ADVERTISEMENT

നായാട്ടിനെത്തിയ രാജാവിനെ മൃഗങ്ങൾ ആക്രമിച്ചു. മുറിവേറ്റ അദ്ദേഹം തൊട്ടടുത്തുകണ്ട കുടിലിൽ അഭയം തേടി. രാജാവാണെന്നറിയാത്ത വീട്ടുടമ ഭക്ഷണവും മരുന്നും നൽകി അദ്ദേഹത്തെ ശുശ്രൂഷിച്ചു. ചുറ്റും നോക്കിയ രാജാവ് ധാരാളം ശിൽപങ്ങൾ കണ്ടു. താങ്കൾ ശിൽപിയാണോ എന്ന ചോദ്യത്തിന് അയാൾ പറഞ്ഞു: ഞാനൊരു മരംവെട്ടുകാരനാണ്. ആർക്കും വിറക് വേണ്ടാത്തതുകൊണ്ട് ശിൽപമുണ്ടാക്കുന്നു. പക്ഷേ, ഇതൊന്നും വാങ്ങാൻ ആരും വരാറില്ല. രാജാവ് അയാൾക്കു പത്തേക്കർ സ്ഥലം ദാനമായി നൽകി. ആ സ്ഥലത്തുള്ള മരങ്ങളെല്ലാം വെട്ടി വിറകാക്കി വിൽക്കാൻ അയാൾ തീരുമാനിച്ചു. 

പക്ഷേ, മഴക്കാലം വന്നതുകൊണ്ട് അയാൾ കുറെ ശിൽപമുണ്ടാക്കി. അതുമായി പട്ടണത്തിലെത്തിയ അയാൾ അദ്ഭുതപ്പെട്ടു. പ്രതീക്ഷിച്ചതിലും പത്തിരട്ടി വിലയ്ക്കാണ് ആളുകൾ ശിൽപം വാങ്ങുന്നത്. തന്റെ സ്ഥലത്തുണ്ടായിരുന്ന മരങ്ങളെല്ലാം ചന്ദനമായിരുന്നെന്ന് അപ്പോഴാണ് അയാൾക്കു മനസ്സിലായത്. ശിൽപങ്ങൾ വാങ്ങാൻ രാജാവിനു താൽപര്യമുണ്ടെന്നറിഞ്ഞ് കൊട്ടാരത്തിലെത്തിയപ്പോഴാണ് മാസങ്ങൾക്കു മുൻപു തന്റെ കുടിലിലെത്തിയയാളെ അയാൾക്കു മനസ്സിലായത്.

അഭിരുചികൾ തിരിച്ചറിയാത്തവർ അപരനെ ആശ്രയിക്കും. അഭീഷ്ടങ്ങൾ അറിയുന്നവർ അവനവനെ വിശ്വസിക്കും. താനാരാണെന്നും തനിക്കെന്തിനൊക്കെ കഴിയുമെന്നും ആത്മപരിശോധന നടത്തി കണ്ടെത്തുന്നവർക്കു മാത്രമേ അവരർഹിക്കുന്ന ജീവിതം ലഭിക്കൂ. ജീവിക്കാനുള്ള വക സമ്പാദിക്കാൻ എന്തെങ്കിലുമൊക്കെ ചെയ്താൽ മതി. ജീവിതം സമ്പൂർണമാകാൻ ആത്മാംശമുള്ള കാര്യങ്ങൾ ചെയ്യണം. 

മരംവെട്ടുന്നതിലോ വിറകു കീറുന്നതിലോ തെറ്റില്ല. പക്ഷേ, നിലത്തുവീണ മരത്തിനു ജീവൻ നൽകാനറിയുന്നവർ എന്തിനാണ് ജീവനുള്ള മരങ്ങൾ വെട്ടിവീഴ്ത്തി ജീവിതമാർഗം കണ്ടെത്തുന്നത്? തന്റെ പ്രതിഭയെ ബഹുമാനിക്കുന്നവർ സ്രഷ്ടാക്കളും അവഗണിക്കുന്നവർ സംഹാരകരുമാകും. അഭിനിവേശത്തോടെ ചെയ്യുന്ന പ്രവൃത്തികളിൽ മാത്രമേ സർഗാത്മകതയും സൗന്ദര്യവുമുണ്ടാകൂ. ഉൾബോധമുള്ളവരുടെ ജീവിതത്തിൽ മാത്രമേ വഴിത്തിരിവുകൾ പോലും സംഭവിക്കൂ. അല്ലാത്തവർ സ്വയം വഴികൾ കണ്ടെത്തില്ലെന്നു മാത്രമല്ല, ചൂണ്ടുപലകകളെപ്പോലും അവഗണിക്കും. 

ശരീരത്തിന്റെയും മനസ്സിന്റെയും അസ്വസ്ഥതകൾക്ക് ആശ്വാസമായി റാഗ്ഡോൾ ആസന; വിഡിയോ
 

Content Summary : The benefits of knowing your strengths now, rather than later 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com