ADVERTISEMENT

ന്യൂഡൽഹി ∙ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ മലയാളികളുടെ അഭിമാനമായി അനുഷ. വെള്ളിയാഴ്ച നടന്ന ഡോ. ബി.ആർ.അംബേദ്കർ അനുസ്മരണച്ചടങ്ങിലാണു തിരുവനന്തപുരം നേമം സ്വദേശിനിയായ എ.എസ്.അനുഷ പ്രസംഗിച്ചത്. വിവിധ സംസ്ഥാനങ്ങളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 25 പേരിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചതു അനുഷയടക്കം 7 പേർക്കു മാത്രം. 

Read Also : ഐഐടിയിൽ നിന്ന് എൽഎൽഎം ഒന്നാം റാങ്കോടെ പാസായി

കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു യുവകേന്ദ്രയും ലോക്സഭാ സെക്രട്ടേറിയറ്റിനു കീഴിലുള്ള പാർലമെന്ററി റിസർച് ആൻഡ് ട്രെയിനിങ് ഫോർ ഡെമോക്രസിയും (പ്രൈഡ്) ചേർന്നാണു പാർലമെന്റിൽ അംബേദ്കർ അനുസ്മരണം നടത്തിയത്. ചടങ്ങിൽ പങ്കെടുക്കുന്നതിനു കേരളത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക പ്രതിനിധിയും അനുഷയായിരുന്നു. 

 

നെഹ്റു യുവകേന്ദ്ര ഫെബ്രുവരിയിൽ നടത്തിയ സംസ്ഥാനതല യൂത്ത് പാർലമെന്റിലെ മികച്ച പ്രകടനമാണു അനുഷയ്ക്കു വഴിതുറന്നത്. അംബേദ്കറെക്കുറിച്ചുള്ള അനുഷയുടെ മൂന്ന് മിനിറ്റ് പ്രസംഗം വിലയിരുത്തിയാണ് ചടങ്ങിൽ പ്രസംഗിക്കാൻ തിരഞ്ഞെടുത്തത്. ഹിന്ദിയിലും ഇംഗ്ലിഷിലുമായിരുന്നു പ്രസംഗം. അനുഷയുടെ പ്രസംഗം ലോക്സഭാ സ്പീക്കർ ഓം ബിർല സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. 

 

തിരുവനന്തപുരം നേമം പ്രാവച്ചമ്പലം സ്വദേശിയും റിട്ട. ഓണററി ക്യാപ്റ്റനുമായ കെ.അനിൽ കുമാറിന്റെയും കെ.ഷീലയുടെയും മകളായ അനുഷ കേരള സർവകലാശാലയിൽനിന്ന് എംഎസ്‌സി സുവോളജി പൂർത്തിയാക്കി. ദേശീയ-സംസ്ഥാന തലങ്ങളിൽ നടന്ന ഒട്ടേറെ പ്രസംഗ-ഡിബേറ്റ്-ക്വിസ് മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. എൻസിസി എ ഗ്രേഡ് സർട്ടിഫിക്കറ്റുമുണ്ട്.

 

Content Summary : Anusha's Speech on Dr. B. R. Ambedkar at Parliament Central Hall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com