ADVERTISEMENT

ന്യൂഡൽഹി ∙ 10, 12 ക്ലാസ് വിദ്യാർഥികൾക്കു വർഷത്തിൽ രണ്ടു തവണ പൊതുപരീക്ഷയെന്ന ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്ടിലെ നിർദേശം നടപ്പാക്കാൻ പ്രയാസമാണെന്ന് സിബിഎസ്ഇ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തെ അറിയിച്ചു. നിലവിലെ അക്കാദമിക് ഘടന അനുസരിച്ച് ഇത്തരത്തിൽ 2 പരീക്ഷ അപ്രായോഗികമാണെന്നും അധിക ഭാരമാകുമെന്നുമാണ് സിബിഎസ്ഇ നിലപാട്. സ്കൂളുകളിൽനിന്ന് അഭിപ്രായം തേടിയ ശേഷമാണു ബോർഡ് ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചത്.

വർഷത്തിൽ 2 പരീക്ഷയെന്ന നിർദേശം നടപ്പാക്കാനുള്ള നയരേഖ തയാറാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ പരീക്ഷ നടത്തണമെങ്കിൽ 310 ദിവസമെങ്കിലും നീളുന്ന നടപടിക്രമങ്ങൾ ആവശ്യമാണെന്നാണു സിബിഎസ്ഇയുടെ നിഗമനം. വിദ്യാർഥികളുടെ പട്ടിക തയാറാക്കൽ, സെന്റർ നോട്ടിഫിക്കേഷൻ, പ്രാക്ടിക്കൽ പരീക്ഷ, തിയറി പരീക്ഷ, ഫലപ്രഖ്യാപനം, പുനർമൂല്യനിർണയം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. 2 പരീക്ഷകൾ നടത്താൻ മാത്രം 55 ദിവസം വേണം. ഫെബ്രുവരിയിൽ ആരംഭിക്കുന്ന പരീക്ഷ ഇപ്പോൾ ഏപ്രിലിലാണു പൂർത്തിയാകുന്നത്. മേയിൽ ഫലമെത്തും. ജൂലൈയിലാണു സപ്ലിമെന്ററി പരീക്ഷകൾ. ഇതിന്റെ ഫലം ഓഗസ്റ്റിൽ.

മത്സരപരീക്ഷകൾ, പൊതു അവധികൾ, പരീക്ഷകൾക്ക് ഇടയിലുള്ള സമയം ഇതെല്ലാം പരിഗണിച്ചാണു പരീക്ഷയുടെ തീയതി നിശ്ചയിക്കുന്നത്. ബോർഡ് പരീക്ഷകൾക്കായി നിലവിൽ 4000 ചോദ്യക്കടലാസുകളാണ് സിബിഎസ്ഇ തയാറാക്കുന്നത്. 2.5 കോടി ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തുന്നുണ്ട്. ഈ നടപടിക്രമങ്ങൾ വീണ്ടും ആവർത്തിക്കേണ്ടി വരും.
 

English Summary:

CBSE Declares Biannual Exams for Class 10 & 12 Impractical

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com