ADVERTISEMENT

കോട്ടയം ∙ പഠിക്കുന്ന വിഷയത്തിലുള്ള അറിവ്, ആത്മവിശ്വാസം, അതു പ്രതിഫലിപ്പിക്കാനുള്ള കഴിവ്; ഇതു മൂന്നുമാണ് ഇന്ത്യയിൽ നിന്നുള്ള ഗവേഷകർക്കും വിദ്യാർഥികൾക്കും വേണ്ടതെന്ന് യുഎസിലെ അലബാമ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അസോഷ്യേറ്റ് പ്രഫസറും ഗ്രാജ്വേറ്റ് പ്രോഗ്രാംസ് ഡയറക്ടറുമായ ഡോ. വിനോയ് തോമസ്. അലബാമ അക്കാദമി ഓഫ് സയൻസസിന്റെ വൈസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം സംസ്ഥാന സർക്കാരിന്റെ ബ്രെയിൻ ഗെയ്ൻ പരിപാടിയുടെ ഭാഗമായി എംജി സർവകലാശാലയിൽ പ്രഭാഷണത്തിനെത്തിയതാണ്. വിദേശ സർവകലാശാലകളിലെ പ്രഗല്ഭരായ ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും ൈനപുണ്യം കേരളത്തിനു പ്രയോജനപ്പെടുത്താൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണു ബ്രെയിൻ ഗെയ്‌ൻ.

Read Also : പഠിച്ചത് മറന്നു പോയെന്ന് ഇനി പറയില്ല! പരീക്ഷിക്കാം എസ്ക്യൂ5ആർ സ്ട്രാറ്റജി

കൊട്ടാരക്കര വാളകം സ്വദേശിയാണു ഡോ. വിനോയ്. റബർ കൊണ്ട് ഹൃദയവാൽവ് നിർമിക്കുന്നതിനെപ്പറ്റിയാണു തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ നിന്ന് പിഎച്ച്ഡി. രക്തധമനികൾക്കു പകരമായി ഉപയോഗിക്കാവുന്ന നാനോ കുഴലുകൾ കണ്ടെത്താനുള്ള പരീക്ഷണങ്ങളിലാണ് ഇപ്പോൾ. ഇതു പന്നിയിൽ പരീക്ഷിച്ചു കഴിഞ്ഞു. 

 

അലബാമ സർവകലാശാലയുടെ ഡിപ്പാർട്മെന്റ് ഓഫ് കൊമേഴ്സിനു കീഴിലാണ് ഗവേഷണം. പരീക്ഷണം വിജയിച്ചാൽ ഹൃദ്രോഗ ശസ്ത്രക്രിയകൾക്കു സഹായകമാകും. 4 കണ്ടുപിടിത്തങ്ങൾക്ക് പേറ്റന്റും നൂറ്റിയൻപതിലധികം വിദഗ്ധ ലേഖനങ്ങളും ഏഴായിരത്തോളം പ്രബന്ധങ്ങളും സ്വന്തമായുള്ള ഡോ. വിനോയ് രാജ്യാന്തര ശാസ്ത്രജ്ഞരുടെ പട്ടികയിൽ 33-ാമത്തെ പേരുകാരനാണ്. യുഎസിലേക്കു പോകാൻ ആഗ്രഹിക്കുന്നവർക്കു വേണ്ട കാര്യങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.

dr-vinoy-thomas
അലബാമ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അസോഷ്യേറ്റ് പ്രഫസറും ഗ്രാജ്വേറ്റ് പ്രോഗ്രാംസ് ഡയറക്ടറുമായ ഡോ. വിനോയ് തോമസ്

 

ഇന്ത്യയും അമേരിക്കയും; വിദ്യാഭ്യാസ രീതിയിലെ വ്യത്യാസങ്ങൾ?

 

ഇന്ത്യയിലെ വിദ്യാഭ്യാസരീതി അറിവിനെ അടിസ്ഥാനപ്പെടുത്തിയും അധ്യാപകരെ കേന്ദ്രീകരിച്ചുമാണ്. അമേരിക്കൻ വിദ്യാഭ്യാസരീതി കാലഘട്ടം നേരിടുന്ന പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയും വിദ്യാർഥികളെ കേന്ദ്രീകരിച്ചുമാണ്. രണ്ടിനും ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അമേരിക്കയിൽ ഇന്റർഡിസിപ്ലിനറി കോഴ്സുകൾ ധാരാളമുണ്ട്. അധ്യാപകർ പഠനമികവിനായി സഹായിക്കുന്ന ആളുടെ റോളിലാണ്. അധ്യാപകർക്കും നല്ല ആത്മവിശ്വാസവും സംവേദനക്ഷമതയും ഉണ്ടാകണം. ഇലക്ടീവ് കോഴ്സുകളും അവിടെ ധാരാളമുണ്ട്. അലബാമ യൂണിവേഴ്സിറ്റിയിലെ മെറ്റീരിയൽ സയൻസ് കോഴ്സ് നടത്തുന്നതു 3 സർവകലാശാലകൾ ചേർന്നാണ്. അപ്പോൾ ഈ 3 സർവകലാശാല കളിലെയും വിദ്യാർഥികൾക്ക്  ഈ കോഴ്സിന് പഠിക്കാം.

 

നാലുവർഷ ബിരുദ കോഴ്സുകൾ കേരളത്തിലും വരുന്നല്ലോ. നല്ല തീരുമാനമാണ്. ഐഐടിയിൽ നിന്നും മറ്റും യുഎസിൽ വരുന്നവർക്കൊരു മെച്ചമുണ്ട്. 4 വർഷത്തെ പഠനം കഴിഞ്ഞു വരുന്നതുകൊണ്ട് അവിടത്തെ ബാച്‌ലർ ബിരുദവുമായി സമാനത ലഭിക്കും. ഇന്ത്യയിൽ നിന്ന് 3 വർഷ ബിരുദം കഴിഞ്ഞ് 2 വർഷം ബിരുദാനന്തര ബിരുദം കൂടി കഴിഞ്ഞു വരുന്നവരെയും അവിടെ ബാച്‌ലറിനു സമാനമായേ കാണൂ. അതേസമയം 4 വർഷ ബിരുദം കഴിഞ്ഞു വരുന്നവർക്ക് നേരിട്ടു മാസ്റ്റേഴ്സിന് ചേരാം. 

 

 

വിദേശരാജ്യങ്ങളിലേക്കു പോകുന്നവരുടെ എണ്ണം കൂടുകയാണല്ലോ?

 

പുതിയ തലങ്ങൾ തേടിയുള്ള മനുഷ്യന്റെ പ്രയാണം സ്വാഭാവികമാണ്. അതേസമയം പുതുതലമുറയെ ഇവിടെത്തന്നെ നിർത്താൻ ബ്രെയിൻ ഗെയ്ൻ പോലുള്ള പദ്ധതികൾ നല്ലതാണ്. വിദേശ സർവകലാശാലയിലും മറ്റും മികവു തെളിയിച്ചവരുടെ അനുഭവങ്ങൾ നേരിട്ടു മനസ്സിലാക്കാൻ അത് അവസരം നൽകും. ഇങ്ങനെ ലഭിക്കുന്ന നല്ല മാതൃകകൾ വിദ്യാർഥികളിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തും.

 

Content Summary : Dr. Vinoy Thomas Talks About four year degree course

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com