കൊച്ചുവീട്ടിൽ താമസിക്കുന്ന നബീസയോട് കെഎസ്ഇബി കരുണ കാണിച്ചില്ല; മൂന്നാം തവണയും ഫ്യൂസ് ഊരി
Mail This Article
കമ്പളക്കാട്∙ 2018ലെ പ്രളയകാലത്ത് വൻതുക വൈദ്യുതി ബിൽ കുടിശികയായതിനെ തുടർന്നു മൂന്നു സെന്റിലെ കൊച്ചു വീട്ടിലേക്കുള്ള ഫ്യൂസ് മൂന്നാം തവണയും ഊരി. കമ്പളക്കാട് കെഎസ്ഇബി സെക്‌ഷനു കീഴിലെ മൈലാടി കാപ്പുകുന്ന് നരിക്കോട്ടുകുന്നിൽ നബീസയുടെ വീട്ടിലെ ഫ്യൂസാണ് കെഎസ്ഇബി അധികൃതർ വീണ്ടും ഊരിയത്. ഇതോടെ കുടുംബം ഇരുട്ടിലായി. വിധവയായ നബീസ 2018 ലെ പ്രളയത്തിൽ മൈലാടി വയലോരത്തെ വീട്ടിൽ വെള്ളം കയറിയതോടെ ക്യാംപിലേക്ക് മാറിയിരുന്നു.
വെള്ളം ഇറങ്ങി തിരികെ വീട്ടിലെത്തിയപ്പോൾ കെഎസ്ഇബി നൽകിയത് 16,600 രൂപയുടെ ബിൽ. പഞ്ചായത്ത് വർഷങ്ങൾക്ക് മുൻപ് നിർമിച്ചു കൊടുത്ത മൂന്ന് സെന്റ് ഭൂമിയിലെ കൊച്ചുവീട്ടിൽ അതുവരെ 100 നും 150 നും ഇടയിലുള്ള ബില്ലായിരുന്നു ലഭിച്ചിരുന്നത്. ഇത് കൃത്യമായി അടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ വൻ തുകയിൽ എത്തിയ ബിൽ അടയ്ക്കാൻ പെൻഷൻ തുകയിൽ മാത്രം ജീവിക്കുന്ന നബീസയ്ക്കു കഴിയാതായതോടെ കെഎസ്ഇബി ജീവനക്കാർ ഫ്യൂസൂരിയിരുന്നു.
അധികൃതരോട് കാര്യം അന്വേഷിച്ചപ്പോൾ വെള്ളം കയറിയതിനാൽ എർത്തിലൂടെ വൈദ്യുതി ഇറങ്ങിയതാകാം എന്നായിരുന്നു വിശദീകരണം. പ്രശ്നം പരിഹരിക്കുന്നതിന് പകരം ഇരട്ടി ബിൽ ലഭിച്ചതോടെ പരാതിയുമായി ജില്ലാ കലക്ടറെ സമീപിച്ചപ്പോൾ സൂപ്രണ്ടിനെ കാണാൻ ആവശ്യപ്പെടുകയായിരുന്നു. സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും അധികമായി ലഭിച്ച ബില്ലിന് പരിഹാരമുണ്ടായില്ല.
10 ഗഡുക്കളായി പണമടയ്ക്കാനായിരുന്നു നിർദേശം. ഇത് പ്രകാരം കഴിഞ്ഞ മേയ്, ജൂൺ, ജൂലൈ മാസങ്ങളിലായി 4920 അടച്ചെങ്കിലും പെൻഷൻ മുടങ്ങിയതിനാൽ ഓഗസ്റ്റ് 12 ന് അടയ്ക്കേണ്ടിയിരുന്ന നാലാം ഗഡുവായ 1635 രൂപ അടയ്ക്കാനായില്ല. ഇതോടെ കഴിഞ്ഞ 16 ന് അധികൃതർ വീട്ടിലെത്തി ഫ്യൂസ് ഊരി. ഇതിന് മുൻപ് രണ്ടു തവണ വൈദ്യുതിബന്ധം വിഛേദിച്ചിരുന്നു. രോഗബാധിതയായ നബീസ കഴിഞ്ഞ 10 ദിവസമായി വൈദ്യുതി ഇല്ലാത്തതിനാൽ ഇരുട്ടിൽ തപ്പി തടഞ്ഞാണ് കഴിയുന്നത്. ഇതിനിടയിൽ രണ്ടുമാസം കൂടുമ്പോൾ ലഭിക്കുന്ന ബില്ലുകൾ എല്ലാം നബീസ അടയ്ക്കുന്നുമുണ്ട്.