂലൈ 8 വരെ ടെൻഡർ നൽകാം. പൈപ്പുകളും പമ്പുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ച് വേഗത്തിൽ വെള്ളം നിറയ്ക്കാനുള്ള സംവിധാനം ഒരുക്കാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. ഒന്നു മുതൽ 4 വരെയുള്ള പ്ലാറ്റ്ഫോമുകളിൽ എത്തുന്ന ട്രെയിനുകളിൽ വെള്ളം നിറയ്ക്കാനുള്ള സംവിധാനം ഇപ്പോൾത്തന്നെ സ്റ്റേഷനിലുണ്ട്. 

2 പ്ലാറ്റ്ഫോമുകൾ വെള്ളം നിറയ്ക്കാൻ സംവിധാനമില്ലാത്തതു പോരായ്മയായി വിലയിരുത്തിയിരുന്നു. കഴിഞ്ഞ ദീപാവലി സമയത്തു ലഭിക്കുമായിരുന്ന വന്ദേഭാരത് സ്പെഷൽ ട്രെയിൻ മുടങ്ങിയതും ഇക്കാരണത്താലാണ്. 1–എ മുതൽ 5 വരെയായി 6 പ്ലാറ്റ്ഫോമുകളാണു കോട്ടയം റെയിൽവേ സ്റ്റേഷനിലുള്ളത്. മെയിൻ ലൈനിലുള്ള 1, 2 പ്ലാറ്റ്ഫോമുകളിലെ പാളങ്ങൾ വഴിയാണു കോട്ടയം വഴിയുള്ള ട്രെയിനുകൾ കടന്നുപോകുന്നത്. കോട്ടയത്തു സർവീസ് അവസാനിപ്പിക്കുന്ന കോട്ടയം–എറണാകുളം പാസഞ്ചർ രാവിലെ 9.30 മുതൽ വൈകിട്ട് 5.20 വരെ മൂന്നാമത്തെയോ നാലാമത്തേയോ പ്ലാറ്റ്ഫോമിൽ നിർത്തിയിടും.  ഇതോടെ വെള്ളം നിറയ്ക്കാൻ സൗകര്യമുള്ള ഒരു പ്ലാറ്റ്ഫോം മാത്രമാണു കോട്ടയത്തു പകൽ ഒഴിവുള്ളത്. 

പ്ലാറ്റ്ഫോം അഞ്ചിലോ 1–എയിലോ നിർത്തുന്ന ട്രെയിനുകളിൽ വെള്ളം നിറയ്ക്കണമെങ്കിൽ ഷണ്ട് ചെയ്ത് ഒഴിവുള്ള പ്ലാറ്റ്ഫോമിലേക്കു മാറ്റണം. ശബരിമല സീസൺ സമയത്തു സർവീസ് നടത്തിയ ശബരി സ്പെഷൽ ചെന്നൈ–കോട്ടയം വന്ദേഭാരത് മൂന്നാം പ്ലാറ്റ്ഫോമിലെത്തി വെള്ളം നിറച്ച ശേഷം 1–എ പ്ലാറ്റ്ഫോമിലേക്കു മാറ്റിയിടുകയായിരുന്നു. ഈ പ്രതിസന്ധികൾ 1–എ, 5 പ്ലാറ്റ്ഫോമുകളിൽ വെള്ളം നിറയ്ക്കാനുള്ള സംവിധാനങ്ങൾ വരുന്നതോടെ ഇല്ലാതാകും.

നീട്ടുമോ ഈ ട്രെയിനുകൾ?
∙ എറണാകുളത്തു യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകളിൽ കോട്ടയത്തേക്കു നീട്ടാവുന്നവ:
1. 16188/ 16187 കാരയ്ക്കൽ– എറണാകുളം എക്സ്പ്രസ്
2. 10215 / 10216 മഡ്ഗാവ് – എറണാകുളം എക്സ്പ്രസ്
3. 22149, 22150 പുണെ–എറണാകുളം സൂപ്പർഫാസ്റ്റ്
4. 12223, 12224 ലോകമാന്യതിലക്–എറണാകുളം തുരന്തോ എക്സ്പ്രസ്
5. പാലക്കാട്–എറണാകുളം മെമു
6. 12677, 12678 എറണാകുളം– ബെംഗളൂരു ഇന്റർസിറ്റി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com