ADVERTISEMENT

മണ്ണിലെഴുതിയും മണ്ണെണ്ണ വെളിച്ചത്തിന്റെ ഇത്തിരിവെട്ടത്തിലും പഠിച്ച അക്ഷരങ്ങൾക്ക് ഇന്നും വ്യക്തതയുണ്ട്. അതോടൊപ്പം തന്നെ ജ്വലിക്കുന്ന ഓർമയാണ് ചൂണ്ടുവിരൽ തുമ്പുകൊണ്ട് മണ്ണിൽ അക്ഷരങ്ങളെഴുതിച്ച ആശാനും. ഇന്നത്തെ കാലത്തിന് അത്ര പരിചയമില്ലാത്തവരാകും 'ആശാനും ആശാട്ടിയും'. തൊണ്ണൂറുകളുടെ തുടക്കത്തോടെ പല ദേശങ്ങളിൽ നിന്നും വിസ്മൃതിയിലാണ്ടവർ. നടന്നകന്നുപോയ തലമുറയുടെ, നാട്ടിൻപുറത്തെ ഗൃഹാതുരസ്മരണകളുടെ നടയോരത്ത് പ്രഭപരത്തി നിൽക്കുന്നവർ.

കറുത്ത കട്ടിഫ്രെയിം കണ്ണടവച്ച്, വെള്ളമുണ്ടുടുത്ത്, തോളത്ത് തോർത്തുമിട്ട് പതിയെ നടന്നുവരുന്ന ഗോവിന്ദൻ ആശാൻ. 75 വയസ്സിലധികം പ്രായമുണ്ടായിരുന്നു അന്നദ്ദേഹത്തിന്. വാർദ്ധക്യത്തിന്റെ അവശതയിലും അധ്യാപനത്തോടുള്ള ആഗ്രഹമായിരിക്കണം ആ പ്രായത്തിലും അദ്ദേഹത്തെ വഴിനടത്തിയ ഊർജം. 

ക..., കാ..., കി..., കീ ഇങ്ങനെ ഈണത്തിലാണ് ആശാൻ അക്ഷരങ്ങൾ പഠിപ്പിച്ചത്. ‘ചുറ്റികെട്ടിയ വളളി, കുടക്കാൽ’ – ചിഹ്നങ്ങള്‍ പഠിപ്പിച്ചിരുന്നത് ഇങ്ങനെ. ചിഹ്നങ്ങൾ ആഴത്തിൽ മനസ്സിൽപതിയാനും മറവിയിലാണ്ടു പോകാതിരിക്കാനും ആയിരിക്കണം വീടിന്റെ കട്ടിളപ്പടിയിൽ അവ അദ്ദേഹം എഴുതിയിട്ടതും. വെള്ളചോക്കു കൊണ്ടെഴുതിയ ആ ചിഹ്നങ്ങൾ ഞാൻ മനഃപാഠമാക്കിയില്ലെങ്കിലും എത്രയോ വർഷങ്ങൾ അതങ്ങനെ മായാതെ കിടന്നു. അക്ഷരങ്ങൾ ഉറപ്പിക്കാൻ, അച്ഛനോടു പറഞ്ഞ് എഞ്ചുവടിയും വാങ്ങിപ്പിച്ചു. കീറിപ്പോകാതിരിക്കാൻ സൂചിയും നൂലും ഉപയോഗിച്ച് അത് കുത്തിക്കെട്ടി തരികയും ചെയ്തു. 

മകൾ പഠിച്ച് ഉയർന്ന നിലയിലെത്തുന്നതു സ്വപ്നം കണ്ടായിരിക്കണം കഷ്ടപ്പാടിനിടയിലും അന്ന് അച്ഛനിതിനൊക്കെ പണംമുടക്കിയത്. ലിസമ്മ ടീച്ചറിന്റെ അങ്കണവാടിയിലെ പഠിത്തം കഴിഞ്ഞെത്തുന്ന വൈകുന്നേരങ്ങളിലായിരുന്നു ആശാന്റെ ശിക്ഷണം. അക്ഷരങ്ങൾ തീരെ വഴങ്ങാത്ത എനിക്ക് പല കുട്ടികളെയും പോലെ എഞ്ചുവടിയിലെ ചിത്രങ്ങളാണ് ആകർഷണീയമായി തോന്നിയത്. ഏ – ഏണി,  ഋ – ഋഷി... എഞ്ചുവടിയിലെ അക്ഷരങ്ങൾ മനോഹരമായില്ലെങ്കിലും അവയോടൊപ്പമുണ്ടായിരുന്ന ചിത്രങ്ങൾ ഓർമയിലെവിടെയൊക്കെയോ ഇന്നുമുണ്ട്.  

'ക' എഴുതാൻ പഠിച്ചത് ഇന്നും ഓർമയിലുണ്ട്. മുറ്റത്തെ മണ്ണിലായിരുന്നു 'ക'യിലെ കസർത്ത്. എഴുതിയെഴുതി ചൂണ്ടുവിരലിന്റെ അറ്റം വേദനിച്ചു. ‘ക’ യുടെ അകൃതിയിൽ മുറ്റം കുഴിഞ്ഞു. എന്നിട്ടും വിടാൻ ഭാവമില്ലാത്ത ആശാൻ കോല്‍ ഉപയോഗിച്ച് എഴുതിച്ചതും ഇന്നും ഓർമയുണ്ട്. എന്നെ ഒന്നാം ക്ലാസിലേക്ക് ചേർത്ത മാസം ഞങ്ങൾ വീടും മാറി. പുതിയ വീടിന്റെ മുറ്റത്ത് ചരൽ വിരിച്ചിരുന്നു. പിന്നീടുള്ള എഴുത്ത്  പലകയിൽ നിരത്തിയ ചരൽ കലർന്ന മണ്ണിലായിരുന്നു. കൈവിരലിന്റെ വേദനയ്ക്ക് അതോടെ കാഠിന്യവും കൂടി.

വൈകുന്നേരങ്ങളിൽ വീട്ടിലെത്തുന്ന ആശാൻ പഠിപ്പിക്കലും അച്ഛനുമായുള്ള സംസാരവുമൊക്കെ കഴിഞ്ഞ് സന്ധ്യ മയങ്ങുമ്പോഴായിരിക്കും മടങ്ങുക. മറ്റു ചില വീടുകളിൽ കൂടി ആശാൻ പഠിപ്പിക്കാൻ പോയിരുന്നു. അവിടെ പോകാതെ വീട്ടിലെത്തിയിരുന്ന ദിവസങ്ങളിൽ നേരത്തെ മടങ്ങി. അദ്ദേഹത്തിന്റെ വീട്ടിൽ ആശാൻ കളരി ഉണ്ടായിരുന്നു. പ്രായമായതോടെ കളരിയുടെ പ്രവർത്തനവും അവസാനിപ്പിച്ചു. ഞങ്ങളുടെ നാട്ടിലെ പേരുകേട്ട ആശാനായിരുന്നു അദ്ദേഹം.

അനിയനായ കണ്ണനു കൂടി ആശാന്റെ ശിക്ഷണത്തിനു പിന്നീടു നറുക്കു വീണു. വൈകുന്നേരങ്ങളിൽ ആ ദിവസത്തിന്റെ ഊർജം മുഴുവൻ കത്തിച്ചുകളഞ്ഞ് കളിയിലേർപ്പെട്ടിരുന്ന കണ്ണനെ ആശാന്റെ മുന്നിലെത്തിക്കാൻ അമ്മയ്ക്ക് അക്ഷീണം പരിശ്രമിക്കേണ്ടതായിവന്നു. വീടിനു ചുറ്റുമുള്ള പറമ്പിലൂടെ അവനെ പിടികൂടാൻ അമ്മ പലപ്പോഴും ഓടിമടുത്തു. പഠിപ്പിക്കാൻ വന്ന ആശാൻ ചില ദിവസങ്ങളിൽ ശിഷ്യനെകിട്ടാതെ മടങ്ങി. അങ്ങനെ ഔപചാരികതയുടെ ദക്ഷിണ നൽകലും വാങ്ങലും ഇല്ലാതെ ആ പഠനം അവസാനിച്ചു. 

കാലൻകുടയും കുത്തിപിടിച്ചു വീട്ടിലേക്ക് കയറിവരുന്ന ആശാന്റെ രൂപം ഇന്നും ഓർമയിലുണ്ട്. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആശാൻ  വിടപറഞ്ഞത്. ചെമ്മനത്തുകരയെന്ന ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലെ പേരുകേട്ട 'ന്യൂകല ട്യൂട്ടോറിയൽ കോളജി’ൽ ഞാൻ അന്ന് ട്യൂഷൻ പഠിച്ചിരുന്നു. അവിടെ എന്നെ മലയാളം പഠിപ്പിച്ചിരുന്നത് ആശാന്റെ ചെറുമകനായിരുന്ന ശ്രീകുമാർ സാറും. വളരെ വൈകിയാണ് അദ്ദേഹത്തിന്റെ വിയോഗവാർത്ത ഞാൻ അറിഞ്ഞത്. പിന്നീട് ഒന്നു കാണാൻ പോലും സാധിക്കാതിരുന്നതിൽ ഇന്നും ഉള്ളിൽ സങ്കടമുണ്ട്. ഒപ്പം ഇന്ന് ‘മധുരമൂറുന്ന’ ഓർമയായി ആ മണ്ണിലെഴുത്തും.

English Summary:

Learning 'Ka' in the Courtyard: A Nostalgic Journey to Traditional Education in Rural Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com