ADVERTISEMENT

ഐഐടികൾ, എൻഐടികൾ, ഐഐഐടികൾ ഉൾപ്പെടെ 119 മികച്ച സ്‌ഥാപനങ്ങളിലെ ബിടെക്, ബിഇ, ബിആർക്, ബി പ്ലാനിങ്, 5 വർഷ എംടെക് / എംഎസ്‌സി, 4 വർഷ ബിഎസ് തുടങ്ങിയ പ്രോഗ്രാമുകളിലെ 2023–24 വർഷത്തെ പ്രവേശനത്തിനുള്ള ഒന്നാം റൗണ്ട് സീറ്റ് അലൊക്കേഷൻ ‘ജോസ’ (ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റി: https://josaa.nic.in) പ്രഖ്യാപിച്ചു. സൈറ്റിലെ ‘ആക്റ്റിവിറ്റി ബോർഡ്’ ലിങ്ക്‌ വഴി വിദ്യാർഥികൾക്കു വിവരങ്ങളറിയാം. അപേക്ഷാനമ്പരും പാസ്‌വേഡും സെക്യൂരിറ്റി പിന്നും നൽകി ലോഗിൻ ചെയ്യാം. ജെഇഇ മെയ്നിനു റജിസ്റ്റർ ചെയ്തവർ അതിന്റെ അപേക്ഷാനമ്പർ കാണിക്കുക. അഡ്വാൻസ്ഡിന് അപേക്ഷിച്ചവർ അതിന്റെ വിവരങ്ങളാണു കാണിക്കേണ്ടത്. സൈറ്റിലെ പ്രവർത്തനങ്ങൾ കഴിയുമ്പോൾ ലോഗൗട്ട് ചെയ്യണം. അലൊക്കേഷൻ ലഭിച്ചവരുടെ കാറ്റഗറിയും സ്ഥാപനവും പ്രോഗ്രാമും തിരിച്ചുള്ള ക്ലോസിങ് റാങ്കുകൾ വൈകാതെ സൈറ്റിലെത്തും. 

Read Also : പത്താം ക്ലാസ് കഴിഞ്ഞോ?; ത്രിവൽസര ഡി–വോക് പ്രോഗ്രാം ചെയ്യാം; അപേക്ഷ ജൂലൈ 31 വരെ

∙ ഇനി ചെയ്യേണ്ടത് 

 

ഓൺലൈൻ റിപ്പോർട്ടിങ് അടക്കമുള്ള നടപടികൾ ശ്രദ്ധയോടെ കൈക്കൊള്ളണം. ആദ്യം സൈറ്റിലെത്തി അലോട്മെന്റുണ്ടോയെന്നു പരിശോധിക്കുക. ഇത് താൽകാലിക അലോട്മെന്റായതിനാൽ സമയത്ത് ഓരോ കൃത്യവും ചെയ്തില്ലെങ്കിൽ നഷ്ടപ്പെടും. സമയക്രമം സൈറ്റിലെ ബിസിനസ് റൂൾസിന്റെ 79, 80 പുറങ്ങളിലുണ്ട്. ‘ഇനിഷ്യൽ സീറ്റ് അലോട്മെന്റ് ഇന്റിമേഷൻ സ്ലിപ്’ ഡൗൺലോഡ് ചെയ്യുക. ഇതിൽ അലോട്മെന്റ് വിവരങ്ങളും സീറ്റ് ഉറപ്പിച്ചുകിട്ടാനുള്ള തുടർനടപടികളെക്കുറിച്ചുള്ള വിവരങ്ങളുമുണ്ടായിരിക്കും. ·സീറ്റ് സ്വീകരിച്ച്, തുടർറൗണ്ടുകളിലേക്കുള്ള ഫ്രീസ്, ഫ്ലോട്ട്, സ്ലൈഡ് ഇവയിലൊന്നു തിരഞ്ഞെടുക്കുക. 

 

(1) ഫ്രീസ്: കിട്ടിയ സീറ്റിൽ പൂർണതൃപ്തി. ഇനി മാറ്റമേ വേണ്ട. ഇതു സ്വീകരിച്ചുകഴിഞ്ഞാൽ തുടർറൗണ്ടുകളിൽ മാറ്റം കിട്ടില്ല. 

(2) ഫ്ലോട്ട്: ഇപ്പോൾ കിട്ടിയത് സ്വീകരിക്കുന്നു. പക്ഷേ ഏതെങ്കിലും സ്ഥാപനത്തിലെ ഉയർന്ന ഓപ്ഷനുകൾ വരുംറൗണ്ടുകളിൽ കിട്ടുന്നതിൽ താൽപര്യമുണ്ട്. മാറ്റം സ്വീകരിക്കും. 

(3) സ്ലൈഡ്: മാറ്റത്തിൽ താൽപര്യമുണ്ട്. പക്ഷേ ഇപ്പോൾ കിട്ടിയ സ്ഥാപനത്തിലെ ഉയർന്ന ഓപ്ഷനുകളിലേക്കു മാത്രം ആദ്യ ചോയ്സ് കിട്ടിയാൽ പിന്നീട് ‌ഫ്ലോട്ടോ സ്ലൈഡോ ഇല്ല. അലോട്മെന്റിന് ആകെ 6 റൗണ്ടുണ്ട്. അവസാന റൗണ്ടിൽ ‌ഫ്രീസ് മാത്രം. അഞ്ചാം റൗണ്ട് വരെ ഫ്ലോട്ടിൽ നിന്നു സ്ലൈഡിലേക്കോ ഫ്രീസിലേക്കോ സ്ലൈഡിൽ നിന്നു ഫ്രീസിലേക്കോ ഇഷ്ടാനുസരണം മാറാം. ബിസിനസ് റൂൾസിന്റെ മൂന്നാം അനുബന്ധത്തിൽ നിർദേശിച്ചിട്ടുള്ള രേഖകളിൽ (പുറം 82, 83) നിങ്ങളെ സംബന്ധിച്ചു പ്രസക്തമായവ അപ്‌ലോഡ് ചെയ്യുക. 

 

എൻഐടി പ്ലസിനും ഐഐടിക്കും ആവശ്യമായ രേഖകൾ ഇനംതിരിച്ചാണു നൽകിയിട്ടുള്ളത്. സീറ്റ് അക്സപ്റ്റൻസ് ഫീ 40,000 രൂപ ഓൺലൈനായി അടയ്ക്കുക, ഭിന്നശേഷിക്കും പട്ടികവിഭാഗത്തിനും 20,000 രൂപ. ഇത് ഒരിക്കൽ മാത്രം അടച്ചാൽ മതി. ഈ ഫീ അടച്ചെങ്കിലേ രേഖകൾ പരിശോധിക്കുകയുള്ളു. ഈ ഫീയിലെ 4000 രൂപ ജോസ പ്രോസസിങ് ചാർജസ് ആയി വകവച്ചിട്ട്, ബാക്കി തുക പ്രവേശനസമയത്തു നൽകാനുള്ള ഫീസിൽ വകവയ്ക്കും.

 

പ്രവേശനാധികാരികൾ ചോദ്യങ്ങളുന്നയിച്ചിട്ടുണ്ടെങ്കിൽ, അവയ്ക്കു മറുപടി നൽകേണ്ടതാണ്. യോഗ്യതയും രേഖകളും എല്ലാം തൃപ്തികരമെങ്കിൽ, സൈറ്റിൽനിന്നു ‘പ്രൊവിഷനൽ സീറ്റ് അലോട്മെന്റ് െലറ്റർ’‍‍ ഡൗൺലോഡ് ചെയ്യാം. അലോട്മെന്റ് കിട്ടിയ സ്ഥാപനത്തിലെത്തി ഒറിജിനൽ രേഖകൾ പരിശോധിച്ച് എല്ലാം ശരിയെന്ന് ഉറപ്പിച്ച്, ഇൻസ്റ്റിറ്റ്യൂട്ട് ഫീസും അടച്ചുകഴിയുമ്പോഴാണ് സീറ്റ് അന്തിമമായി കിട്ടുക. ഓൺലൈൻ റിപ്പോർട്ടിങ്, ഫീസടയ്ക്കൽ, രേഖകളുടെ അപ്‌ലോഡ് എന്നിവ ജൂലൈ 4 വൈകിട്ട് 5 വരെ. പ്രവേശനാധികാരികൾ ചോദ്യങ്ങളുന്നയിച്ചിട്ടുണ്ടെങ്കിൽ, അവയ്ക്കു ജൂലൈ 5 വരെ മറുപടി നൽകാം. അപ്‌ലോഡ് ചെയ്ത രേഖകൾ തൃപ്തികരമല്ലെങ്കിൽ, ആവശ്യപ്പെടുന്നതനുസരിച്ച് വേറെ അപ്‌ലോഡ് ചെയ്യേണ്ടിവരും. 

 

നാം സ്വീകരിച്ച താൽക്കാലിക അലോട്മെന്റിൽ മാറ്റം വരുത്താൻ തുടർറൗണ്ടുകളിൽ കഴിഞ്ഞേക്കാം. ഐഐടിപ്ലസ് സ്ഥാപനത്തിൽ നിന്ന് ഐഐടിയിലേക്ക് മാറ്റംവന്നാൽ രേഖകളെല്ലാം ശരിയെന്ന് ഐഐടി വ്യവസ്ഥയിൽ ബോധ്യപ്പെടുത്തണം. ഐഐടിയിൽ നിന്ന് ഐഐടി പ്ലസിലേക്കാണു മാറ്റമെങ്കിൽ, മാറിയെത്തുന്ന വ്യവസ്ഥയിൽ രേഖകളുടെ കാര്യം ഉറപ്പിക്കണം. ഇത്തരം മാറ്റങ്ങൾ വരുത്തുന്നവർ 2 തവണ ഓൺലൈൻ റിപ്പോർട്ടിങ് ചെയ്യേണ്ടി വരും. 

 

എൻഐടിപ്ലസ് സ്ഥാപനങ്ങളിൽ നേരിട്ടു ചെന്നു ചേരുന്നത്, ജോസ റൗണ്ടുകളെല്ലാം തീർന്നതിനു ശേഷമുള്ള സിഎസ്എബി സ്പെഷൽ റൗണ്ടുകളും പൂർത്തിയായിട്ടു മതി. പക്ഷേ, താൽക്കാലിക അലോട്മെന്റ് കിട്ടിയവർ ജോസ അവസാന റൗണ്ടിനു ശേഷം ‘പാർഷ്യൽ അഡ്മിഷൻ ഫീ’ 36,000 രൂപ ജൂലൈ 31 വൈകിട്ട് 5 മണിക്കകം ജോസ സൈറ്റിൽ ഓൺലൈനായി അടയ്ക്കേണ്ടതുണ്ട്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 16,000 രൂപ. ജോസയിലെ അവസാനറൗണ്ട് അലോട്മെന്റിനു ശേഷമുള്ള ഒഴിവുകൾ CSAB (സെൻട്രൽ സീറ്റ് അലൊക്കേഷൻ ബോർഡ്–https://csab.nic.in) കൗൺസലിങ് നടത്തി നികത്തും. സാധാരണ സംശയങ്ങൾക്കെല്ലാം ഉത്തരം സൈറ്റിലെ എഫ്എക്യുവിലുണ്ട്. ഹെൽപ് ലൈൻ: 0495-2286110 / 2286118.

 

Content Summary : JoSAA Counselling 2023: Round 1 seat allotment list released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com