ADVERTISEMENT

കൊല്ലാട്∙ ‘ദാ, ആ പൈപ്പുകൾക്കിടയിലാണ് ഞാൻ ബോധമില്ലാതെ വീണുകിടന്നത്. ബോധം വന്നപ്പോൾ ഒരുവിധത്തിൽ എഴുന്നേറ്റ് പൈപ്പിനു മുകളിൽ ഇരുന്നു. അച്ഛന്റെ സുഹൃത്തായ ഓട്ടോറിക്ഷാ ഡ്രൈവർ എന്നെ തിരിച്ചറിഞ്ഞു. ഉടൻ എല്ലാവരെയും കൂട്ടി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയതുകൊണ്ട് രക്ഷപ്പെട്ടു- ഭയപ്പാടോടെ വിധു കൃഷ്ണ(22) പറഞ്ഞു. കൊല്ലാട് മലമേൽക്കാവിൽ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന കൂറ്റൻ ആളെക്കൊല്ലി പൈപ്പുകളിലേക്ക് സ്കൂട്ടറിൽനിന്നു വീണ് ഗുരുതരപരുക്കേറ്റതാണ് വിധു കൃഷ്ണയ്ക്ക്. 

ഇന്നലെ ഒരു യുവാവിന്റെ ജീവൻ പൊലിഞ്ഞ അതേസ്ഥലത്ത് എത്തിയ വിധു പറഞ്ഞു. ‘ആധാർ കാർഡ് ശരിയാക്കാൻ 2 ദിവസത്തെ അവധിക്ക് എത്തിയതാണ്. കഷ്ടകാലത്തിനാണ് ഇതുവഴി പോയത്. എല്ലു രണ്ടായി ഒടിഞ്ഞ് മാംസത്തിലൂടെ തുളച്ച് പുറത്തെത്തി. അകത്ത് കമ്പി ഇട്ടിരിക്കുകയാണ്. 23 തുന്നലാണ് വലതുകയ്യിൽ വേണ്ടിവന്നത്. ഞരമ്പുകൾ മുറിഞ്ഞുപോയതിനാൽ കൈവിരലുകൾ അനക്കാൻ കഴിയുന്നില്ല. ഒരുമാസം കൂടി കഴിഞ്ഞാലേ ജോലിക്കു പോകാൻ കഴിയൂ. ആർക്കും ഇനി ഇവിടെ അപകടം വരരുത്’

കൊല്ലാട് പഴയകൊട്ടാരത്തിൽ വിനോദ്-സന്ധ്യ ദമ്പതികളുടെ മകനായ വിധുവിന് കോയമ്പത്തൂരിൽ സ്വകാര്യ കമ്പനിയിൽ ജോലിയാണ്. സെപ്റ്റംബർ ഒന്നിന് രാത്രി ഏഴോടെ നാൽക്കവലയിൽനിന്ന് പാറയ്ക്കൽ കടവിലേക്ക് വരുമ്പോഴാണ് അപകടം. എതിരെ വന്ന അമലി(24)ന്റെ ബൈക്കിൽ തട്ടി പൈപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. റോഡിന്റെ ഇരുവശവും പൈപ്പുകളാണ്. നല്ല മഴയായിരുന്നു. റോഡിലേക്കു വീണ അമലിനെ അൽപസമയത്തിനുള്ളിൽ അതുവഴി എത്തിയവർ കണ്ടു.

ഉടൻ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. എന്നാൽ കുറച്ചു മാറി പൈപ്പുകൾക്കിടയിൽ വീണ വിധുവിനെ ആളുകൾ കണ്ടില്ല. ആരമണിക്കൂറോളം കിടന്ന ശേഷമാണ് വിധുവിന് ബോധം തെളിഞ്ഞത്. തലയ്ക്കു പരുക്കേറ്റ അമൽ സുഖം പ്രാപിച്ചു.‘അപകടത്തിനുശേഷം ഇതുവഴി ഇതുവരെ പോകാൻ തോന്നിയിട്ടില്ല. ഒരു യുവാവിന്റെ ജീവൻ കൂടി ഇവിടെ പൊലിഞ്ഞു, കഷ്ടമാണിത് ’-വിധു പറഞ്ഞു. 

അപകടം തുടരുന്നു; അധികൃതർ അനങ്ങാത്തതെന്ത്?
ഒരു വർഷത്തിനിടെ 3 അപകടങ്ങൾ ഇവിടെ കൺമുന്നിൽ നടന്നതായി കൊല്ലാട് മലമേൽക്കാവിൽ അപകട സ്ഥലത്തിന് അരികെ ബജിക്കട നടത്തുന്ന സന്തോഷ്- അനീഷ ദമ്പതികൾ പറഞ്ഞു. അപകടങ്ങളിൽ ഒരാളുടെ ജീവൻ നഷ്ടമായി. പൈപ്പുകൾ റോഡിലേക്ക് ഇറങ്ങിക്കിടക്കുന്നതിന് പുറമേ പുല്ലുകൾ വളർന്ന് കാടുപോലെയായതും വളവുമാണ് അപകടം കൂടാൻ കാരണമെന്നും ഇവർ പറയുന്നു. ‘ഇനി എത്രപേരുടെ ജീവൻ പോയാലാണ് ഈ പൈപ്പുകൾ ഇവിടെനിന്ന് ഇവർ മാറ്റുക- അവിടെ ചായ കുടിച്ചു കൊണ്ടുനിന്ന യുവാവ് ദേഷ്യത്തോടെ പറഞ്ഞു.

English Summary:

A young man in Kerala miraculously survived a harrowing scooter accident after falling into a pile of drainage pipes. His story raises concerns about road safety and the importance of timely medical assistance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com