ADVERTISEMENT

ചില കുട്ടികളോട് ചില അധ്യാപകർ പ്രത്യേക താൽപര്യവും പരിഗണനയും കാണിക്കാറുണ്ട്. മറ്റു ചിലരെ പാടേ അവഗണിക്കാറുമുണ്ട്. അങ്ങനെ അവഗണിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ മനസ്സ് എത്രമാത്രം വേദനിച്ചിട്ടുണ്ടാവുമെന്ന് പലപ്പോഴും അധ്യാപകർ മനസ്സിലാക്കാറില്ല. കുട്ടിക്കാലത്തുണ്ടായ അത്തരമൊരു വേദനിപ്പിക്കുന്ന അനുഭവത്തെക്കുറിച്ചാണ് അധ്യാപികയായ രാജശ്രീ ‘ഗുരു സ്മൃതി’ എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുന്നത്.

Read Also : 50 ൽ 49 മാർക്ക് നേടിയ ഉത്തര പേപ്പറിൽ സ്വന്തം പേരെഴുതി മൂന്നാം ക്ലാസുകാരി; നേരറിഞ്ഞ് പൊട്ടിക്കരഞ്ഞ് അധ്യാപിക


ഇഷ്ടക്കാരായ അധ്യാപകരുടെ മക്കളുടെയും പ്രിയ ശിഷ്യരുടെയും പേരുകൾ പട്ടികയിൽ ചേർക്കാൻ ഒരു അധ്യാപിക ശ്രമിച്ചപ്പോൾ കഴിവുണ്ടായിട്ടു പോലും താൻ തഴയപ്പെട്ടു പോയ വേദനിപ്പിക്കുന്ന അനുഭവവും മറ്റൊരു അധ്യാപികയുടെ സ്നേഹപൂർണമായ ഉപദേശം തന്നെ അധ്യാപനവൃത്തി തിരഞ്ഞെടുക്കാൻ  പ്രേരിപ്പിച്ച അനുഭവവും രാജശ്രീ പങ്കുവയ്ക്കുന്നതിങ്ങനെ :-  

 

ഒരു കുട്ടിയുടെ ജീവിതത്തിൽ ലക്ഷ്യബോധം സൃഷ്ടിച്ചെടുക്കാൻ അധ്യാപകരെപ്പോലെ സ്വാധീനം ചെലുത്താൻ കഴിയുന്ന മറ്റൊരാളുണ്ടോ എന്ന് സംശയമാണ്. അങ്ങനെയൊരു അനുഭവമാണ് എനിക്കു പങ്കുവയ്ക്കാനുള്ളത്. അഞ്ചാം ക്ലാസ്സിൽ പഠി‌ക്കുന്ന സമയം. സയൻസ് എക്സിബിഷനിൽ പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യാനുള്ള ഒരുക്കങ്ങൾ നടക്കുന്ന ക്ലാസ് റൂമിലേക്ക് ഞാനും പോയി. സയൻസ് ക്വിസ്സിൽ സമ്മാനം കിട്ടിയതുകൊണ്ട് എന്തായാലും എന്നെ സെലക്റ്റ് ചെയ്യും എന്നൊരു പ്രതീക്ഷയിലാണ് പോയത്. എന്നാൽ പിറ്റേ ദിവസം സെലക്ഷൻ കിട്ടിയവരുടെ ലിസ്റ്റ് വായിച്ചപ്പോൾ അതിൽ ഞാനില്ല. പകരം ആ ലിസ്റ്റിൽ ഉണ്ടായിരുന്നത് അവിടുത്തെ അധ്യാപകരുടെ മക്കളുടെയും സയൻസ് ടീച്ചറുടെ പ്രിയപ്പെട്ട ഒന്നു രണ്ടു കുട്ടികളുടേയും പേരുകൾ മാത്രമായിരുന്നു. 

 

ആ ലിസ്റ്റിൽ ഉറപ്പായും ഞാനുണ്ടാകുമെന്ന് അമിതമായി പ്രതീക്ഷിച്ചിരുന്നതുകൊണ്ട് എനിക്കന്ന് വല്ലാത്ത സങ്കടമായി. അന്ന് ഉച്ചകഴിഞ്ഞ് ആദ്യ ക്ലാസ് മലയാളം അധ്യാപിക ലില്ലിക്കുട്ടി ടീച്ചറിന്റേതായിരുന്നു. എപ്പോഴും ചിരിക്കുന്ന മുഖമുള്ള ടീച്ചറിനെ എല്ലാ കുട്ടികൾക്കും ഇഷ്ടമാണ്. പാഠം വായിക്കാനായി  ടീച്ചർ എന്റെ പേരു വിളിച്ചപ്പോൾ എഴുന്നേറ്റു നിന്നെങ്കിലും കണ്ണുനീർ കാഴ്ചയെ മറച്ചതു കൊണ്ട് ഒരക്ഷരം വായിക്കാൻ കഴിഞ്ഞില്ല. ടീച്ചറൊന്നും മിണ്ടാതെ എന്നോട് ഇരിക്കാൻ പറഞ്ഞു. ശേഷം അടുത്ത കുട്ടിയെക്കൊണ്ട് വായിപ്പിച്ചു. 

 

Read Also : ക്ലാസിലിരുന്നുറങ്ങുന്ന കുട്ടിയെ വിളിച്ചത് ഉപദേശിക്കാൻ; അവൻ നൽകിയ മറുപടി കേട്ട് സ്തബ്ധയായി

ക്ലാസ്സ് കഴിഞ്ഞു പോകുമ്പോൾ ടീച്ചർ എന്നെ പുറത്തേക്കു വിളിച്ചു. എന്താ കാര്യമെന്ന് അന്വേഷിച്ചു. എന്റെ സങ്കടം കേട്ട ടീച്ചർ തോളിൽത്തട്ടിക്കൊണ്ട് പറഞ്ഞു. ‘‘മോളെ  ജീവിതത്തിൽ നമ്മളെ എല്ലാരും അംഗീകരിക്കണമെന്നില്ല. പക്ഷേ നമ്മുടെ ശ്രമം തുടർന്നു കൊണ്ടേയിരിക്കണം’’. അന്ന് ആ ആശ്വാസ വാക്കിന്റെ പൊരുൾ മുഴുവൻ മനസ്സിലാക്കാനായില്ലെങ്കിലും തലയാട്ടിക്കൊണ്ട് ചിരിക്കാൻ ശ്രമിച്ചു. 

 

മുതിർന്നപ്പോഴാണ് ടീച്ചർ പറഞ്ഞതിന്റെ അർഥതലങ്ങൾ മനസ്സിലാക്കാനായത്. സദാ പ്രസന്നവതിയായ ,  എല്ലായ്പ്പോഴും വൃത്തിയായി വേഷംധരിച്ചെത്തുന്ന ടീച്ചർ എല്ലാ കുട്ടികളോടും ഒരുപോലെയായിരുന്നു പെരുമാറിയിരുന്നത്. ഒരധ്യാപിക എങ്ങനെയായിരിക്കണം എന്നതിന്റെ ഒറ്റ വാക്കിലുള്ള ഉത്തരമായിരുന്നു ലില്ലിക്കുട്ടി ടീച്ചർ. പാഠഭാഗങ്ങളോടൊപ്പം ജീവിത പാഠങ്ങളും കുട്ടികൾക്ക് പകർന്നു നൽകാൻ ടീച്ചറെന്നും ശ്രമിച്ചിരുന്നു. കുട്ടികൾ ഒരു വിഷയത്തെ അകാരണമായി വെറുക്കുന്നുണ്ടെങ്കിൽ ആ വിഷയം പഠിപ്പിക്കുന്ന അധ്യാപകർക്ക് അതിലെന്തെങ്കിലും പങ്കുണ്ടോയെന്നു കൂടി തീർച്ചയായും അന്വേഷിക്കണം. അധ്യാപകർ സ്വന്തം തെറ്റ് തിരിച്ചറിയാത്ത പക്ഷം കുട്ടികളുടെ മനസ്സിൽ തുടർച്ചയായി പോറലേൽപ്പിച്ചു കൊണ്ടേയിരിക്കും. ലില്ലിക്കുട്ടി ടീച്ചറോടുള്ള ഇഷ്ടം എന്നെയും ഒരു മലയാളം അധ്യാപികയാക്കി. ഇന്ന് ഞങ്ങളുടെ ലില്ലിക്കുട്ടി ടീച്ചർ ഈ ഭൂമിയിലില്ല. പക്ഷേ ടീച്ചറിന്റെ ഓർമ്മകൾ മനസ്സിൽ സൂക്ഷിക്കുന്ന അനേകം ശിഷ്യരിലൂടെ ടീച്ചറിന്നും ജീവിക്കുന്നുണ്ട്.

 

Content Summary : Career Column - Gurusmrithi - Rajasree C.V. Shares heart-touching school memories

പ്രിയ വായനക്കാരേ, അധ്യാപകരെക്കുറിച്ചുള്ള ഉള്ളു തൊടുന്ന അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. ഓർമക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ ‘ഗുരുസ്മൃതി’ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com