ADVERTISEMENT

കോഴിക്കോട് ∙ 4 മാസം മുൻപ് വിട പറഞ്ഞ അച്ഛന്റെ ഹൃദയമിടിപ്പ് സ്റ്റെതസ്കോപ്പിലൂടെ കേട്ടപ്പോൾ 5 വയസ്സുകാരൻ അഡ്‍വികിന്റെ മുഖത്തു വിരിഞ്ഞതു കൗതുകമായിരുന്നെങ്കിൽ കണ്ടു നിന്നവർക്കതു വിങ്ങലായി. പക്ഷാഘാതത്തെ തുടർന്നു മസ്തിഷ്ക മരണം സംഭവിച്ചു ഹൃദയദാനം നടത്തിയ പേരാമ്പ്ര ചെറുവണ്ണൂർ പന്നിമുക്കിലെ തട്ടാന്റവിട വീട്ടിൽ ബിലീഷിന്റെ മകൻ അഡ്‍വിക്കാണ്, കണ്ണൂർ പേരാവൂരിലെ ഗ്രേഡ് എസ്ഐ ഇ.കുമാരന്റെ നെഞ്ചിൽ സ്റ്റെതസ്കോപ്പ് വച്ച് അച്ഛന്റെ ഹൃദയമിടിപ്പറിഞ്ഞത്. ബിലീഷിന്റെ ഭാര്യ സിന്ധുവും അമ്മ ലീലാമ്മയും സഹോദരി ഷമീലയും കരച്ചിലടക്കാൻ പാടുപെട്ടു. മെയ്ത്ര ആശുപത്രിയിൽ സംഘടിപ്പിച്ച ‘ഹൃദയത്തിൽ നിന്നൊരു സല്യൂട്ട്’ എന്ന പരിപാടിയിലായിരുന്നു വൈകാരിക രംഗങ്ങൾ.

ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിലീഷിനു മസ്തിഷ്ക മരണം സംഭവിക്കുന്നത് മാർച്ച് 22 നാണ്. ഹൃദയം ഉൾപ്പെടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തയാറായതോടെ കഴിഞ്ഞ 10 വർഷമായി ഹൃദയസംബന്ധമായ രോഗത്താൽ വലയുന്ന കുമാരനു ജീവിതത്തിലേക്കു തിരിച്ചു വരാനായി. ബിലീഷിന്റെ കുടുംബത്തിനും മെയ്ത്രയിലെയും ബേബി മെമ്മോറിയൽ ആശുപത്രിയിലെയും ആരോഗ്യ പ്രവർത്തകർക്കും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം സമാഹരിച്ച പൊലീസുകാർക്കും ആംബുലൻസ് ഡ്രൈവർമാർ അടക്കമുള്ളവർക്കും മെയ്ത്ര ആശുപത്രി നൽകിയ ആദരം അവയവദാനത്തിന്റെ മഹത്വം വിളിച്ചോതുന്നതായി. കുമാരനും ഭാര്യ കുഞ്ഞുമോൾക്കും ഈ ചടങ്ങ് എല്ലാവരോടും നന്ദി പറയാനുള്ള അവസരം കൂടിയായിരുന്നു.

കണ്ണൂർ റൂറൽ പൊലീസ് അസോസിയേഷൻ നൽകിയ 5 ലക്ഷം രൂപയും കേരള പൊലീസ് ഹൗസിങ് സൊസൈറ്റി നൽകിയ 2 ലക്ഷം രൂപയും അടക്കം 1999 എംഎസ്പി ബാച്ചിലെ കുമാരന്റെ സഹപ്രവർത്തകർ സമാഹരിച്ച 23 ലക്ഷം രൂപയും മെഡിസെപ്പിൽ നിന്നുള്ള 15 ലക്ഷം രൂപയും ഒപ്പം മെയ്ത്ര ആശുപത്രി നൽകിയ ഇളവുകളുമാണ് കുമാരന്റെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സാധ്യമാക്കിയത്. പരിപാടിയിൽ ഉത്തരമേഖല ഐജി കെ.സേതുരാമൻ മുഖ്യാതിഥിയായിരുന്നു.മെയ്ത്ര ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.ജിജോ വി.ചെറിയാൻ, ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ കാർഡിയാക് തൊറാസിക് സർജൻ ഡോ.മുരളി വെട്ടത്ത്, ഡോ.ഷെഫീഖ് മാട്ടുമ്മൽ, സിഇഒ നിഹാജ് ജി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

English Summary:

Heartfelt Reunion: 5-Year-Old Advik Hears Late Father's Heartbeat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com