ADVERTISEMENT

പാവപ്പെട്ട ഒരാൾക്ക് തിളങ്ങുന്ന ഒരു കല്ല് വഴിയിൽ കിടന്ന് കിട്ടി. അയാളത് തന്റെ കഴുതയുടെ കഴുത്തിൽ തൂക്കി. എതിരെ വന്ന രത്നവ്യാപാരി കഴുതയുടെ കഴുത്തിലെ കല്ലുകണ്ട് അത്ഭുതപ്പെട്ടു. കോടികൾ വിലമതിക്കുന്ന രത്നം കണ്ട് ആഗ്രഹം തോന്നി വ്യാപാരി അതിന്റെ വില ചോദിച്ചു. നൂറ് രൂപയാണ് ദരിദ്രൻ വില പറഞ്ഞത്. വ്യാപാരി അയാളെ കബളിപ്പിക്കാൻ അൻപത് രൂപ പറഞ്ഞു. കല്ല് കൈമാറാൻ ദരിദ്രൻ തയാറായില്ല.

Read Also : ആളുകൾ ഓർത്തിരിക്കാൻ രണ്ടു വഴികൾ; ആത്മാർഥമായി ജോലി ചെയ്തിട്ടും അംഗീകാരം ലഭിച്ചില്ലെന്ന് ഇനി പരാതിപ്പെടല്ലേ

കുറച്ച് കഴിഞ്ഞ് തിരിച്ചുവന്ന് എഴുപത്തിയഞ്ച് രൂപയ്ക്ക് കല്ല് വാങ്ങാമെന്ന് വ്യാപാരി കരുതി. തിരിച്ചെത്തിയപ്പോൾ അത് നൂറ്റിയൻപത് രൂപയ്ക്ക് മറ്റൊരാൾക്ക് കൊടുത്തെന്ന് ദരിദ്രൻ പറഞ്ഞു. ദേഷ്യം കയറിയ വ്യാപാരി അയാളെ മണ്ടനെന്നു വിളിക്കുകയും കോടികളുടെ വിലയുള്ള രത്നമായിരുന്നു അതെന്ന് അറിയിക്കുകയും ചെയ്തു. ദരിദ്രൻ പറഞ്ഞു–‘ നിങ്ങളാണ് യഥാർഥ മണ്ടൻ. എനിക്കതിന്റെ വിലയറിയില്ലായിരുന്നു. അതുകൊണ്ട് എനിക്ക് നഷ്ടമൊന്നുമില്ല. നിങ്ങൾക്കതിന്റെ വിലയറിയാമായിരുന്നിട്ടും എന്നെ കബളിപ്പിക്കാനും കൂടുതൽ ലാഭമുണ്ടാക്കാനും നോക്കി. നഷ്ടം മുഴുവൻ നിങ്ങൾക്കാണ്’.

 

ലാഭചിന്തയുള്ളവനേ നഷ്ടബോധമുണ്ടാകൂ. ലാഭനഷ്ടങ്ങളെക്കുറിച്ച് അറിവോ ആശങ്കയോ ഇല്ലാത്തവന് എന്ത് നഷ്ടം. ഒന്നും നഷ്ടപ്പെടാനില്ലാതെ ജീവിക്കുക ഒരു ഭാഗ്യമാണ്. അവരുടെ ജീവിതത്തിൽ നേട്ടങ്ങളോ ബഹുമതികളോ ഒന്നുമില്ല എന്നല്ല അതിനർഥം. മോഹങ്ങളില്ലാത്തതുകൊണ്ട് മോഹഭംഗങ്ങളുമില്ല എന്നു മാത്രം. അവർ തോറ്റിട്ടുണ്ടാ കും, അവർക്ക് നാശങ്ങൾ സംഭവിച്ചിട്ടുണ്ടാകും. പക്ഷേ അതൊക്കെ അനുഭവങ്ങളായും പാഠങ്ങളായും കണക്കിലെടുത്ത് പുതിയ മനോഭാവങ്ങളും തീരുമാനങ്ങളും അവർ രൂപപ്പെടുത്തും.

Read Also : പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാറുണ്ടോ?; ഒറ്റയ്ക്കല്ല, ഒരുമിച്ചു നിന്നു നേരിടാം

ആർക്കും എന്തിനും ഒരു വിലയുണ്ട്. ആ വില തിരിച്ചറിയാനും ആദരിക്കാനും പഠിക്കുകയാണ് ആദ്യം വേണ്ടത്. വില നിർണയത്തിൽ സംഭവിക്കുന്ന മൂന്ന് ഗുരുതര പിഴവുകളുണ്ട്. ഒന്ന്, ഒന്നിന്റെ വിലയറിഞ്ഞിട്ടും അതിനെ താഴ്ത്തിക്കെട്ടി വിലയിടിച്ച് സ്വന്തമാക്കാനുള്ള ശ്രമം. രണ്ട്, വിലയില്ലാത്ത ഒന്നിനെ മഹത്വവൽക്കരിച്ച് ഉയർന്നവിലയ്ക്ക് അത് വിൽക്കുക. മൂന്ന്, കയ്യിലുള്ളവയുടെ വില മനസ്സിലാകാതെ ആയുസ്സ് അവസാനിപ്പിക്കുക. 

 

കൃത്രിമ വേഷങ്ങളിലൂടെയും അലങ്കാരപ്പണികളിലൂടെയും വർധിപ്പിക്കുന്ന മൂല്യം പ്രതിസന്ധി ഘട്ടങ്ങളിൽ തകർന്നടി യും. ഉള്ളിൽ നിന്നുയരുന്ന ശോഭയും ചായംപൂശി നേടുന്ന ശോഭയും തമ്മിലുള്ള വ്യത്യാസമറിയാൻ കുറച്ചു മഴയും വെയിലും കൊണ്ടാൽ മതി. കൂടെയുള്ളവയുടെ വിലയറിയാത്തവർക്ക് ഗുണനിലവാരമുള്ള ജീവിതമുണ്ടാകില്ല. 

 

Content Summary : Value people with a good heart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com