ADVERTISEMENT

ബുദ്ധശിഷ്യനെ ആരോ പിറകിൽനിന്നു വടികൊണ്ട് അടിച്ചു. ശിഷ്യനും വടിയും നിലത്തുവീണു. ഉടൻ ചാടിയെഴുന്നേറ്റ് വടിയുമെടുത്ത് ശിഷ്യൻ തന്നെ അടിച്ചയാളുടെ പിന്നാലെ ഓടി ഉറക്കെ വിളിച്ചു പറഞ്ഞു: താങ്കളുടെ വടിയെടുത്തു കൊണ്ടുപോകൂ. അയാൾ നിർത്താതെ ഓടിയപ്പോൾ ശിഷ്യനും ഓട്ടം തുടർന്നു. ശബ്ദംകേട്ട് ജനക്കൂട്ടവും പിറകെ കൂടി. അവസാനം ശിഷ്യൻ അയാൾക്കു വടി കൈമാറി. അപ്പോൾ ഒരാൾ ശിഷ്യനോടു ചോദിച്ചു: അയാൾ താങ്കളെ അടിച്ചിട്ടും പ്രതികരിക്കാതെ വടി എന്തിനാണ് തിരികെ നൽകിയത്? ശിഷ്യൻ പറഞ്ഞു: ഞാൻ മരച്ചുവട്ടിൽ ഇരിക്കുമ്പോൾ തലയിൽ കമ്പൊടിഞ്ഞു വീണാൽ ഞാൻ ആരോടു പ്രതികാരം ചെയ്യും? ഇതും അത്രയേയുള്ളൂ. നടക്കാനുള്ളതു നടന്നു. കാര്യങ്ങൾ വഷളാക്കാൻ എനിക്കു താൽപര്യമില്ല. 

Read Also : എന്റെ ജീവിതത്തിൽ മാത്രം ഒന്നും ശരിയാകുന്നില്ലെന്ന് ചിന്തിക്കാറുണ്ടോ?; സമാധാനം ഇങ്ങനെ നേടാം

പ്രതികരണരീതിയാണ് പരിഹാരത്തിന്റെ ആദ്യപടി. പ്രതികരണം രണ്ടു വിധത്തിലാകാം; ആളിക്കത്തിക്കാനും അണയ്ക്കാനും. ആദ്യ അടിയല്ല തിരിച്ചടിയാണ് കലഹങ്ങളെ കലാപങ്ങളാക്കി മാറ്റുന്നത്. പ്രതികരിക്കുന്നവർക്കു പക്വതയുണ്ടെങ്കിൽ എത്ര ആസൂത്രണം ചെയ്തു തുടങ്ങുന്ന ലഹളയും പരാജയപ്പെടും. എളുപ്പത്തിൽ പ്രകോപിതരാകുന്നവർക്ക് അപമാനവാക്കുകൾ തന്നെ ധാരാളം. അസ്വീകാര്യമായ വാക്കുകളിൽ കയറിപ്പിടിച്ച് കനലൂതാൻ അവർക്കറിയാം. ഒന്നിലും ക്ഷോഭിക്കാത്തവർ മർദനങ്ങളോടുപോലും മാന്യമായേ പ്രതികരിക്കൂ.

 

ആദ്യതവണ ഒരു കാര്യവുമില്ലാതെ ആരെയും അവഹേളിക്കാം. ആ അപമാനത്തെ അവഗണിക്കുന്നവരെ പിന്നെങ്ങനെ തുടർന്നും അധിക്ഷേപിക്കും. എന്തിനെയും ശാന്തമാക്കാനുള്ള എളുപ്പവഴി നിശ്ശബ്ദമാകുക എന്നതാണ്. മറുപടി ക്രിയാത്മകമാകണമെങ്കിൽ മനസ്സ് പക്വമാകണം. സുഖകരമായ പെരുമാറ്റങ്ങളോട് സന്തോഷകരമായി പ്രതികരിക്കാൻ ആർക്കും കഴിയും. മര്യാദയുടെയും മാന്യതയുടെയും ചട്ടക്കൂടിൽനിന്നാണ് ഇരുകൂട്ടരുടെയും പെരുമാറ്റം. അപക്വമായി പെരുമാറുന്നവർക്കു നൽകുന്ന മറുപടിയാണ് ഒരാളിലെ യഥാർഥശൈലി പുറത്തുകൊണ്ടുവരുന്നത്. നിന്ദിക്കുന്നവരെ ഇരട്ടി നിന്ദിക്കുന്നതിലൂടെയും ശകാരിക്കുന്നവരെ കൂടുതൽ ശകാരിക്കുന്നതിലൂടെയും ആക്രമിക്കുന്നവരെ അടിച്ചുവീഴ്ത്തുന്നതിലൂടെയും അവർ ആനന്ദം കണ്ടെത്തും. എത്ര നിഷേധാത്മകമായി പെരുമാറുന്നവരോടും ശാന്തമായി പ്രതികരിക്കുന്നവരാണ് സാഹചര്യങ്ങളെ തങ്ങളുടെ വരുതിക്കുള്ളിലാക്കുന്നത്.

 

Content Summary : Finding strength in silence: How to maintain control in the face of immaturity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com