ADVERTISEMENT

മലയിൻകീഴ് ∙ ചോദ്യ പേപ്പറുമായി പരീക്ഷ ഹാളിൽ നിന്ന് ഇറങ്ങി വരുമ്പോൾ അജികുമാർ ഭാര്യയോടു ചോദിച്ചു ‘ പരീക്ഷ എങ്ങനെയുണ്ട് ’ ? എളുപ്പമുണ്ട്, ചേട്ടനോ.? ഇങ്ങനെ ഉത്തരവും ചോദ്യവും ഒരുമിച്ചായിരുന്നു നിഷയുടെ മറുപടി . ജയിക്കാനുള്ളതെല്ലാം ഞാനും എഴുതിട്ടുണ്ടെന്നു അജികുമാർ ചിരിച്ചു കൊണ്ടു പറഞ്ഞു. തുടർന്ന് ഇരുവരും സ്കൂൾ മുറ്റത്തു നിന്നു ഇംഗ്ലിഷ് ചോദ്യപേപ്പർ വിശകലനം ചെയ്തു മടങ്ങി. ശേഷിക്കുന്ന പരീക്ഷകളെ നേരിടാനുള്ള തയാറെടുപ്പിനായി. 

സാക്ഷരതാ മിഷന്റെ ഹയർ സെക്കൻഡറി തുല്യതാ കോഴ്സിന്റെ ഭാഗമായി പ്ലസ് വൺ പരീക്ഷ എഴുതാൻ മലയിൻകീഴ് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എത്തിയതായിരുന്നു റസൽപുരം തലയൽ പാറക്കുഴി ഹൗസിൽ കെ.അജികുമാറും (46) ഭാര്യ എൽ.എം.നിഷ റാണിയും (36). മക്കളായ പത്താംക്ലാസ് വിദ്യാർഥി എ.എൻ.നവനീതും എട്ടാം ക്ലാസിലെ എ.എൻ.നീരജും പഠിക്കുന്നതു കണ്ടപ്പോഴാണ് അജികുമാറിന് പ്ലസ് വൺ പഠിച്ചാലോ എന്നാഗ്രഹം തോന്നിയത്. എന്നാൽ ഭാര്യ നിഷയ്ക്കു നേരത്തെ തുടർന്ന് പഠിക്കണമെന്ന് മനസ്സിൽ ഉണ്ടായിരുന്നു.

പെയ്ന്റിങ് തൊഴിലാളിയായ അജികുമാർ 1993ൽ ആണ് പത്താംക്ലാസ് ജയിച്ചത്. പല കാരണങ്ങളാൽ തുടർന്നുള്ള പഠനം മുടങ്ങി. നിഷ 2004ൽ പത്താംക്ലാസ് കഴിഞ്ഞെങ്കിലും വിവാഹം ജീവിതത്തിലേക്കു കടന്നതോടെ പഠനം തുടരാനായില്ല. കാലങ്ങൾക്കു ശേഷം നേമം ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള തുല്യത പഠന കോഴ്സിലാണു ഇരുവരും ചേർന്നത്. ആദ്യം നിഷയാണ് പഠിക്കാനിറങ്ങിയത്. ഇരുവരും ഹ്യുമാനിറ്റീസ് വിഷയമാണ് എടുത്തത്. മലയിൻകീഴ് ഗേൾസ് സ്കൂളിലാണ് പരീക്ഷാ കേന്ദ്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com