ADVERTISEMENT

മാനന്തവാടി ∙ പടമലയിലെ കർഷകൻ പനച്ചിയിൽ അജീഷിന്റെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനാകാത്തതിൽ  വയനാട്ടിൽ വ്യാപക പ്രതിഷേധം. ബാവലിയിലും മണ്ണുണ്ടിയിലും ജനങ്ങൾ വനപാലകരെ തടഞ്ഞുവച്ചു. ഇന്നലെ ഉച്ചയ്ക്ക് ബാവലിയിൽ സിപിഎമ്മിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സൗത്ത് വയനാട് ഡിഎഫ്ഒ എ.ഷജനയെയും ബാവലി ഫോറസ്റ്റ് ചെക്പോസ്റ്റിൽ തടഞ്ഞുവച്ചു. ഒരു മണിക്കൂറോളം  പ്രതിഷേധം തുടർന്നു. ദൗത്യസംഘത്തിലെ ഒരു വിഭാഗത്തെ നയിക്കുന്ന ഡിഎഫ്ഒയെ തടഞ്ഞുവയ്ക്കുന്നത് പ്രയാസമുണ്ടാക്കുമെന്നു വനപാലകർ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണു പ്രതിഷേധം അവസാനിപ്പിച്ചത്. വൈകിട്ട് അഞ്ചേകാലോടെ ദൗത്യസംഘം തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുന്നതിനിടെ മണ്ണുണ്ടിയിൽ വനപാലകരുടെ വാഹനം നാട്ടുകാർ‌ തടഞ്ഞുവച്ചു. ആ സമയം പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ല. വിവരം അറിഞ്ഞെത്തിയ ഡിവൈഎസ്പി ബിജുരാജിന്റെ നേതൃത്വത്തിൽ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംഭവം ചിത്രീകരിച്ച ചാനൽ പ്രവർത്തകരെ പൊലീസ് തള്ളിമാറ്റാൻ ശ്രമിച്ചതും പ്രതിഷേധത്തിന് ഇടയാക്കി. തുടർന്ന് കൂടുതൽ പൊലീസും മുതിർന്ന നേതാക്കളും സ്ഥലത്തെത്തി. 

മുൻ മന്ത്രി പി.കെ.ജയലക്ഷ്മി, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി.സഹദേവൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.എം.നിശാന്ത്, പി.ടി.ബിജു തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ, ദൗത്യം ഇന്നു കൂടുതൽ ഫലപ്രദമായി തുടരാമെന്ന ധാരണയിൽ രാത്രി ഏഴരയോടെയാണു പ്രതിഷേധം അവസാനിപ്പിച്ചത്. ദൗത്യസംഘത്തിനു മറ്റു സഹായങ്ങൾ ലഭ്യമാക്കാനും ക്രമസമാധാനപാലനത്തിനുമായി എഡിഎം കെ.ദേവകി, തഹസിൽദാർ ജി. പ്രശാന്ത്, ഡപ്യൂട്ടി തഹസിൽദാർമാരായ ജോബി ജയിംസ്, സുജിത്ത് ജോസി, കെ.എസ്. ജയരാജ്, എം.സി.രാകേഷ് എന്നിവരും സ്ഥലത്തു ക്യാംപ് ചെയ്തിരുന്നു.

2 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ നൂറിലേറെ പൊലീസുകാരെയും വിന്യസിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള വനപാലകരും ദൗത്യത്തിൽ പങ്കാളികളാകാൻ എത്തിയിട്ടുണ്ട്. മോഴയാനയുടെ ഭീഷണി നിലനിൽക്കുന്നതിനാൽ തിരുനെല്ലി പഞ്ചായത്തിലെ ബാവലി, ചേലൂർ, കാട്ടിക്കുളം എന്നീ വാർഡുകളിലും മാനന്തവാടി നഗരസഭയിലെ കാടൻകൊല്ലി, കുറുവ, കുറുക്കൻമൂല, പയ്യമ്പള്ളി ഡിവിഷനുകളിലും നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചു.

English Summary:

Widespread protest in Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com